Sunday, December 2, 2018

ഗീതാകാവ്യം 1. രണാരവം

ഗീതാകാവ്യം
1.രണാരവം


കേൾക്കാൻ കൊതിക്കുന്നു സഞ്ജയ! മാമക
മക്കൾ യുദ്ധത്തിൽത്തിളങ്ങിയോ? പാണ്ഡുവിൻ
മക്കളെന്താണു ഹേ ചെയ്തത്? വിസ്തരി-
ച്ചൊക്കെയും കേൾക്കാൻ നിരൂപിപ്പു ഞാനെടോ!


വ്യാസപുത്രൻ തൻ്റെ യന്തരംഗത്തെ സ-
വിസ്തരം നഗ്നം വരച്ചിട്ടു ഗീതയിൽ;
ഒട്ടുദുരത്തായൊതുങ്ങി, മനോഗതം
നിശ്ചയം തന്നെ; നിരക്കുന്നു പോർക്കളം.

സഞ്ജയൻ നൽകുന്നു ചിത്രണം: കൗരവൻ
ദുര്യോധനൻ തൻ്റെയാചാര്യ ദ്രോണനോ-
ദ്വേഗമോടെ മൊഴിഞ്ഞു, "മഹാമതേ,
അപ്പുറത്തെത്തും രിപുക്കളെക്കണ്ടുവോ?
താവക ശിഷ്യൻ മഹാബുദ്ധിമാൻ ധൃഷ്ട-
ദ്യുമ്നൻ വിതാനിച്ച വ്യൂഹക്കരുത്തുമായ്
പാണ്ഡവസൈന്യം നിരക്കുന്നഗമ്യമാ-
മൗന്നത്യമോടെ വൻ പോർമുഖം തീർത്തിതാ.
വില്ലാളികൾക്കില്ല പഞ്ഞം, മഹാബലർ
ഭീമാർജ്ജുനന്മാർ സമം ശൂരരായവർ
ധാരാളമുണ്ട്; നമുക്കോ മഹാരഥർ
ഭീഷ്മൻ, ഭവാൻ പിന്നെ കർണ്ണൻ, വികർണനും
സൂക്ഷ്മം വിചിത്രമാം ശസ്ത്രം പ്രയോഗിച്ചു
നിഷ്പ്രയാസം പോർനിലം കൈയടക്കുവോർ.

വേറെയുമേറെയുണ്ടെങ്കിലും സാമർത്ഥ്യ-
മേറുന്ന പാണ്ഡവൻ ഭീമൻ, സുരക്ഷിതം
പോരടിക്കാനായ് പടച്ചിട്ട സേനയെ
നേരിടാൻ പര്യാപ്തമാമോ യഥോചിതം?
ഭീഷ്മരാണാരൂഢമെന്നതിന്നേവരും
സൂക്ഷ്മം മനസ്സിൽ നിരൂപിക്കണം; ദൃഢം
നിൽക്കൂ യഥാസ്ഥാന,മേതുമാർഗ്ഗങ്ങളും
കാക്കും വിധം രണാന്ത്യത്തിന്നിടം വരെ..."

ഇത്ഥമക്കൗരവരാജൻ്റെ വേപഥു-
ചിത്തത്തിലെച്ചിന്ത തൊട്ടറിഞ്ഞെന്നപോൽ
സിംഹനാദംകൊണ്ടു ഭീഷ്മർ, തുടർന്നതാ
ശംഖാരവം തീർത്തു; വൻ രണാരംഭമായ്!

കേൾപ്പൂ ശംഖ്, പെരുമ്പറ,ത്തുടിതിമിർ-
      ത്തപ്പട്ടകൾ, ഗോമുഖം
ദിക്കെട്ടും ദിവി മുട്ടുമാറിതുയരും
     വാദ്യപ്രഘോഷങ്ങളും
ഒക്കെച്ചേർന്ന രണാരവം പെരുകിടും
     ഭൂമിക്കുമേൽ, കാലമായ്
തീർക്കുന്നാ കുരുയുദ്ധരംഗപടമി-
     ട്ടാരംഭമായ്, നാടകം....

Saturday, October 6, 2018

മുദ്രാവാക്യങ്ങൾ!

മുദ്രാവാക്യങ്ങൾ!


ഈ വല്ലിയിൽ നിന്നു വീണ്ടും പൂക്കൾ
ആവിർഭവിക്കുന്നു; പണ്ട്
ആകാശമാർഗ്ഗേ പറക്കാൻ നട്ട
മോഹക്കുരുന്നിനെക്കാട്ടാൻ!


കത്തും കനൽത്താപമേറ്റും ടൈൽ
ചുറ്റും വിരിച്ചിട്ട മുറ്റ-
ത്തെത്തുന്ന പച്ചപ്പൊടിപ്പിൽ തല
നീർത്തുന്ന മുക്കുറ്റിയിൽ പൂ!

ഒത്തിരി നാൾ കാത്തു വച്ചും, മഴ-
യെത്തുന്ന വട്ടം മുളച്ചും
തെറ്റിയില്ലെല്ലാം തെഴുക്കും; വിത്ത്
മുറ്റം മുഴുക്കെത്തളിർക്കും.

ഓർത്തുവച്ചെല്ലാം പുതുക്കും ചിത്ര-
വൈചിത്ര്യമെങ്ങും പുതയ്ക്കും.

"ഇന്നു ജൂണഞ്ചാണു ചൊല്ലൂ മുദ്രാ-
വാക്യങ്ങൾ കുട്ട്യോൾക്ക് ചൊല്ലാൻ"
ഭാര്യയിമ്മട്ടിലായ് കാലേ, തന്നു
കാര്യമായിന്നൊരു ജോലി.
ഇത്ഥം കുറിച്ചു ഞാൻ നൽകി , ടീച്ച-
റദ്ധ്യാപനത്തിന്നു പോകെ,
മുറ്റത്തു ചൂണ്ടുന്നു: "നോക്കൂ, പുല്ലു
ചെത്തുവാനേർപ്പടതാക്കൂ...."
-----------------------------------------------------------------
അനുബന്ധം: പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം രേഖപ്പെടുത്തിയ കുറച്ചു ബാഡ്ജുകൾ സ്കൂളിലെ കുട്ടികൾക്കണിയാൻ തയ്യാറാക്കണമെന്നു ഭാര്യ ആവശ്യ്പ്പെട്ടിരുന്നു. കുട്ടികൾ അതിന്നണിഞ്ഞു കാണും. " പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാടുക"