Wednesday, December 23, 2009

ഒരു നക്ഷത്രത്തിന്റെ ഓര്‍മ്മക്കായ് ...
.......................................

ഇന്നിതാ ഡിസമ്പറിന്‍ കൂരിരുള്‍ വാനം നീളെ
സുന്ദരം രത്നാങ്കിത വര്‍ണ്ണ ബിന്ദുക്കള്‍ കാണ്മൂ
ഒളിഞ്ഞു നോക്കുന്നുണ്ടു വാള്‍മുനത്തിങ്കള്‍ വിണ്ണില്‍
വലം കണ്ണിടങ്കണ്ണാല്‍ നിര്‍ന്നിമേഷമായെന്തോ.
ചുറ്റിലും ഘനം വയ്ക്കും മേഘമാലകള്‍ വക-
ഞ്ഞാകുലം നിമിഷങ്ങള്‍ തള്ളി നീക്കുകയാണോ
ദ്യോവിലെക്കോണില്‍ ദൂരേയുദിയ്ക്കാന്‍ മറന്നേതോ
കുഞ്ഞു നക്ഷത്രം വഴികാട്ടുവാന്‍ വാരാഞ്ഞെന്തേ?
വരുമോ, വരാതെ നീ അത്യഗാധമാമേതോ
ദുര്മ്മദത്തമോ ഗര്ത്തം തന്നിലാണ്ടിറങ്ങിയോ ?

എങ്കിലും സഖേ നമുക്കന്യരായ് തമ്മില്‍ ത്തമ്മില്‍
കണ്കളില്‍ നോക്കാതെ യിന്നെത്രനാള്‍ ചരിയ്ക്കുവാന്‍
കണ്ണുകള്‍ വെളിച്ചമാണിരുളിന്‍ തെളിച്ചമാ-
ണല്ഭുതം പരസ്പരം കാഴ്ച്ചകള്‍ നമുക്കേകും

തുറന്നേയിരിയ്ക്കുകയിമകള്‍ സ്സദാ നമു-
ക്കന്യമായ് പ്പോകും വര്ണ്ണദീപ്തികള്‍ സ്വയം കാണാന്‍

അതിനായ് സഖേ ഞാനും വര്‍ണ്ണ രേണുക്കള്‍ വാരി
നമ്മളില്‍ തമ്മില്തമ്മില്‍ വിതറാം , വിതയ്ക്കുന്നൂ
സന്തതം കൈക്കൊള്ളുക നന്മകള്‍ , നമുക്കെന്നും
അന്യമായ് ത്തീര്‍ ന്നിടൊല്ല , മംഗളം നേരുന്നു ഞാന്‍ !

Tuesday, December 22, 2009

അറിവ്

അറിവ്
..............

ചെറുതാം കണമെങ്കിലും ശരി
പ്രതിബിംബിപ്പൊരു മഞ്ഞു തുള്ളിയില്‍
ബഹുവര്‍ണ്ണ രസം ഹരം തരും
ഭുവനം ഭംഗിയൊടല്ഭുതം സഖേ !


ഇതുമച്ചെറുമഞ്ഞുതുള്ളിയാ-
ണിതിലും കാണ്മതു കാലവിഭ്രമം
പുതുലോകമനേകഭാവമാ-
ണതിലേറെക്കലി തീര്ത്ത കാഴ്ച്ചകള്‍

പലവേഷമിതിട്ടു നമ്മളും
തലകാണിയ്ക്കുവതിന്നു വന്നിടും
എളുതല്ല മറച്ചിടാന്‍ സ്വയം
വെളിയില്‍ ക്കാണുമതെന്നുമെപ്പൊഴും

കലി കാഴ്ച്ച മറച്ചിടും പലേ
നിറമായ് ത്തമ്മിലിടഞ്ഞുടച്ചിടും
നിഴല്‍ വീഴ്ത്തി നിറഞ്ഞു കാളിമ-
ക്കിരയായ് ത്തീരുമിതാരുമേ സ്വയം

സ്ഫുടമാക്കുക തീ വെളിച്ചമാ-
യടിവേരായറിവായൊരുക്കുക
നിറദീപ്തിയൊടപ്രസന്നമാം
മറകള്‍ തട്ടിയമര്ത്തി വയ്ക്കുക.

വൃത്തം : വിയോഗിനി

Monday, December 14, 2009

ക്ഷുദ്രഗ്രഹങ്ങള്‍ !

ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ പൊട്ടിത്തെറിച്ചുപോയ ഒരു ഗ്രഹത്തിന്റെ ശകലങ്ങള്‍ സൂര്യനെ ചുറ്റുന്നു .....
ഗ്രഹരൂപം നഷ്ടപ്പെട്ടവര്‍ ...ആകൃതിയില്ലാത്തവര്‍ ....
പലപ്പോഴും വഴിവിട്ടു സഞ്ചരിച്ചെരിഞ്ഞു വീഴുന്നവര്‍ .....

ക്ഷുദ്രഗ്രഹങ്ങള്‍ !
--------------------

കാണുവിനങ്ങതാ ആകാശഗംഗയില്‍
കോടനുകോടി ജ്യോതിര്‍ഗോള സഞ്ചയം
തങ്ങളില്‍ തങ്ങളില്‍ത്താങ്ങായ് ത്തിരക്കിട്ടു
തെന്നിമാറുന്നൂ ഭ്രമണവേഗങ്ങളാല്‍ !

ഭാവനാസീമയ്ക്കു താങ്ങുവാനാവാത്ത
ജ്യോതിസ്സു ജന്മ സൌഭാഗ്യമായ് ജീവനില്‍
മങ്ങാതെ, മായാതെ പ്രോജ്വലിപ്പിച്ചു തേര്‍
താനേ തെളിച്ചു സഞ്ചാരം തുടര്‍ന്നവര്‍

കാണുവിനങ്ങതാ ദ്യോവിലെ ഗംഗയില്‍
ചേണുറ്റ ജീവന്‍ തുടിപ്പിച്ച സൂര്യനെ
ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു രഥ്യകള്‍
രാപ്പകല്‍ നേടിച്ചരിയ്ക്കും ഗ്രഹങ്ങളായ് ....

തെറ്റില്ല പാതകള്‍ വ്യക്തം വ്യതിചലി-
ച്ചറ്റുപോകാത്ത പരിക്രമണം സ്സദാ.

ഏതോ വിദൂരമാം ഭൂതകാലത്തിന്റെ
യേടുകളാവാം , നിഷേധസ്വരം തീര്ത്തു
വൃത്തത്തിലെന്നും ചരിയ്ക്കുന്ന പാതകള്‍
തെറ്റിച്ചുവോ ഹന്ത! പാവമൊരു ഗ്രഹം ?
വേറിട്ട വേഗങ്ങള്‍ , വേരറ്റ ചിന്തകള്‍
വെട്ടിപ്പിടിക്കുവാനാകശമാര്ഗ്ഗങ്ങള്‍
താനേ വളര്ന്നെന്നഹങ്കരിച്ചൂ സ്വയം
ക്ഷുദ്രഗ്രഹങ്ങളായ് മാറിയിന്നാ ഗ്രഹം .

ചെങ്കല്‍ ച്ചുവപ്പാര്‍ന്ന ചൊവ്വതന്‍ ചാരെ-
യാ ചീളുകള്‍ തിങ്ങിപ്പറക്കുന്നു കാണുക,
വേറിട്ടു പോകുവാനാവാതെ ശക്തനാം
സൂര്യന്‍ വരക്കുന്ന വട്ടം വിടാതെയും .

പിന്നീടു കാലം കഴിഞ്ഞു യുഗങ്ങളായ്
തെന്നി മാറുന്നുണ്ടു ക്ഷുദ്രഗ്രഹങ്ങളും
നീളുന്ന കാലം ഘനീഭവിച്ചിന്നു പാഴ്-
ച്ചിന്തകള്‍ വീണ്ടും നുരഞ്ഞു പൊങ്ങീടവേ


*********

ഭ്രമണം ഭാരമിതുയരാന്‍ വേഗം
ഗതി മാറ്റുകനാം സര്‍വ്വ സ്വതന്ത്രര്‍
ആകൃതിയില്ലാതഗ്നിസ്ഫുലിംഗ മ-
ഹാവേഗങ്ങളടങ്ങാക്കലികള്‍
ആകാരത്തിനു ചാരുതയെന്തിനു
തേരു തെളിയ്ക്കാനെതിനു വെട്ടം ,
സൂര്യ വെളിച്ചം ? പൈതൃക വാഴ്ചക-
ളാകും വേണ്ടിനി ഭ്രമണം ഭാരം .

ശൂന്യാകാശപ്പെരുവഴിയോരത്താ-
ദിയുമന്ത്യവുമറിയാ, ഭാവന-
ശൂന്യത ശീലമതാക്കിയ ഭാവം
തേടുവതെന്തോ ? നോക്കുക ദ്യോവില്‍ .
സ്വന്തം വേരുകള്‍ തോണ്ടി, പരിക്രമ-
മാകെയുടച്ചു തെറിച്ചോ, കാട്ടിയ
ദുസ്സ്വാതന്ത്ര്യക്കെടുതിയൊടുക്കം
ക്ഷുദ്രഗ്രഹാന്ത്യം , ഉല്ക്ക നിപാതം !