Saturday, August 27, 2011

കണ്ണു തട്ടാതിരിക്കുവാന്‍

കണ്ണു തട്ടാതിരിക്കുവാന്‍

ഞായറാണെനിക്കേറെ യാത്രയുണ്ടൊരുങ്ങി ഞാന്‍
കേറിയാ ബസ്സില്‍ത്തുങ്ങിയാടിനില്‍ക്കവേ കണ്ടൂ
അച്ഛന്റെ കൈത്തണ്ടിലായ് ശാന്തയായ് ക്കിടക്കുന്ന
സ്വച്ഛ സുന്ദരം കുഞ്ഞിന്‍ കോമള മുഖാംബുജം
പ്രായമേറിയാലാറുമാസമായില്ല നൂനം,
യാത്രചെയ്യുവാന്‍ കൂടെ അമ്മയും മുന്നില്‍ക്കാണും.
കണ്മഷികറുപ്പിച്ച കണ്ണുകള്‍, കപോലങ്ങള്‍
രണ്ടിലുമനാകര്‍ഷം കുത്തിയ പൊട്ടും കാട്ടി
നിര്‍ന്നിമേഷമായ് കുഞ്ഞു കണ്ണുകള്‍ വിടര്‍ത്തി വെണ്‍-
ചന്ദ്രികയുദിച്ചപോല്‍ കുഞ്ഞു പുഞ്ചിരിക്കുന്നു.

മുന്നിലെത്തൂണും ചാരി മറ്റൊരു മനോഹരി-
പ്പെണ്‍ങ്കൊടി തിരക്കിലും കാഴ്ച്ചയാക്കുന്നൂ തന്റെ
വേഷ ഭൂഷകള്‍ വെളിപ്പെടുത്തും നിതംബവും
ഗോപ്യമായ് മറയ്കേണ്ട മാറിടപ്രദേശവും.
കുട്ടികള്‍ക്കുടുക്കുവാനിത്രമേല്‍ ജുഗുപ്സമായ്
കാല്‍ശരായിയും ടോപ്പും വാങ്ങിടും പിതാവിനെ-
ച്ചാട്ടയലടിക്കണം, കെട്ടുകാഴ്ച്ചകള്‍ പോലെ
മക്കളെ വിവസ്ത്രരാക്കീടൊലാ ലോകര്‍മുന്നില്‍.

കുഞ്ഞിതാ ഉറക്കമായച്ഛന്റെ മടിത്തട്ടില്‍
നിഷ്ക്കളങ്ക,മാമുഖത്തപ്രമേയമാം ശോഭ
അമ്മ ബോധപൂര്‍വ്വമോ കുഞ്ഞിളം കപോലത്തില്‍
കണ്മഷിക്കരിയിട്ടു, കണ്ണുകള്‍ മടക്കുവാന്‍?

 
കണ്ണിനി മടങ്ങട്ടെ, യാത്രയില്‍ നിനക്കെന്നും
കണ്മഷിപുരട്ടി,യെന്‍ കണ്ണു തട്ടാതെ നോക്കാം.

2 comments:

Kalavallabhan said...

"കുട്ടികള്‍ക്കുടുക്കുവാനിത്രമേല്‍ ജുഗുപ്സമായ്
കാല്‍ശരായിയും ടോപ്പും വാങ്ങിടും പിതാവിനെ-
ച്ചാട്ടയലടിക്കണം"
കൊച്ചുകുട്ടികൾക്കെല്ലാം ഭംഗിയായിരിക്കുമെങ്കിലും പ്രായം പുറത്തുകാട്ടി തുടങ്ങുമ്പോൾ മതാപിതാക്കൾ അറിഞ്ഞ് ഇടപെടണം. നാടോടുമ്പോൾ നടുവേ ഓടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാം
നന്നായി കവിത.
ഓണാ‍ശംസകൾ

ഷാജി നായരമ്പലം said...

നന്ദി ഓണാ‍ശംസകള്‍ സുഹൃത്തേ