Tuesday, December 6, 2011

ഒരു ഭീകരപ്രവര്‍ത്തകന്റെ അച്ഛന്‍

ഒരു ഭീകരപ്രവര്‍ത്തകന്റെ അച്ഛന്‍

കേട്ടൂ നടുക്കമോടച്ഛന്‍, വിളക്കിതാ
കെട്ടുപോയത്രേയകാലം ; വധിച്ചുപോ-
ലേറ്റു മുട്ടീടുന്ന നേരം ടെറോറിസ്റ്റു -
ചെക്കനെപ്പോലീസു തോക്കാലൊടുക്കി പോല്‍!

ചിത്രമീ മട്ടിലാ,യേട്ടിലെക്കെത്തി, വി-
ചിത്രം, വിലക്ഷണം ചത്തുകിടപ്പവര്‍
നാലുപേരുണ്ടൊരു നാരിയും, നാടിന്റെ
നാരായ വേരറുക്കാന്‍ തുനിഞ്ഞെത്തിയോര്‍.

വിശ്വസിച്ചീടുവാനാവുമോ? നീയേതു
വിശ്വാസ സംഹിതയുള്ളില്‍ വഹിച്ചുവോ?
നിശ്ചയം നീ താന്‍ മടിച്ചൂ ഹനിക്കുവാന്‍
കൊച്ചിലേ,യൊറ്റ,യുറുമ്പിനെപ്പോലുമേ!
ഏറേ നടന്നും, കുഴഞ്ഞും മനം കെട്ടി-
താരും കൊടുക്കാത്ത ജോലിയും തേടി നീ
പോകേ, തടഞ്ഞില്ല പാരം പറന്നെന്റെ
ഭാരം വഹിക്കുവാനെത്തും, നിനച്ചു ഞാന്‍.

നോവുകള്‍ നീറിക്കടന്നലായ്ക്കുത്തുന്നി-
താവില്ല നിന്നെയിന്നുള്‍ക്കൊള്ളുവാ-
നെനിക്കാവില്ല നിന്നെശ്ശപിക്കുവാനും, കണ്ണു-
കാണാത്ത കാഴ്ചയാലന്ധനായിന്നു ഞാന്‍.
കേട്ടതെല്ലാം വെറും മിഥ്യയോ? വന്മതില്‍-
ക്കെട്ടാല്‍ത്തമസ്കരിക്കുന്നുവോ നേരിനെ?
നീളേ,യിരുണ്ടിടനാഴികള്‍ നാടിന്റെ
നാഡിയില്‍ തിങ്ങും വിഷക്കുത്തൊഴുക്കുകള്‍....
കൊല്ലുന്നതാരോ? ഇരുട്ടില്‍ വിളക്കുമായ്
തെല്ലും ഭയപ്പെടാതെ തിരഞ്ഞന്നയാള്‍.

കൂരിരുള്‍ക്കെട്ടാലടയ്ക്കുവാനാവുമോ?
തോരാത്ത കണ്ണുനീര്‍ തുള്ളിയില്‍ത്തങ്ങിയ
നേരിന്റെ തീക്ഷ്ണപ്രകാശം; മകന്റെ മേ-
ലാരോ നിരൂപിച്ച നാടകം ഭീകരം.
കൊന്നതും റോടില്‍ വലിച്ചിഴച്ചിട്ടതും
മെയ്യിലാഭീകര മുദ്രകുത്തുന്നതും
രാജ്യം നിയോഗിച്ച പോലീസു! നാടിന്റെ
ജീവനും സ്വത്തിനും കാവലായ് വന്നവര്‍.

ആരാണു ഭീകരന്‍? ആരോ ചമത്ക്കാര-
പൂര്‍വ്വം വരയ്ക്കും നിഴല്‍ക്കുത്തു നാടകം
പേരെന്തു ചൊല്ലി വിളിക്കുവാന്‍? രാജാ-
ധികാരം നടത്തു,ന്നരുംകൊലക്കൂത്തിനെ?

1 comments:

shakir muhammed said...

CONGRATULATIONS...

YOU DID IT BROTHER..!
I HAVE ENJOYED.

BEST WISHES