Friday, September 2, 2016

പാതയോരത്തു ഭാരതം!

പാതയോരത്തു ഭാരതം!



വിശ്വസിക്കുവാനാവുമോയിങ്ങനെ
നിശ്ചയിച്ചെന്നു ദൈവം? ജ്വരം മൂത്തു
ചത്ത പാതിയെക്കെട്ടിച്ചുമന്നൊരാൾ
മർത്യജന്മം; കടക്കുന്നു വീഥികൾ.
എത്ര ക്ഷേത്രക്കിടങ്ങുകൾ, പള്ളികൾ
ഭക്തി,സംസ്കാര,സംഘസംസ്ഥാപകർ
കെട്ടുകാഴ്ചകൾ; കാത്തുനിൽക്കുന്നവർ
ചത്ത പെൺകാവടിക്കാഴ്ചകാണുവാൻ...

കൊണ്ടുവയ്ക്കട്ടെ താജ് മഹൽ, മാജി*തൻ
നീണ്ട കാലടിപ്പാടിന്റെ മീതെ, ആ
പിഞ്ചുപൈതലിൻ കണ്ണീർ നനച്ചിട്ട്
ഇന്ത്യ, നിൻ വിഴുപ്പിന്നലക്കീടുക.
തീർച്ച കെട്ടിപ്പൊതിഞ്ഞുള്ളിലായ്ക്കിട-
ന്നെത്രമേൽ നീ വളർന്നൂ **സലാമണി!
നിശ്ചയത്തിന്റെയുൾക്കരുത്തിന്റെ വൻ
സ്നേഹ സൗധം നിനക്കായ്പ്പടുത്തിവൻ!!
പാതിമെയ്ചേർന്നിരിക്കുക നിങ്ങളീ
പാതയോരത്തു നിൽക്കുന്നു ഭാരതം!
-----------------------------------------------------------------------------------
*മാജി - ഒരു ഇന്ത്യന്‍ യുവാവ്. ക്ഷയരോഗം മൂലം ആശുപത്രിയില്‍ മരണമടഞ്ഞ ഭാര്യയുടെ (**സലാമണി) ജഡം ആമ്പുലന്‍സില്‍ കൊണ്ടുപോകുവാന്‍ പണമില്ലാഞ്ഞ് അറുപത് കി മീ അകലെയുള്ള വീട്ടിലെക്ക് സ്വന്തം തോളില്‍ ചുമന്നുകൊണ്ടുപോയ ഭര്‍ത്താവ്. കൂടെ തേങ്ങിക്കരയുന്ന പന്ത്രണ്ടു വയസ്സുകാരി മകളും. സ്വാതന്ത്ര്യം ആഘോഷിച്ച ആഗസ്റ്റ് മാസത്തില്‍ ഇന്ത്യയും ലോകവും കണ്ടു തലകുമ്പിട്ട ചിത്രം.