Monday, December 31, 2012

എങ്ങനെയെന്റെ സോദരാ....

എങ്ങനെയെന്റെ സോദരാ....


എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മഗളാശംസയിന്നു നല്‍കീടുവാന്‍?
തങ്ങിനില്‍ക്കുന്ന  നോവാലുഷസ്സിതാ
ഉണ്മയറ്റും, മുനിഞ്ഞും  പിറക്കയാം.

പിന്നിലാരോ പിടയ്ക്കുന്ന കേട്ടുവോ?
മണ്ണിലെന്തോ മുറിപ്പാട്, രക്തമോ?
കണ്ണിലമ്പേറ്റു വീഴുന്നിണക്കിളി-
പ്പെണ്ണു കേഴുന്നൊരൊച്ചയോ, തേങ്ങലോ?
കൂരിരുട്ടിന്‍ നടുക്കടല്‍ താണ്ടുവാ-
നാരെ ഞാനിന്നു കൂട്ടിനായ് ക്കൂട്ടുവാന്‍?
വെണ്മയൂഖങ്ങള്‍ മങ്ങും നിഴല്പ്പാടി-
തെങ്ങനെ മായ്ചു നീക്കുവാനീശ്വരാ.

എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മംഗളശംസയിന്നു നല്‍കീടുവാന്‍?
ചങ്കിലെന്തോ തറക്കവേ,യിങ്ങനെ
സങ്കടാശംസയേകാം ക്ഷമിക്കുക!

Friday, December 21, 2012

മാമ്പഴം

മാമ്പഴം

(നാളെ മഹാകവി വൈലോപ്പിള്ളിയുടെ ചരമദിനം......
ജന്മ ശദാബ്ദി സമാപന സമ്മേളനം
കേരള സാഹിത്യ അക്കാദമി ഹാളിൽ......
ഒരു ഓർമ്മക്കുറിപ്പ് )


അങ്കണത്തൈമാവിലെപ്പൂങ്കുല പൊലിപ്പിച്ച
കങ്കണധ്വനികളില്‍, ഝില്‍ ഝിലങ്ങളില്‍, പണ്ടു
കൈരളി തുടിച്ചതും കാവ്യകല്പകം ചിരം
തൈജസ കരാംഗുലീ സ്പര്‍ശമേറ്റുണര്‍ന്നതും,
ചാരുസുസ്മിതം തൂകും മാങ്കനിയണിഞ്ഞതും,
സാരസാഗരക്കാവ്യത്തേന്മഴ പൊഴിഞ്ഞതും....

ഓര്‍ത്തു നോക്കവേ, കാലം കാത്തു വച്ചൊരാച്ചിമിഴ് -
ച്ചെപ്പുകള്‍ തുറക്കുവാനോമനിക്കുവാന്‍ , കാട്ടു-
പുല്ലുകള്‍ തുടിപ്പിക്കും സ്നേഹരാഗങ്ങള്‍ മൂളാന്‍
പേര്‍ത്തൊരാള്‍ വന്നോ? വീണ്ടും മാമ്പഴം പൊഴിഞ്ഞുവോ?

ഓര്‍ത്തു നോക്കട്ടേ വീണ്ടും, കൈരളിയണിഞ്ഞൊരാ
സര്‍ഗ്ഗചേതസാം വെള്ളിക്കൊലുസിന്‍ കിലുക്കവും,
മേഘമാര്‍ഗ്ഗത്തില്‍ മഹാ ദീപ്തികള്‍ തെളിഞ്ഞതും
മാനുഷ കഥാഗാനവര്‍ഷമിങ്ങണഞ്ഞതും!

Saturday, December 15, 2012

കാതും കൊട്ടിയടച്ചൊരു പെൺകുട്ടി


കാതും കൊട്ടിയടച്ചൊരു

പെൺകുട്ടി

ഏതൊരു തിരക്കിലും കണ്ടിടാമിവൾ, ബസ്സിൽ-
ക്കാതുകളട,ച്ചിയർ ഫോണുമായിരുന്നിടും .
ഭാവ,മെപ്പൊഴും തനി ജീനിയസ് , ജനിച്ചതേ
കാതടച്ചിരിക്കുവാ,നെന്നു തോന്നിടും വണ്ണം
കേൾവിയിൽ മുഴങ്ങുന്ന ഗാനവീചിയിൽ  മറ-
ന്നേതുമേ ശ്രവിക്കാതെ കാതടച്ചിരുപ്പവൾ!

ചാരെ നില്പവർ വെറും തൃണങ്ങൾ, സമൂഹത്തെ
നീരസം സ്വരൂപിച്ചു കാണുവാൻ പഠിച്ചവൾ,
ചുറ്റുമായ് ത്തുടിക്കുന്ന ജീവ താളങ്ങൾ, തനി-
ക്കാഴ്ച്ചകൾ, സഹജീവ ദുഃഖ സാഗരങ്ങളും
ഒട്ടുമേ മനം നൊന്തു തൊട്ടു നോക്കീടാത്തവൾ;
ഒച്ച വച്ചിടും പച്ച ജീവ യഥാർത്ഥ്യങ്ങളെ
കേട്ടു കാണുമോ ആവോ? കേൾവിയിൽ നിന്നൊക്കയും
വിട്ടു നിൽക്കുവാൻ  വശം വന്നുപോയവൾ സദാ.

മറ്റൊരു മണിപ്പൂരി പെൺകൊടി, മനോഹരി
കത്തിയ കെടാവിളക്കുന്മിഷിത് നാരീമുഖം.
മെത്തിന തപം ചെയ്തു ദീപ്തി,യുജ്ജ്വലിപ്പിച്ചു
നില്പു ശർമ്മിളാ ചാനു, അപ്രമേയമാം സത്യം.

പാരിലെ വെളിച്ചത്തെ കാത്തുവച്ചിടാൻ ചിലർ
ജീവിതം ജ്വലിപ്പിച്ചു ചൂട്ടുകറ്റയായ് നീറ്റും
കത്തുമാക്കനൽച്ചീളിന്നിറ്റു വെട്ടമോ പൊങ്ങി,
മുറ്റിടു,ന്നിരുൾക്കെട്ടിൻ തേരു തച്ചുടയ്ക്കുന്നു

കേട്ടു കാണുമോ പ്രിയ ശർമ്മിളേ, നിന്നെക്കുറി,-
ച്ചെപ്പൊഴെങ്കിലു,മിവൾ കണ്ണുകള്‍ തുറക്കുമോ ?

Thursday, December 13, 2012

ഒരു യാത്രയുടെ അവസാനം

.
ഒരു യാത്രയുടെ
 അവസാനം


ഉറ്റവർ ചിലർ തന്റെ
        ലക്ഷ്യ,മൊക്കെ വേറിട്ടു

 സ്വേച്ഛരാ,യഗമ്യരാ,-
        യന്യരാകവേ ഗുരു
ചിത്ര!മാ മഹായാന-
        മറ്റ,മെത്തിടാതൊരു
യാത്ര* പോയി പോൽ തമിഴ് -
       നാട്ടിലും സിലോണിലും.
അന്നിതാ വ്യഥാപൂർവ്വം
       ചിന്തകൾ പുറത്തെടു-
ത്തമ്മനം വിതുമ്പി പോ-
       ലിങ്ങനെ സഹിയാതെ.

"ഇല്ലിനി മടങ്ങുവാൻ
       കേരളം മടുത്തു ഞാൻ
വല്ലപാടു,മിത്തമിഴ്-
      രാജ്യത്തു കഴിഞ്ഞിടാം.
സ്നേഹമുണ്ടിവർക്കുള്ളിൽ,
     സ്വാർത്ഥരല്ലിവർ, ലോഭ
മൂർത്തരായ് ചിലർ നാട്ടി-
     ലുണ്ടു; ഞാൻ മടങ്ങില്ല."

ശക്ത,മീദൃശം ഗുരു
    തപ്തനായ് ശപിച്ചതിൻ
മാറ്റൊലി ദിനം പ്രതി
    രൂക്ഷമാകയോ നാളിൽ?

ക്രിസ്തുവും, മഹാത്മാവും,
     വ്യാസനും കരഞ്ഞ പോൽ
മറ്റൊരു മഹാഗുരു
     ദുഃഖ പൂർവ്വകം; വ്യഥാ-
പീഡയീമട്ടിൽ മന-
     സ്സാകവേ തളർത്തിടേ,
സങ്കടങ്ങളെത്തന്റെ-
     ഹൃത്തിലേക്കമർത്തവേ,
ഏറ്റെടുത്തുവോ, മഹാ-
     രോഗബാധിതം നാടിൻ
ദുഷ്ടുകൾ, സ്വയം തന്റെ
     ദേഹിയിൽ ദഹിപ്പിക്കാൻ!

ഹാ! ദയാസമുദ്ര,മാ-
    യാകുലം മടങ്ങി വ-
ന്നാർദ്രമാ മനം വീണ്ടും
    തേ
രുരുൾ തെളിച്ചുപോൽ.

സൂര്യനസ്തമിക്കുവാൻ
    നേരമാകവേ പാരം
കൂരിരുൾ പടർത്തിയോ
    നന്ദി കെട്ടവർ നമ്മൾ?


-------------------------------------
* നാരായണഗുരു സ്ഥാപിച്ച എസ എന്‍ ഡി പി യോഗവും 
ശ്രീ നാരായണ ധര്‍മ്മ സംഘമെന്ന സന്യാസി സംഘവും 
നല്‍കിയ മാനസിക വിഷമം മൂലമാണു
അവസാനകാലത്തും അദ്ദേഹം ഈ  ദീര്ഘയാത്ര നടത്തിയത്

Thursday, November 29, 2012

കൂടെ സഞ്ചരിക്കുന്നവരെ തിരിച്ചറിയാതിരിക്കരുത്

കൂടെ സഞ്ചരിക്കുന്നവരെ
             തിരിച്ചറിയാതിരിക്കരുത്.....

(അടുത്തയിടെ കേരളത്തിലെ ഒരു പ്രമുഖ കവിയെ കുട്ടികൾക്കായുള്ള 
സാഹിത്യ ശില്പശാലയിൽ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിച്ചു. 
കൊണ്ടു വരുന്നതിനും തിരിച്ചെത്തിക്കുന്നതിനും ഒരു കാറും ഏർപ്പെടുത്തി. 
പക്ഷെ തിരിച്ചു പോയപ്പോൾ മറ്റു രണ്ടു പ്രാസംഗികരെ കൂടി
ആ കാറിൽ കയറ്റി വിട്ടിരുന്നു. അതദ്ദേഹത്തിനിഷ്ടമായില്ല. അവരിറങ്ങി-

 പ്പോകുന്നതു വരെ രണ്ടു മനുഷ്യ ജീവികളെന്ന പരിഗണനപോലുമില്ലാതെ 
ഈ സാഹിത്യ കാരനിൽ നിന്നവർക്കു ശകാരം കിട്ടി. തനിക്കായി
 ഏർപ്പെടുത്തിയ വാഹനത്തിൽ കയറിയതിനു്.
കൂടെ യാത്ര ചെയ്യുന്നവരെ ഇങ്ങനെ തിരിച്ചറിയാതിരിക്കാമോ....?
)


കടത്തു തോണിയിലൊഴുക്കിലങ്ങനെ
കുതിച്ചു പായുകയാണേ
ഇടക്കൊരാളെയുമെടുത്തിടാതെയു-
മൊഴുക്കു കാക്കുക തോണീ.

കരയ്ക്കു നിൽപ്പവരടുത്തു കൂടു, മി-
തിടയ്ക്കു നിർത്തരുതൊട്ടും
നടുക്കു പാൽക്കടലമൃതമുണ്ടതി-
ലെനിക്കടുക്കണമാദ്യം...!

കഷ്ടം  കണ്ണടവച്ചിടാത്ത ചിലരാ-
          ത്തോണിക്കു കൂട്ടായിടാൻ
തീർത്തും പ്രൗഢത മുറ്റിടുന്ന,യിരുപേ-
           രെക്കൂട്ടി വിട്ടാശ്രയം
തെറ്റിപ്പോയതുണർത്തിവിട്ടു പെരുതാം
           ധാർഷ്ട്യക്കൊടും കാറ്റതിൽ
പ്പൊട്ടിപ്പോയൊരു പാഴ്മരം, പഴമരം
            പോലാടി നിൽക്കുന്നിതാ.

എത്താനൊത്തിരി ബാക്കിയുണ്ടിതിനിയും;
         കൈത്താങ്ങിനായെത്തിടാം
ഏറ്റം മണ്ണിലമർന്നു പോയ തൃണവും
         കല്ലും കരിക്കട്ടയും
പൊട്ടിച്ചേതു മെറിഞ്ഞിടൊല്ല, കടവിൽ-
        ക്കാക്കുന്നവർക്കൊക്കെ മേൽ
തീർത്തും കണ്ണടവച്ചിടായ്ക,യവരെ-
         ക്കണ്ടാലറിഞ്ഞീടുക.

Sunday, October 28, 2012

സ്നേഹപൂര്‍വ്വം സാനുമാഷിനു്‌

സ്നേഹപൂര്‍വ്വം
 സാനുമാഷിനു്‌

ഇന്നു കണ്ടു ഞാന്‍ പത്രത്തിലെത്രയും
സുന്ദരം തവ ചിത്രവും ചിന്തയും.
പൂര്‍ണ്ണ  ചന്ദ്രോദയം പോല്‍ തിളക്കമോ-
ടാഴ്ന്നിറങ്ങും നിലാ,വുജ്ജ്വലിക്കയാം.

ആയിരം പൂര്‍ണ്ണ ചന്ദ്രാഭിഷിക്തനായ് *
ദ്യോവില്‍ നില്‍ക്കവേ താഴെ മണ്‍പറ്റിടും
പൂവിലും കാട്ടുപുല്ലിലും കല്ലിലും
കണ്ണയ്ക്കാന്‍, കരം കോര്‍ക്കുവാന്‍ കൊതി!

നന്മ നാടിന്നു കാത്തു വച്ചീടുവാന്‍
വന്നതാവാം, മൊഴിഞ്ഞിട്ട,തൊക്കെയും
ഉണ്മ തൊട്ടിട്ട ചന്ദനക്കൂട്ടുപോല്‍
മിന്നിടും കാല കാലാന്തരങ്ങളില്‍.

അങ്ങു നീട്ടുന്ന നീരാജനങ്ങളാല്‍
മങ്ങി മായട്ടെ നാളിന്‍ പരിക്കുകള്‍
നല്ല നാളേക്ക് നീട്ടിത്തെളിക്കുവാന്‍
തെല്ലു ഞങ്ങളും കണ്ണില്പകര്‍ത്തിടാം.

നന്ദി ചൊല്ലുന്നു, കൈരളിക്കേകിയാ
വെണ്‍കുളിര്‍സ്പര്‍ശ,മായിരം ചന്ദികാ-
സന്നിഭം സപ്തസിന്ധു,വായാഴിയായ്
മണ്ണി,ലോളങ്ങള്‍ തീര്‍ക്കട്ടെ,യെന്നുമേ.

----------------------------------------------------------------------------
*സാനുമാഷ് ശതാഭിഷിക്തനായിരിക്കുന്നു
എന്ന വാര്‍ത്ത ഇന്നു ദേശാഭിമാനിയില്‍

Wednesday, October 3, 2012

ഇവിടെ കയറി വരുന്നവര്‍ അറിയുന്നതിനു്‌

ഇവിടെ കയറി വരുന്നവര്‍ അറിയുന്നതിനു്‌

ബ്ലോഗിലെഴുതിയതും അല്ലാത്തതുമായ അറുപതോളം കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം അച്ചടിക്കുവാന്‍ ഉദ്യമിക്കുന്നു. മാലയാള ശീലിലും സംസ്കൃത വൃത്തങ്ങളിലുമെഴുതിയ ഈ കാവ്യ സമാഹാരത്തിനു കെട്ടിമുറുക്കിയ അക്ഷരക്കമ്പികള്‍ എന്നാണു തല്‍ക്കാലം മനസ്സില്‍ നല്‍കിയിരിക്കുന്ന പേരു്‌. ഇത് എന്റെ വക മൂന്നാമത്തെ പുസ്തകമാണു്‌ . അതോടൊപ്പം  ശ്രീ നാരായണ ഗുരുവിന്റെ ജീവ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്ന ദേവഗീത എന്നൊരു കാവ്യ സമാഹാരവും ഉണ്ടാവും. 

ആയതിന്റെ   മുന്നൊരുക്കമായി പുസ്തകങ്ങളില്‍ച്ചേര്‍ക്കുവാനുദ്ദേശിക്കുന്ന കവിതകളെല്ലാം ബ്ലോഗില്‍ നിന്നു മാറ്റി കരടാക്കി ഫയല്‍ ചെയ്തു!

 വായിച്ചു്‌ അഭിപ്രായമറിയച്ച എല്ലാവര്‍ക്കും നന്ദി


ഷാജി നായരമ്പലം

Thursday, September 27, 2012

പ്രിയ പത്രാധിപര്‍

പ്രിയ പത്രാധിപര്‍
എന്റെ വക രണ്ടാമത്തെ പുസ്തകം രാമായണക്കാഴ്ച്ചകളുടെ ഭാഷക്ക്
ഇന്നിന്റെ ഛവിയില്ലെന്നു ചിലര്‍ക്കെക്കെങ്കിലും തോന്നാമെന്നു
   സുതാര്യ മാസികത്തിന്റെ പത്രാധിപര്‍...
അദ്ദേഹത്തിനയച്ച മറുപടി താഴെ-

ഇന്നു കണ്ടു തവ മാസികത്തിലേ-
ക്കെന്റെ കാവ്യരസമുന്നയിച്ചതും
ചെന്നു നി
ന്ന, നവകാവ്യ രീതിതന്‍
തോന്നലൊട്ടു വെളിവായുരച്ചതും.

നന്ദി നന്ദി! പറയുന്നു മേലിലും
തന്നിടാം മമ തൃതീയ പുസ്തകം.
ഫുല്ലമായ് പ്രഭ വിളങ്ങി സാഹിതീ
വല്ലഭം തുടരു ഹേ, സുതാര്യമേ!

ഇല്ല,യില്ല പുതു കാവ്യരീതിയില്‍
തെല്ലുമേയിവനു കമ്പമെന്നതും,
വല്ലവണ്ണമൊരു കാവ്യകാരനായ്
മല്ലു കാട്ടുകയുമല്ല ഞാനെടോ.

അന്യമായ, തനതായ താളവും
ധന്യമായ പദപാദ ഭംഗിയും
അന്വയിപ്പതിനു ഞാന്‍ തുനിഞ്ഞു, ഹേ
വന്യമാം ഛവി പുരട്ടണോ അതില്‍?
 
വേണമെങ്കിലെഴുതാം തുടര്‍ന്നു ഞാന്‍
ശീലു നൂലുകളൊരുക്കിയെന്തുമേ
വീണുപോയ പല പദ്യ ഭംഗികള്‍
ചേലി
ങ്ങനെ വരച്ചു കാട്ടിടാം

ഷാജി നായരമ്പലം

 

Wednesday, August 1, 2012

ഓര്‍മ്മച്ചെപ്പു്‌*

ഓര്‍മ്മച്ചെപ്പു്‌*



സ്റ്റെല്ല മാഡം മടങ്ങുന്നു, നാമെന്തു
നല്ല നാളുകള്‍ക്കായി നല്‍കീടുവാന്‍?
തന്ന സൗഹൃദം കാത്തു വയ്ക്കാമിനി
നന്ദി നന്നായ് പ്പറഞ്ഞു വയ്ക്കാമിനി.

എണ്ണിയാലൊട്ടൊടുങ്ങാത്തൊരോര്‍മ്മകള്‍
മുന്നില്‍ നില്‍ക്കുന്നു, മായില്ലൊരിക്കലും.
കണ്ണിലാര്‍ജ്ജവം തിങ്ങുന്നു, നേരിന്റെ
വര്‍ണ്ണരേണുക്കളാല്‍ത്തിളങ്ങു
ന്നവ.
കോട്ടമില്ലാത്ത വീക്ഷണം, വാഴ്വിന്റെ
വെട്ടമേറെത്തെളിക്കുവാന്‍ പോന്നതാം
ദര്‍ശനങ്ങളില്‍ ചാലിച്ച ചാരുത
വിട്ടു പോവാത്ത ചിന്തകള്‍, ധീരത.

ചിത്രമേറെത്തിളങ്ങട്ടെ, ജീവിത-
മെത്രയും ഫുല്ലമാവട്ടെ മേലിലും
തന്നയക്കുന്നു ഞങ്ങളീയോര്‍മ്മകള്‍
എണ്ണിയെണ്ണിത്തുടച്ചു വച്ചീടുക.




* ജൂലൈ 31 നു്‌ എന്റെ സഹപ്രവര്‍ത്തക സ്റ്റെല്ല മേരീസ്  സര്‍ വ്വീസില്‍ നിന്നു വിരമിച്ചു.
അവര്‍ക്കായി യാത്രയയപ്പ് ചടങ്ങില്‍ സമര്‍പ്പിച്ച വിടവാങ്ങല്‍ കവിത .

Friday, June 22, 2012

കൈരളി..!

കൈരളി..!


അക്ഷരഗംഗയിലല്‍പനാളാ,യെന്റെ
വാക്കുകള്‍ മുക്കിത്തുടച്ചിടുന്നൂ
അപ്രമാദം പൊറുത്തക്ഷരങ്ങള്‍ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകള്‍ തെറ്റാ‍തെ നോക്കുന്നിടത്തൊക്കെ-
യൊത്തപോല്‍ ചേര്‍ത്തുറപ്പിച്ചു വയ്ക്കാന്‍
മുറ്റും കൃപാവരം തന്നു താന്‍ പോന്നതായ്
പെറ്റമ്മയെന്നെ വളര്‍ത്തിയെന്നോ!

ആദ്യാക്ഷരം ചേര്‍ത്തു കൈവിരല്‍ത്തുമ്പിലാ-
യാദ്യമായാരോ പകര്‍ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്‍ദ്രമാ-
മുണ്മയെച്ചേലില്‍പ്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊന്‍ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നില്‍
ജാലകക്കാഴ്ച്ചയായക്ഷരപ്പാല്‍ക്കടല്‍-
ത്താളമേളങ്ങള്‍ പടുത്തു തന്നൂ.

ഓമനത്തിങ്കള്‍ക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നില്‍ക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്‍ച്ചിലമ്പിന്‍ ഝിലം തീര്‍ത്തിടാം ഞാന്‍!
--------------------------------------------------------------------------------
 (ജില്ലാ സാക്ഷരതാ  മിഷന്‍   നടത്തിയ 
ഒരു രചനാ മല്‍സരത്തില്‍ ഈ കവിതക്ക് ഒന്നാം സ്ഥാനം 
 നല്‍കിയ സന്തോഷം കൂടി പങ്കിടുന്നു )

Thursday, February 23, 2012

സര്‍ഗ്ഗസംവാദം

സര്‍ഗ്ഗസംവാദം

"രാമായണവും രാമയണക്കാഴ്ച്ചകളും" എന്ന വിഷയത്തില്‍ ഒരു
സര്‍ഗ്ഗസംവാദം ഫെ  19 നു എന്റെ നാട്ടില്‍ വച്ചു നടത്തി.
നായരമ്പലം ആസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള
 സര്‍ഗ്ഗവേദി എന്ന സാഹിത്യ ആസ്വാദകരുടെ കൂട്ടായ്മമയാണു
ഇതു സംഘടിപ്പിച്ചത്. ഡോ. ഷിബു ബാലകൃഷ്ണന്‍ (WHO)
ആയിരുന്നു മോഡറേറ്റര്‍ . ഡോ. കെ കെ ഉസ്മാന്‍
ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും രാമായാണ ഇതിഹാസം
എങ്ങനെ മറ്റുരാജ്യങ്ങളിലേക്ക് വ്യാപരിച്ചിരിക്കുന്നു എന്ന
വിഷയത്തില്‍ പ്രൗഢഗംഭീരമായ ഒരു പ്രബന്ധം
അവതരിപ്പിക്കുകയും  ചെയ്തു. വിഷയാവതരണം നടത്തിയ
എം കെ പവിത്രന്‍ രാമായണക്കഴ്ച്ചകള്‍ എന്ന  കാവ്യ
സമാഹാരത്തിലെ അഹല്യ, താടക, സീത എന്നീ സ്ത്രീ
കഥാപാത്രങ്ങളിലൂടെ പടര്‍ന്നു കയറി രാമായണ ഇതിഹാ-
സത്തെക്കുറിച്ചു പണ്ഡിതോചിതമായ പ്രഭാണം നടത്തി.
ശ്രീ വി എസ് രവീന്ദ്ര നാഥ്, റ്റി എം സുകുമാരപിള്ള, ധര്‍മ്മന്‍
തച്ചങ്ങാട്ട്,എം ആര്‍ വിസ്വനാഥന്‍ ,എന്നിവര്‍ ഉചിതമായ
അവലോകനങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഷിബു ബാലകൃഷ്ണന്‍
 നടത്തിയ  ചര്‍ച്ചയുടെ പരിപക്വമായ നിയന്ത്രണവും
കാവ്യ സമാഹരത്തിന്റെ അവലോകനവും ചടങ്ങ് ദീപ്തവും
 സമ്പന്നവുമാക്കി. കവി അവലോകനത്തിനു മറുപടിയും,
അമ്മിണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

കവിയുടെ മറുപടി താഴെ നല്‍കുന്നു
.
രാമായണക്കാഴ്ച്ചകള്‍
അവലോകനത്തിനു മറുപടി

ഇതിഹാസമൊന്നും പഠിക്കാതെ ഞാന്‍ വൃഥാ
കഥയിലെക്കാഴ്ച്കകള്‍ കണ്ടുനില്‍ക്കേ
പറയുവാന്‍ വയ്യ,യെന്‍ വിരല്‍തൊട്ട കയ്യുകള്‍
ചടുലമായ് താളം ചമച്ചു തന്നോ?
മധുരമീ പൈങ്കിളിപ്പാട്ടിലെത്തേങ്ങലും
കദന പര്‍വ്വങ്ങളും കണ്‍നിറച്ചോ?
മൃദുലമായ്ച്ചൊല്ലിയോരീരടിക്കുള്ളിലും
നിറയുന്ന മൗനങ്ങള്‍ പങ്കുവച്ചോ?

ഒരുപാടു ചൊല്ലുവാനറിയുന്ന കവിയുടെ
വിരലുകളെന്തോ മറച്ചുവെന്നോ,
ചതുരമീക്കാവ്യം ചമയ്ക്കുമ്പൊഴാമന-
സ്സറിയാതെ പൊട്ടിക്കരഞ്ഞുവെന്നോ...!
കവി ക്രാന്തദര്‍ശിയാണറിയുന്നു, അറിയാതെ,
പറയാതെയൊന്നും മറച്ചതില്ല,
തുടരുന്നു യാനമീ കാലചക്രത്തിന്റെ-
യിടറാത്ത താളവട്ടങ്ങളാലേ.

ഇതുമെന്റെ യാനം! വിതച്ചിടും വിത്തുകള്‍
പടുമുളപൊട്ടിപ്പൊടിച്ചുവെന്നോ;
നിറയുന്നു മാനസം, ഹൃദയപൂര്‍വ്വം നന്ദി
പറയുന്നു, പതിരുകള്‍ തല്ലിനീക്കാം.
പതിരെഴാ വാക്കിനാലിനിയും കുറച്ചിടെ
വിതയിട്ടു വെള്ളം തളിച്ചു നോക്കാം.

സ്നേഹ പൂര്‍വ്വം

ഷാജി നായരമ്പലം

Friday, February 10, 2012

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

 എം കെ സാനു. 4 - 2- 2012

    പ്രിയപ്പെട്ട ഷാജിയ്ക്ക്,

    സ്നേഹപൂര്‍ വ്വം അയച്ച പുസ്തകങ്ങള്‍ രണ്ടും ഇപ്പോള്‍ കിട്ടി. ഏതാനും കവിതകള്‍ ഓടിച്ചു വായിച്ചു നോക്കി.'പതിരെഴാ വാക്കുകള്‍ ഇഴകളാക്കിതീര്‍ത്തു്‌, കാലം ചമച്ച വെണ്‍പട്ടമായ് 'കവിതയെ ഉയരങ്ങളിലേക്ക് ഉയര്‍ത്തുക എന്ന കാവ്യാദര്‍ശമാണു്‌ ഷാജി കൈക്കൊണ്ടിട്ടുള്ളതെന്നു കാണുന്നതില്‍ സന്തോഷിക്കുന്നു. അതിനനുസരണമായാണു്‌ ഷാജിയുടെ കവിതകള്‍ രൂപം പ്രാപിച്ചിട്ടുള്ളത്. 'രാമായണക്കാഴ്ചകള്‍' ഷാജിയുടെ മൗലികവീക്ഷണത്തിനും സര്‍ഗ്ഗാത്മകതയ്ക്കും തെളിവാണു്‌. താടകയും ഊര്‍മ്മിളയും എന്നെ ഏറെ സ്പര്‍ശിച്ചു. (മറ്റുള്ളവ വായിച്ചിട്ടില്ല).രാമയണാനുഭവത്തിന്റെ വ്യത്യസ്തമായ ഒരു തലമാണു്‌ ഷാജി സൃഷ്ടിച്ചിരിക്കുന്നത്. എന്റെ അഭിനന്ദനം സ്വീകരിക്കുക. നിരന്തരമായ വായനയുടെയും ധ്യാനത്തിന്റെയും പിന്‍ബലത്തോടുകൂടി കാവ്യ രചന തുടര്‍ന്നാല്‍ ഷാജിയ്ക്ക് വിലപ്പെട്ട സംഭാവനകളാല്‍ മലയാള കവിതയെ സമ്പന്നമാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
    ചില കവിതകള്‍ വായിച്ച ചൂടോടെയാണു്‌ ഇതെഴുതുന്നത്. ഈ കടമ പിന്നെയാകാമെന്നു വച്ചാല്‍ മറവിയിലാണ്ടു പോയെന്നു വരും. തല്‍ക്കാലം രണ്ടുമൂന്നു കാര്‍ഡുകളേ കൈയിലുള്ളു. തിരക്കുകള്‍ വീര്‍പ്പുമുട്ടിക്കുന്നതു മൂലം നീട്ടി എഴുതാന്‍ കഴിയുന്നുമില്ല. ഷാജിയ്ക്ക് സുഖമെന്നു വിശ്വസിക്കുന്നു.ശുഭപ്രതീക്ഷയോടെ രചനാവീഥിയില്‍ യാത്ര തുടരണം. വിജയിക്കും.

    സ്നേഹപൂര്‍ വ്വം

    എം കെ സാനു



    ഇനി എന്റെ വക ഓഫറുകൂടി...

    സമകാലീന മലയാള കവിതയ്ക്കു നഷ്ടപ്പെട്ടുപോയ താളം സ്വന്തം വരികളിലൂടെ വീണ്ടെടുത്ത് ആശ്വസിക്കുവാനുള്ള ശ്രമായാണു ഞാന്‍ വരികള്‍ തീര്‍ത്തത്. സാധാരണക്കാരന്‍ ഇന്നത്തെ കവിതകണ്ട് മടുത്ത് കവിത വായന തന്നെ നിര്‍ത്തി. അവരെ കവിത വായിക്കുവാന്‍ പ്രേരിപ്പിക്കുക എന്നൊരുദ്ദേശവും മനസ്സിലുണ്ട്. അതു വിജയിക്കുന്നുണ്ട് എന്നു തന്നെയാണു ഇതുവരെയുള്ള എന്റെ അനുഭവം. അതുകൊണ്ട് എന്റെ വകയായി പ്രസിദ്ധീകരിച്ച രണ്ടു കാവ്യ സമാഹാരങ്ങളും ഉത്തമ അനുവാചകരുടെ കയ്യിലെത്തിക്കണമെന്ന ഉദ്ദേശത്തോടെ ഞാനൊരു ഒഫര്‍ നല്‍കുന്നു! വിലാസം അയച്ചു തരുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ബുക് പോസ്റ്റായി പുസ്കങ്ങള്‍ മുന്‍ കൂര്‍ അയച്ചു കൊടുക്കും.
    രണ്ടു പുസ്തകങ്ങളിലെയും ഏതെങ്കിലും ഒരു കവിത നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ പുസ്തകം തിരിച്ചയക്കാം.പുസ്തകം തൃപ്തികരമെങ്കില്‍ മാത്രം അതിന്റെ വില നല്‍കുക.വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
    വൈജയന്തി ( താളബദ്ധമായ 36 കവിതകള്‍)
    അവതാരിക :കവി എന്‍ കെ ദേശം
    വില : 60 രൂപ
    പേജ് :88
    രമായണക്കാഴ്ച്ചകള്‍ ( 21 കവിതകള്‍)
    അവതാരിക : ഡോ ഗീതാ സുരാജ്
    വില : 50
    പേജ് :64
ഇമെയില്‍ വിലാസം: shajitknblm@gmail.com