Sunday, September 18, 2011

ഗ്രീഷ്മ

ഗ്രീഷ്മ



‘ഈശ്വരാ രക്ഷിക്കണേ,യച്ഛനെ’, മനോഹരം
ഭാഷയിലവള്‍- ഗ്രീഷ്മ ചൊല്ലിടും ഇടയ്ക്കിടെ.
ചാരെ വന്നവര്‍ക്കൊക്കെയേകിടും സ്നേഹോഷ്മള-
സ്വാഗതം, മറക്കാതെ പേരുചൊല്ലിയും; പിന്നെ
സാദരം ശുപാര്‍ശയായീശ്വരന്മാരെ വിളി-
ച്ചോതിടും “രക്ഷിക്ക നീ ഈശ്വരാ മറക്കാതെ!”

നീള്‍മിഴിവിടര്‍ത്തിയ,ക്കണ്ണിലെ പ്രകാശത്തില്‍
കൂരിരുള്‍ തുടച്ചവള്‍ ദീപ്തമാക്കയോ ലോകം!

ഏകിയില്ലവള്‍ക്കിറ്റു വെളിച്ചം, മിഴിക്കോണാ-
ലീശ്വരന്‍ കടാക്ഷിച്ചില്ലാ മുഖം വരച്ചപ്പോള്‍.
നിശ്ചയം നിയതിതന്‍ നിഷ്ഠുര കരങ്ങളാ-
സ്വച്ഛ സുന്ദരം കണ്ണില്‍ കൂരിരുള്‍ വിതച്ചതും,
ജാതയായ നാ‍ള്‍ തൊട്ടേ ജീവിത,മെടുക്കുവാന്‍
ചോരനായതും, ചാരെ കാത്തിരുന്നച്ഛന്‍ നല്‍കും
ജീവശ്വാസത്തിന്‍ മുന്നില്‍ വിധി പിന്തിരിഞ്ഞതും
ഓര്‍ത്തുപോവുന്നു; ഗ്രീഷ്മ കണ്ടറിഞ്ഞുവോ എല്ലാം?

എങ്കിലുമവള്‍ക്കേറെ ഇഷ്ടമുണ്ടകതാരിന്‍-
സങ്കടങ്ങളെയൊക്കെ നീക്കിടുന്നൊരാള്‍, കൃഷ്ണന്‍
പാല്‍ക്കടല്‍പ്പരപ്പിലായ് പള്ളികൊള്‍കയല്ലവന്‍
കേള്‍ക്കുവാനടുത്തുണ്ട്, കാവലായിരിപ്പുണ്ട്.!

ഭൂമിയില്‍ച്ചിലര്‍ക്കൊക്കെ,പ്പാരിലെപ്പുഴുക്കുത്തിന്‍
വേദന കൊടുക്കുവാന്‍ മടിക്കും ജഗത്പ്പിതാ-
വാകവേ ഹനിച്ചിടും കൂരിരുള്‍ പ്രകാശത്തെ,
വ്യാകുലം പുറംകാഴ്ച്ചത്തോടുകള്‍ മറച്ചിടും,
നിഷ്ക്കളങ്കമാം ബാല്യകൌതുകച്ചിമിഴ്ക്കൂട്ടില്‍
ക്കുട്ടിയായ് സ്ഥിരം വാഴാന്‍ നല്‍കിടും വരം; പിന്നെ
വേദന നിവേദ്യമായ് മാറ്റുവാന്‍ കരുത്തുറ്റ
ചേതന നിവേശിച്ച കൈകളില്‍ കൊടുത്തിടും.

കാത്തിരിക്കുന്നൂ അവര്‍ ഗ്രീഷ്മയെ, കൈക്കുമ്പിളില്‍
ച്ചേര്‍ത്തുവച്ചുമാ നാളം കാറ്റിനാല്‍ക്കെടാതെയും.

0 comments: