Thursday, February 23, 2012

സര്‍ഗ്ഗസംവാദം

സര്‍ഗ്ഗസംവാദം

"രാമായണവും രാമയണക്കാഴ്ച്ചകളും" എന്ന വിഷയത്തില്‍ ഒരു
സര്‍ഗ്ഗസംവാദം ഫെ  19 നു എന്റെ നാട്ടില്‍ വച്ചു നടത്തി.
നായരമ്പലം ആസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള
 സര്‍ഗ്ഗവേദി എന്ന സാഹിത്യ ആസ്വാദകരുടെ കൂട്ടായ്മമയാണു
ഇതു സംഘടിപ്പിച്ചത്. ഡോ. ഷിബു ബാലകൃഷ്ണന്‍ (WHO)
ആയിരുന്നു മോഡറേറ്റര്‍ . ഡോ. കെ കെ ഉസ്മാന്‍
ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും രാമായാണ ഇതിഹാസം
എങ്ങനെ മറ്റുരാജ്യങ്ങളിലേക്ക് വ്യാപരിച്ചിരിക്കുന്നു എന്ന
വിഷയത്തില്‍ പ്രൗഢഗംഭീരമായ ഒരു പ്രബന്ധം
അവതരിപ്പിക്കുകയും  ചെയ്തു. വിഷയാവതരണം നടത്തിയ
എം കെ പവിത്രന്‍ രാമായണക്കഴ്ച്ചകള്‍ എന്ന  കാവ്യ
സമാഹാരത്തിലെ അഹല്യ, താടക, സീത എന്നീ സ്ത്രീ
കഥാപാത്രങ്ങളിലൂടെ പടര്‍ന്നു കയറി രാമായണ ഇതിഹാ-
സത്തെക്കുറിച്ചു പണ്ഡിതോചിതമായ പ്രഭാണം നടത്തി.
ശ്രീ വി എസ് രവീന്ദ്ര നാഥ്, റ്റി എം സുകുമാരപിള്ള, ധര്‍മ്മന്‍
തച്ചങ്ങാട്ട്,എം ആര്‍ വിസ്വനാഥന്‍ ,എന്നിവര്‍ ഉചിതമായ
അവലോകനങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഷിബു ബാലകൃഷ്ണന്‍
 നടത്തിയ  ചര്‍ച്ചയുടെ പരിപക്വമായ നിയന്ത്രണവും
കാവ്യ സമാഹരത്തിന്റെ അവലോകനവും ചടങ്ങ് ദീപ്തവും
 സമ്പന്നവുമാക്കി. കവി അവലോകനത്തിനു മറുപടിയും,
അമ്മിണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

കവിയുടെ മറുപടി താഴെ നല്‍കുന്നു
.
രാമായണക്കാഴ്ച്ചകള്‍
അവലോകനത്തിനു മറുപടി

ഇതിഹാസമൊന്നും പഠിക്കാതെ ഞാന്‍ വൃഥാ
കഥയിലെക്കാഴ്ച്കകള്‍ കണ്ടുനില്‍ക്കേ
പറയുവാന്‍ വയ്യ,യെന്‍ വിരല്‍തൊട്ട കയ്യുകള്‍
ചടുലമായ് താളം ചമച്ചു തന്നോ?
മധുരമീ പൈങ്കിളിപ്പാട്ടിലെത്തേങ്ങലും
കദന പര്‍വ്വങ്ങളും കണ്‍നിറച്ചോ?
മൃദുലമായ്ച്ചൊല്ലിയോരീരടിക്കുള്ളിലും
നിറയുന്ന മൗനങ്ങള്‍ പങ്കുവച്ചോ?

ഒരുപാടു ചൊല്ലുവാനറിയുന്ന കവിയുടെ
വിരലുകളെന്തോ മറച്ചുവെന്നോ,
ചതുരമീക്കാവ്യം ചമയ്ക്കുമ്പൊഴാമന-
സ്സറിയാതെ പൊട്ടിക്കരഞ്ഞുവെന്നോ...!
കവി ക്രാന്തദര്‍ശിയാണറിയുന്നു, അറിയാതെ,
പറയാതെയൊന്നും മറച്ചതില്ല,
തുടരുന്നു യാനമീ കാലചക്രത്തിന്റെ-
യിടറാത്ത താളവട്ടങ്ങളാലേ.

ഇതുമെന്റെ യാനം! വിതച്ചിടും വിത്തുകള്‍
പടുമുളപൊട്ടിപ്പൊടിച്ചുവെന്നോ;
നിറയുന്നു മാനസം, ഹൃദയപൂര്‍വ്വം നന്ദി
പറയുന്നു, പതിരുകള്‍ തല്ലിനീക്കാം.
പതിരെഴാ വാക്കിനാലിനിയും കുറച്ചിടെ
വിതയിട്ടു വെള്ളം തളിച്ചു നോക്കാം.

സ്നേഹ പൂര്‍വ്വം

ഷാജി നായരമ്പലം

Friday, February 10, 2012

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

 എം കെ സാനു. 4 - 2- 2012

    പ്രിയപ്പെട്ട ഷാജിയ്ക്ക്,

    സ്നേഹപൂര്‍ വ്വം അയച്ച പുസ്തകങ്ങള്‍ രണ്ടും ഇപ്പോള്‍ കിട്ടി. ഏതാനും കവിതകള്‍ ഓടിച്ചു വായിച്ചു നോക്കി.'പതിരെഴാ വാക്കുകള്‍ ഇഴകളാക്കിതീര്‍ത്തു്‌, കാലം ചമച്ച വെണ്‍പട്ടമായ് 'കവിതയെ ഉയരങ്ങളിലേക്ക് ഉയര്‍ത്തുക എന്ന കാവ്യാദര്‍ശമാണു്‌ ഷാജി കൈക്കൊണ്ടിട്ടുള്ളതെന്നു കാണുന്നതില്‍ സന്തോഷിക്കുന്നു. അതിനനുസരണമായാണു്‌ ഷാജിയുടെ കവിതകള്‍ രൂപം പ്രാപിച്ചിട്ടുള്ളത്. 'രാമായണക്കാഴ്ചകള്‍' ഷാജിയുടെ മൗലികവീക്ഷണത്തിനും സര്‍ഗ്ഗാത്മകതയ്ക്കും തെളിവാണു്‌. താടകയും ഊര്‍മ്മിളയും എന്നെ ഏറെ സ്പര്‍ശിച്ചു. (മറ്റുള്ളവ വായിച്ചിട്ടില്ല).രാമയണാനുഭവത്തിന്റെ വ്യത്യസ്തമായ ഒരു തലമാണു്‌ ഷാജി സൃഷ്ടിച്ചിരിക്കുന്നത്. എന്റെ അഭിനന്ദനം സ്വീകരിക്കുക. നിരന്തരമായ വായനയുടെയും ധ്യാനത്തിന്റെയും പിന്‍ബലത്തോടുകൂടി കാവ്യ രചന തുടര്‍ന്നാല്‍ ഷാജിയ്ക്ക് വിലപ്പെട്ട സംഭാവനകളാല്‍ മലയാള കവിതയെ സമ്പന്നമാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
    ചില കവിതകള്‍ വായിച്ച ചൂടോടെയാണു്‌ ഇതെഴുതുന്നത്. ഈ കടമ പിന്നെയാകാമെന്നു വച്ചാല്‍ മറവിയിലാണ്ടു പോയെന്നു വരും. തല്‍ക്കാലം രണ്ടുമൂന്നു കാര്‍ഡുകളേ കൈയിലുള്ളു. തിരക്കുകള്‍ വീര്‍പ്പുമുട്ടിക്കുന്നതു മൂലം നീട്ടി എഴുതാന്‍ കഴിയുന്നുമില്ല. ഷാജിയ്ക്ക് സുഖമെന്നു വിശ്വസിക്കുന്നു.ശുഭപ്രതീക്ഷയോടെ രചനാവീഥിയില്‍ യാത്ര തുടരണം. വിജയിക്കും.

    സ്നേഹപൂര്‍ വ്വം

    എം കെ സാനു



    ഇനി എന്റെ വക ഓഫറുകൂടി...

    സമകാലീന മലയാള കവിതയ്ക്കു നഷ്ടപ്പെട്ടുപോയ താളം സ്വന്തം വരികളിലൂടെ വീണ്ടെടുത്ത് ആശ്വസിക്കുവാനുള്ള ശ്രമായാണു ഞാന്‍ വരികള്‍ തീര്‍ത്തത്. സാധാരണക്കാരന്‍ ഇന്നത്തെ കവിതകണ്ട് മടുത്ത് കവിത വായന തന്നെ നിര്‍ത്തി. അവരെ കവിത വായിക്കുവാന്‍ പ്രേരിപ്പിക്കുക എന്നൊരുദ്ദേശവും മനസ്സിലുണ്ട്. അതു വിജയിക്കുന്നുണ്ട് എന്നു തന്നെയാണു ഇതുവരെയുള്ള എന്റെ അനുഭവം. അതുകൊണ്ട് എന്റെ വകയായി പ്രസിദ്ധീകരിച്ച രണ്ടു കാവ്യ സമാഹാരങ്ങളും ഉത്തമ അനുവാചകരുടെ കയ്യിലെത്തിക്കണമെന്ന ഉദ്ദേശത്തോടെ ഞാനൊരു ഒഫര്‍ നല്‍കുന്നു! വിലാസം അയച്ചു തരുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ബുക് പോസ്റ്റായി പുസ്കങ്ങള്‍ മുന്‍ കൂര്‍ അയച്ചു കൊടുക്കും.
    രണ്ടു പുസ്തകങ്ങളിലെയും ഏതെങ്കിലും ഒരു കവിത നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ പുസ്തകം തിരിച്ചയക്കാം.പുസ്തകം തൃപ്തികരമെങ്കില്‍ മാത്രം അതിന്റെ വില നല്‍കുക.വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
    വൈജയന്തി ( താളബദ്ധമായ 36 കവിതകള്‍)
    അവതാരിക :കവി എന്‍ കെ ദേശം
    വില : 60 രൂപ
    പേജ് :88
    രമായണക്കാഴ്ച്ചകള്‍ ( 21 കവിതകള്‍)
    അവതാരിക : ഡോ ഗീതാ സുരാജ്
    വില : 50
    പേജ് :64
ഇമെയില്‍ വിലാസം: shajitknblm@gmail.com

Sunday, February 5, 2012

അംഗുലപ്പുഴു

അംഗുലപ്പുഴു
(അവലംബം: ശ്രീനാരായണഗുരു ഹിന്ദുവോ? - ശ്രീ എം കെ പവിത്രന്‍)


കൂരിരുള്‍പ്പരപ്പിലെ-
     ക്കൊള്ളിമീന്‍ പോലെ പാരി-
ലാരെയും ഭ്രമിപ്പിക്കും
     വെള്ളിനൂല്‍ത്തിളക്കമായ്
പാറിടും പക്ഷിക്കുണ്ടു
      വിസ്മയിപ്പിക്കും ശോഭ-
യേറിടും ചിറകുകള്‍,
      പാടുവാന്‍ ലയം, സ്വരം.
കണ്ണിലായ്ക്കാരുണ്യത്തിന്‍
      വെണ്‍പ്രഭാഞ്ചിതം രശ്മി-
യെങ്ങുമേ സ്ഫുരിപ്പിക്കു-
      മാര്‍ദ്രമാം കടാക്ഷവും.
വന്നുപോം ദേശാടന-
     പ്പക്ഷികള്‍ യഥാകാല,-
മൊന്നതില്‍ ചിരംജ്ജിവി-
     യീവിധം വിരാജിപ്പോന്‍.

മണ്ണിലെപ്പുഴുക്കളില്‍
     മുമ്പനാ,യൊരംഗുലം
പോന്നവന്‍, സ്വയം മൊഴി"ഞ്ഞം-
     ഗുലപ്പുഴു; ഞാനോ
ആരെയും അളക്കുവാന്‍
    നീളമുള്ളവന്‍, നിന്നെ
നേരെ ഞാനളന്നിടാം
    എത്ര നിന്‍ വലിപ്പമോ?"

പക്ഷിയെപ്പലേവിധ,മം-
     ഗുലാകാരന്‍ ചുറ്റി-
ത്തീഷ്ണമായളന്നു തന്‍
    ഭാഷ്യവും ചമച്ചിട്ടു;
ഒക്കെ ഞാനളന്നതിന്‍
    പക്ഷവും നിരൂപിച്ചു
തിട്ടമായ്, ശരിക്കവന്‍
     അംഗുലീപരിമിതന്‍ !

ശുഭ്രമാ,യകക്കാമ്പിന്‍
     സൗന്ദര്യം സ്വരൂപിച്ചി-
ട്ടപ്രമേയമാം കണ്ണി-
     ലൊക്കെയും നിറച്ചു, തന്‍
സ്വച്ഛസുന്ദരം സ്വരം 
     കൊക്കിലേക്കാവാഹിച്ചു
വാച്ച കൗതുകാല്‍ ഖഗം
    ഗാനമൊന്നുതിര്‍ത്തു; "ഹേ!
അംഗുലപ്പുഴൂ, നിന്നാലെ-
    ങ്ങനെയളക്കുവാന്‍,
നിന്‍ കണക്കുമായെന്റെ
    ഗാനവും സ്വരങ്ങളും?"