Friday, December 23, 2011

'തീപ്പകലി'നൊരവാര്‍ഡ്...



സെക്രട്ടറിയേറ്റ് എമ്പ്ലോയീസ് അസോസിയേഷനായ രചന ഏര്‍പ്പെടുത്തിയ സുരേന്ദ്രന്‍ സ്മാരക അവാര്‍ഡ് ഈ ബ്ലോഗിലുള്ള തീപ്പകല്‍ എന്നു കവിതയ്ക്കു ലഭിച്ച ആഹ്ലാദം വായനക്കാരുമായി പങ്കുവയ്ക്കുന്നു. 5000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു അവാര്‍ഡ്. കവിത താഴെ


Tuesday, June 22, 2010
തീപ്പകല്‍
.......................


ദീപങ്ങളൊക്കേയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും
കോപാന്ധകാരം വിഴുങ്ങുമീ ഭൂവിനെ ,
ചാവുകള്‍ തിങ്ങി മുച്ചൂടും മുടിച്ചിടും
നോവും പെരുത്തു കനത്ത മൌഢ്യങ്ങളാല്‍
പാവം ചിതക്കൂടൊരുക്കുന്നു മാനവന്‍ .

കാലം പഴുപ്പിച്ച തീക്കടല്‍ തീര്‍ത്തുമീ-
ഭൂ,വിണ്ണു, മണ്ണും തപിപിച്ചു; പീയൂഷ-
ധാരയാല്‍ ദാഹമടക്കുവാന്‍ ഞാന്‍ തീര്‍ത്ത
നീരൊഴുക്കിന്‍ ജീവ നാഡി ഞരമ്പുകള്‍
ധാര്‍ഷ്ട്യം പെരുപ്പിച്ച ദംഷ്ട്രകളാഴ്ത്തി നീ-
മോന്തിക്കുടിയ്ക്കു,ന്നൊടുങ്ങാത്ത ദാഹമോ?

തീര്‍ത്തും കനല്‍ക്കാടൊരുങ്ങുന്നു, കാക്കുവാന്‍
കാത്തു നില്‍ക്കിക്കില്ലിതാ, ചാരെ നിഴല്‍പ്പാടു-
വീഴ്ത്തി, വിജൃംഭിച്ച സ്വാര്‍ത്ഥ മൌനങ്ങളാല്‍ ,
കത്തുന്ന മോഹക്കുരുക്കാല്‍, ധരിത്രി തന്‍
വസ്ത്രാഞ്ചലം ബലാല്‍ ഊരി മാറ്റുന്നതും
കണ്ടു ഞാന്‍;
നീയണക്കുന്നു ദീപങ്ങ-
ളാണ്ടുപോകുന്നൂ നൃശംസ ശൌര്യങ്ങളാല്‍ ,
ഊതി ഞാനെന്നും പൊലിപ്പിച്ച നാ‍ളങ്ങള്‍ ...

ദീപങ്ങളൊക്കെയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും.

കാലം മഹാവേഗ ചക്രം തിരിച്ചു തന്‍
ഭാവഭേദങ്ങളാല്‍, താളവട്ടങ്ങളാല്‍,
താളം പിഴയ്ക്കുമീ ഭൂമുഖക്കാഴ്ച്ക,-
ളാകേ മറയ്ക്കും കനത്ത കാല്‍ വയ്പിനാല്‍
ഭൂമി,പാതാളവും, സ്വര്‍ഗ്ഗകവാടവും
നീളേയളന്നിക്കലീമുഖം മായ്ചിടും .

രൌദ്ര വേഗങ്ങളാല്‍ പയുമ്പോളാളുന്ന
ദീപങ്ങളൊക്കേയണയ്ക്കുക മാനവ!
താപം പെരുത്തിപ്പകല്‍ വെന്തിടൊടുങ്ങിടാന്‍
നാളേറെയില്ല; ഞാന്‍ ദീപം കൊളുത്തിടാം .