Friday, December 31, 2010

പുതുവര്‍ഷപ്പുലരി

******************

പിന്നില്‍പ്പിഞ്ഞിയ പോയകാല ഹതമോ-
ഹങ്ങള്‍, പഴമ്പാട്ടുകള്‍
തുന്നിക്കൂട്ടിയൊരുക്കി വച്ച സുലഭം
സ്വപ്നങ്ങള്‍, വന്‍ വീഴ്ച്ചകള്‍
എല്ലാം തള്ളിയകറ്റിയും പകരമി-
ക്കാലപ്പെരുക്കത്തിലെ-
ന്നുള്ളം കൊട്ടിയുണര്‍ത്തിടട്ടെ! പുലരും
രാവിന്‍ ചിലമ്പിന്‍ ഝിലം.

വെണ്‍ മേഘത്തിനു കുകുമഛവി പകര്‍ -
ന്നീടുന്നു പൂര്‍വ്വാംശുമാന്‍
ചെമ്മേ വന്നു തലോടി പൊന്‍പുലരിതന്‍
പൂഞ്ചായല്‍ പൂശീടവേ
മണ്ണില്‍ക്കത്തിയമര്‍ന്നു പോയ ഗതകാ-
ലത്തിന്‍ നഖപ്പാടുകള്‍,
കണ്ണീര്‍ക്കാഴ്ച്ചകള്‍ എണ്ണിമൂടി പുതുതാം
സ്വപ്നങ്ങളെത്തുന്നിടാം.

വര്‍ണ്ണത്തൂവലെനിക്കു വേണമൊരുനാള്‍
ഞാനിട്ട പൂവിത്തു ഹാ!
മണ്ണില്‍പ്പൊട്ടി മുളച്ചു പൊന്‍ കതിരിടും
ചിത്രം വരച്ചീടുവാന്‍
ഇന്നീ രാവിലണിഞ്ഞിടും കുളിരുമാ-
യെത്തുന്ന വര്‍ഷാഗമം
കണ്ണില്‍ത്തീര്‍ത്തു തെളിച്ചിടട്ടെ പുതുതാം
വര്‍ണ്ണക്കുറിക്കൂട്ടുകള്‍ !!

Tuesday, December 28, 2010

പ്രാവു്

-----------------------------------------

പാടാനിന്നിനി വീണയില്‍പ്പടുപഴ-
മ്പാട്ടൊന്നുമില്ലാതെ ഞാന്‍
തേടീ വാങ് മയി ദേവിതന്‍ വരമൊഴി-
ത്തേന്‍ നാവിലൂറിടുവാന്‍
പാഴായില്ല, നുരച്ചു വന്ന ഗതകാ-
ലത്തിന്റെ കാലൊച്ച കേ-
ട്ടാഴത്തില്‍ നെടുവീര്‍പ്പുയര്‍ന്നു; വെറുതേ
കോറുന്നുവക്കാഴ്ച്ചകള്‍!

*****

അകലെനിന്നും വന്ന വെള്ളരിപ്രാവെന്റെ
ചുമരിലെപ്പൊത്തിലായ് മുട്ടയിട്ടൂ
ഒന്നു വെളുപ്പു,മറ്റൊന്നിളം ചോപ്പിലും,
പിന്നെ,യിരുനിറം മുട്ടനാലും.

കുറുകിച്ചിണുങ്ങിയച്ചിറകും വിരുത്തി തന്‍-
മുട്ടകള്‍ കൊക്കാലൊതുക്കിവച്ചും,
ഒളികണ്ണിറുക്കിയെന്‍ ചുമരിലെപ്പൊത്തില്‍ നി-
ന്നവളെന്നെ നോക്കിക്കുണുങ്ങി നില്‍ക്കേ,
അതു ഞാനറിഞ്ഞില്ല!,യരുമയോടല്‍പ്പവും
ഭയമെഴാതേ നീ തുടര്‍ന്നു കൊള്‍കെ-
ന്നനുകൂലസംജ്ഞ ഞാന്‍ നല്‍കി,യപ്പക്ഷിയും
പരിചിത ഭാവമോടെന്നെ നോക്കി.

ഇതുവിധം നാളുകള്‍ പോക്കി ഞങ്ങള്‍
കുതുകവും, സ്നേഹവും പങ്കുവച്ചൂ
ഒരു നേര്‍ത്ത നൂലാല്‍ക്കൊരുത്തു നാളില്‍
തരള സൌഹാര്‍ദ്ദത്തുടിപ്പു തമ്മില്‍.

ഒരു നാളി,ലമലം കുതൂഹലം പൂണ്ട-
വളെന്നെ നോക്കിക്കുറുങ്ങലോടെ
അരുമകള്‍, ആറിളം കൊക്കുയര്‍ത്തും
പുളകമെന്നെക്കാട്ടി മറിനിന്നൂ.
പുതുമഞ്ഞുപോലേ വെളുത്തൊരെണ്ണം,
ഇരു നിറം നാലും, ഇളം ചുവപ്പില്‍
വിടരുന്ന പൂവാംകുരുന്നൊരെണ്ണം
വിധിഹിതം! വീട്ടില്‍ വിരുന്നുകരായ്.

അരിമണി ഞാന്‍ സ്വരുക്കൂട്ടിവയ്ക്കും
തരിക,യെന്നോതിക്കുറച്ചു ദൂരെ
അവരാറുപേരും പതുങ്ങി നില്ക്കും
കൊതിയോടെയെന്നെക്കുണുങ്ങി നോക്കും!
വരിക,യെന്നോതി ഞാന്‍ കൈയുയര്‍ത്തേ
ചിറകടിച്ചാറും പറന്നു പൊങ്ങും
ഒരുവനെന്‍ കൈയ്യിലായ് വന്നിരിക്കും
അരുമായാക്കുഞ്ഞിളം ചോപ്പു പക്ഷി.
അതിവേഗമവനും വളര്‍ന്നു വന്നൂ
ചിറകുകള്‍, തൂവല്‍ ചെഞ്ചോപ്പു മിന്നി
ഗഗനമാര്‍ ഗ്ഗേ പാഞ്ഞു പോകുമെന്നാല്‍
ഒരു വിളിപ്പാടിലെന്‍ കാല്‍ക്കലെത്തും.

***

കഥയിനിച്ചൊല്ലുവാനറിയില്ല, കദനമാ-
ണൊരുനാളി,ലായിളം ചോപ്പു പക്ഷി
അരുമയോടെന്റെ കൈക്കുമ്പിളില്‍ വിശ്രമി-
ച്ചരിയ കണ്‍കോണിലൂടെന്നെ നോക്കി,
ദയനീയമായൊന്നു കൊക്കുരുമ്മിച്ചെറ്റു-
വിറയലോടയ്യോ തളര്‍ന്നു വീണു.
അവസാനമായൊന്നു കുറുകി,യക്കുറുകലും
നിണനീരൊഴുക്കില്‍ത്തടഞ്ഞു പോയോ?
പറയുവാനെളുതല്ല, തലയറഞ്ഞെന്തിനെന്‍
കരതലം നീ മൃതശയ്യയാക്കി?
ചടുലവേഗത്തില്‍പ്പറന്നു നീയെന്തിനോ
പ്രിയതരം സ്വപ്നമായ് മാഞ്ഞുപോയീ?


ഇതുകാലമേറെക്കടന്നു പോകേ,
മൃദുലമാക്കൂകൂരവം ചിലപ്പോള്‍
ഗതകാല,മോര്‍മ്മക്കടല്‍പ്പരപ്പില്‍
ചിറകുതട്ടിപ്പിടഞ്ഞാര്‍ത്തലയ്ക്കും...

Thursday, December 23, 2010

തിരുപ്പിറവിയും കാത്ത്....

നക്ഷത്രങ്ങളുണര്‍ന്നുവോ, പലനിറക്കൂട്ടില്‍
മുകില്‍പ്പാളിമേ-
ലാഹാ! വന്നു നിറഞ്ഞിടുന്നു, പുലരാന്‍
രാവേറെയുണ്ടിന്നിനി.
പുല്‍ക്കൂടൊന്നു പടുത്തിടാം, വെറുതെയാ-
വില്ലീ മുളങ്കൂട്ടിലും
രക്ഷിക്കാനൊരു ദൈവപുത്രനിനിയും
വന്നെങ്കിലോ കൂട്ടരേ !

നോക്കൂ, ചൂതു നിരത്തിടുന്നു, വിഷമാ-
യങ്ങള്‍ക്കു കപ്പം പിടി-
ച്ചൊക്കെ ക്കെട്ടിയടുക്കിടുന്നു പല വന്‍ -
കോട്ടക്കൊടിക്കൂറകള്‍
കാക്കാം, നായകനെത്തിടും വരെയിനി,-
ച്ചുറ്റും നിറഞ്ഞീയിരുള്‍
മായ്ക്കും, നേരെയടിച്ചുടച്ചു പകരം
വയ്ക്കും പ്രഭാ മന്ദിരം.

അയ്യോ തീപ്പുക തുപ്പിടുന്നു, നിറയു-
ന്നള്‍ത്താരമൂടും മണം,
ശയ്യാലംബമുറങ്ങിടുന്നു മിശിഹാ!
യാമങ്ങള്‍ നീങ്ങീടുമോ?
ഈയാം പാറ്റകള്‍പാറിവന്നു ചിറകും
കീറിപ്പിടഞ്ഞിന്നിതാ
ആയാസത്തൊടു വീണിടുന്നി,തഭയം
നല്‍കുന്നഗാധം കിണര്‍!

കുഞ്ഞാടിന്റെ യമര്‍ന്നടഞ്ഞ മരണാ-
ക്രാന്ദം നിലച്ചില്ല, കണ്‍-
കോണില്‍പ്പൊട്ടിയുറഞ്ഞുപോയ ചെറു നീര്‍
കണ്ടൊന്നറയ്ക്കാതെയും,
തിന്നാം തീറ്റയിലാണു ഭക്തി! പകരം
കൊല്ലുന്ന പാപം ശരി,
തിന്നാല്‍ തീര്‍ന്നിടുമെന്നു ചൊല്ലി വിധി ന്യാ-
യങ്ങള്‍ക്കു കാതോര്‍ത്തിടാം.

എന്നാണന്ത്യ വിധിക്കിനി,പ്രഭുവെ നീ
ചമ്മട്ടിയേന്തിപ്പലേ
ചെന്നായ് ത്തോലു വലിച്ചുകീറി ധവളം
കാഴ്ച്ചപ്പുറം മായ്ച്ചിടും?
എന്നോ നീ ഘനമേഘമേ പെറുവതാ-
ക്കുഞ്ഞോമനപ്പുത്രനേ
തന്നീടില്‍ വരദായകം വെറുതെ ഞാന്‍
കണ്‍നട്ടിരുന്നീടുമോ?

Wednesday, December 8, 2010

യുദ്ധം ലോകമഹായുദ്ധം!

------------------------------------------------

കേട്ടോ നിങ്ങള്‍ ഇടിവെട്ടിപ്പട-
യാട്ടിവരുന്നു പെരും യുദ്ധം
കേട്ടവര്‍ കേട്ടവര്‍ ഞെട്ടിവിറച്ചൂ
നാട്ടില്‍ മുഴുക്കേ രണഭേരി.
എന്താ ഹേതു? തുടക്കമൊടുക്കം
ഹന്ത!യിതാരു ചമച്ചാവോ,
തീപ്പുക തുപ്പിയെതിര്‍ക്കുന്നൂ,
ആര്‍പ്പുകളാട്ടിയകറ്റുന്നൂ.
തോക്കും നാക്കുമുടക്കിയടിച്ചും
വാക്കുകള്‍ തമ്മില്‍പ്പകതീര്‍ത്തും
നോക്കിയിരിക്കെ പകലുകള്‍ വെന്തു
വിഷപ്പുക മുറ്റി മരിക്കുന്നു.
ചേരികള്‍ ചേരുവ തീര്‍ക്കുന്നൂ രണ-
ഭേരികള്‍ കേള്‍പ്പൂവെമ്പാടും
വമ്പുകള്‍ കൊമ്പുകള്‍ കോര്‍ക്കുന്നൂ ജന-
മമ്പേ മണ്ടിയൊളിക്കുന്നു.

പട്ടിണിയും പരിഭ്രഷ്ടവുമായി-
ന്നാടിന്‍ കോലമലമ്പാക്കാന്‍
വാഴുന്നോര്‍ ചിലര്‍ ഞെട്ടിയുണര്‍ന്നോ
പാഴ്പ്പുല്ലുകളില്‍ പ്പകവീണോ?

ആര്‍ക്കാണറിയുക, പൊട്ടിയ തീപ്പൊരി
വാക്കൊ പൊരുളോ പറയാമോ?
പേര്‍ത്തും ചോദ്യമുയര്‍ത്തേ, കേട്ടി,-
ന്നേട്ടില്‍പ്പട്ടിണിയാണത്രെ,
മോട്ടിച്ചൂ പോ,ലാരാന്റെ വിത-
യാരോ കഷ്ടം, കവിയുദ്ധം!!

Sunday, December 5, 2010

പകലു പെയ്യുന്നു

--------------------------------

ഇന്നും കാത്തിവള്‍ പൂനിലാവുപുളകം
പെയ്യുന്ന രാവില്‍ക്കുളി-
ച്ചെന്നോടക്കുഴലൂതവേ ചുഴികളായ്
ചുറ്റിത്തിരിഞ്ഞങ്ങനെ
വര്‍ണ്ണച്ചിന്തുകള്‍ ചിത്രഭംഗി പകരും
നിന്‍ മേഘകാന്തിക്കറു-
പ്പെന്നും കണ്ണില്‍ നിറച്ചിടാന്‍! പ്രിയതമേ,
യെന്തേ മറന്നെന്നെ നീ?

കാര്‍മേഘാവൃതമെങ്കിലും തിരളുമാ
ജീവത്പ്രകാശം സദാ
വ്യാമോഹങ്ങള്‍ നിറച്ചിതെന്റെ മതിയോ-
ടെന്തോ പുലമ്പുന്നിതാ
ഹേ, മോഹിപ്പതു ഭംഗിയല്ല നിതരാം
നിന്‍മേഘ തീരങ്ങളില്‍
സാമോദം സകലാഭ പെയ്തു തിരനോ-
ട്ടം നീ നടത്തീടുക!

ഹാ ഹാ! കാര്‍മുകിലേറിടുന്നു കളിയല്ലാ-
കാശാമാകേയിരു-
ണ്ടാക്രോശിച്ചു തൊടുത്തിടുന്ന സുദൃഢം
മൌനക്കൊടുങ്കോട്ടകള്‍
പെയ്യും നിന്‍ ചുടു വീര്‍പ്പുകള്‍ തടമുറി-
ഞ്ഞേതും തുടര്‍ന്നീടുവാന്‍
പയ്യാരങ്ങളടക്കിഞാന്‍ പ്രിയതരം
സ്വപ്നങ്ങളില്‍ മേവിടാം.

****

അകലെ മേഘങ്ങള്‍ തുടിയൊരുക്കുന്നതോ
തുകിലുകൊട്ടിപ്പതമ്പാട്ടിടുന്നതോ
പകപെരുത്തിടനെഞ്ഞിലേക്കാഞ്ഞാഞ്ഞു
മുകിലിതായടിച്ചാര്‍ത്തലക്കുന്നുവോ?
പ്രളയകാലം പുനര്‍ജ്ജനിക്കുന്നതോ,
വ്രണിതക്ഷിത്തിന്നടങ്ങാത്ത രോഷമോ,
ഉറവ വറ്റിത്തടഞ്ഞ നീര്‍ച്ചാലുകള്‍-
ക്കുണരുവാനുര്‍വ്വിയാര്‍ത്തിരമ്പുന്നതോ?

കരനിറക്കുമക്കന്മഷക്കാഴ്ച്ചകള്‍
കഴുകുവാന്‍ പെയ്തു പെയ്തിറക്കുന്നതോ
മുലചുരത്താത്ത നെഞ്ഞിടം സ്നിഗ്ദ്ധമായ് -
ക്കുതിരുവാനമ്മ നീരിറക്കുന്നതോ?
വിതകള്‍ മണ്ണിലേക്കാണ്ടുപോയ്, വ്യര്‍ത്ഥമായ്
കതിരു പൊട്ടാതടിഞ്ഞൂ തുടിപ്പുകള്‍
ഉഴുതു നീക്കാത്ത കാലപ്പകര്‍ച്ചകള്‍
ഒഴുകിനീങ്ങി നീര്‍ച്ചാലുകള്‍ തീര്‍ക്കുമോ?

മഴ കിതക്കുന്നു! സപ്തതന്തുക്കളില്‍
ഇഴകള്‍ ചുറ്റിപ്പിണഞ്ഞും, പൊടുന്നനെ
കടലുപോലെയിരമ്പിയും കൈകളാല്‍
നെടിയവൃക്ഷത്തലപ്പില്‍ച്ചുഴറ്റിയും
ചപലമേതോ വികാരത്തിനന്ത്യമോ,
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും!