Saturday, August 9, 2014

സംഘമിത്ര സാഹിത്യ അവാർഡ്

 സംഘമിത്ര സാഹിത്യ അവാർഡ്


പ്രിയസുഹൃത്തേ,
ഇതൊരു മത്സരമല്ല. മനോഹരമായ ഒരു സാഹിത്യസംഗമമാണു് സംഘമിത്ര ഉദ്ദേശിക്കുന്നത്.
അതെങ്ങനെ എന്നു താഴെ വിവരിക്കുന്നു.
അവാർഡുകൾ എന്ന പേരിൽ നടക്കുന്ന സാഹിത്യാഭാസങ്ങൾക്ക് പഞ്ഞമില്ല നമ്മുടെ നാട്ടിൽ. അർഹതയല്ല പലപ്പോഴും അവാർഡ്ജേതാവിനെ തീരുമാനിക്കുന്നതെന്നുറപ്പ്. അതിൽ നിന്നൊരാശ്വാസമായി, തികച്ചും വ്യത്യസ്ഥമായ രീതിയിൽ,സുതാര്യമായി അർഹതയുള്ള അക്ഷരങ്ങളെ കണ്ടെത്തി അനുമോദിക്കുവാനൊരു വേദിയൊരുക്കുകയാണു സംഘമിത്ര ബുക്സ്, എറണാകുളം.
കവിത: ലഭിക്കുന്ന രചനകളിൽ നിന്ന് മികച്ച പത്തിൽക്കുറയാത്ത രചനകളെ കണ്ടെത്തി ഒരു പൊതുവേദിയിൽ പ്രഖ്യാപിക്കുന്നു. “കാവ്യസംഗമം“ എന്നു പേരു നൽകിയിരിക്കുന്ന ഈ വേദിയിൽ കവിത അവതരിപ്പിക്കുവാൻ രചയിതാക്കൾക്ക് അവസരം നൽകുന്നു. വിധികർത്താക്കൾ അവരിൽ നിന്നു അവാർഡ് ജേതാവിനെ കണ്ടെത്തി വേദിയിൽ പ്രഖ്യാപിക്കുന്നു. മറ്റുള്ളവർക്ക് പ്രോത്സാഹനസമ്മാനങ്ങളുമുണ്ടാവും.പക്ഷെ കവിത ചൊല്ലലിലെ മികവാവില്ല വിധിനിർണ്ണയത്തിന്റെ ആധാരമെന്നും വ്യക്തമാക്കട്ടെ.
കഥ: ഇതേ രീതിയിൽത്തന്നെ തെരഞ്ഞെടുത്തു പ്രഖ്യാപിക്കുന്ന പത്തുകഥകളുടെ കഥാകൃത്തുക്കളുമായി വിധി കർത്താക്കൾ മുഖാമുഖം നടത്തുകയും അവരിൽനിന്ന് അവാർഡ് ജേതാവിനെ കണ്ടെത്തുകയും ചെയ്യുന്നു. സമ്മാനഘടന മുകളിൽ പറഞ്ഞതു തന്നെ.
നായരമ്പലത്തു വച്ച് സെപ്റ്റമ്പർ മാസത്തിൽ ഓണത്തോടനുബന്ധിച്ചാവും ഈ സാഹിത്യ സംഗമം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോഗ്രാം നോട്ടീസ് അയക്കുന്നതാണു്.മത്സരത്തിന്റെയും വിജയിയാകുന്നതിന്റെയും ലഹരിക്കുപരി സദൃശമനസ്സുകളുടെ ഒത്തുചേരലാക്കി മാറ്റണമിത്. ഉത്തമ അനുവാചകരുടെയും എഴുത്തുകാരുടെയും ഒരു കൂട്ടായ്മക്ക് ഇതിലൂടെ വഴിയൊരുക്കുവാനും സംഘമിത്ര ശ്രമിക്കുന്നു.അതുകൊണ്ട് മത്സരത്തിൽ പങ്കെടുക്കാത്തവരും ഈ സാഹിത്യസംഗമത്തിൽ ഉണ്ടാവണമെന്നു സംഘമിത്ര ആഗ്രഹിക്കുന്നു. അതിനവരെ ക്ഷണിക്കുകയും ചെയ്യുന്നു.

Monday, July 14, 2014

സ്വർഗ്ഗം

സ്വർഗ്ഗം


എവിടെയാണെന്റെ സ്വർഗ്ഗം ? തിരഞ്ഞൊട്ടു-
വഴികൾ താണ്ടിക്കടന്നു ഞാ,നെങ്കിലും
സഫലമോ യാത്ര? ലക്ഷ്യവേധങ്ങളാൽ
പ്രഭ പരത്തിത്തിളങ്ങിയോ ജീവിതം?

അധികദൂരങ്ങൾ താണ്ടി, വൻവേഗമോ-
ടെതിരെവന്നേറ്റ കാറ്റേറ്റടിഞ്ഞിടാ-
തെവിടെയാണെന്റെ സ്വർഗ്ഗം, തിരഞ്ഞേറെ
വഴികളിൽ; വന്നുദിക്കുന്നുഡുക്കളെ-
ത്തെളിമ നോക്കിത്തെളിച്ചേറ്റിയെൻ ചുമർ-
ക്കലകളായ്ക്കൊത്തി വച്ചും, തിരഞ്ഞു ഞാൻ!

എവിടെ ഞാൻ തീർത്ത സ്വർഗ്ഗ,മിപ്പാരിലെ
നരകമൊക്കെത്തടുത്തിട്ടെരിച്ചതിൻ
ചുടലയിൽ നിന്നെണീക്കുന്ന പക്ഷിയാ-
യകലെ മേഘമാർഗ്ഗങ്ങൾ തുളച്ചതിൻ
പുക മറയ്ക്കുള്ളി,ലാഴങ്ങളിൽപ്പുലർ-
 വെളിതെളിക്കും പ്രകാശം തിരഞ്ഞു ഞാൻ…

അമിതവേഗം തടഞ്ഞു ദിക്പാലകൻ :
“എവിടെ നീ തീർത്ത സ്വർഗ്ഗം? സ്വയംഭുവ-
ല്ലതിനെയെങ്ങും തിരഞ്ഞു തേറണ്ട; ഹേ,
നരകവും നോക്കി നീവന്ന നാകവും
അകലെയല്ല നിന്നുള്ളിൽജനിക്കണം,
അകലെയല്ല നിന്നുള്ളിൽജനിക്കണം!“

“ജനിമൃതിക്കുള്ളിലപ്പരംശോഭയാൽ
മനുജ! നീ തൊട്ടുണർത്തുന്നു സ്വർഗ്ഗ,മി-
പ്പെരിയവാതിൽ തുറക്കാൻ തരംവരും
ചെറിയ താക്കോലെടുക്കാതെ പോന്നുവോ?”

Friday, July 4, 2014

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ ഒരു സാഹിത്യകാരനു എന്റെ വക കാവ്യ സമാഹാരം "ഗുരുദേവഗീത" തപാലില്‍ അയച്ചു കൊടുത്തിരുന്നു. കിട്ടിയ ഉടനെ അദ്ദേഹം വിളിച്ചു പുസ്തകം കിട്ടിയെന്നും വായിച്ചഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു. ഒരാഴ്ച്ച കാത്തിരുന്ന ശേഷം അഭിപ്രായമറിയാന്‍ അദ്ദേഹത്തെ ഇന്നു വിളിച്ചു. അപ്പോള്‍ ആളെക്കിട്ടിയില്ലെങ്കിലും പിന്നീടദ്ദേഹം തിരിച്ചു വിളിച്ചു. "കണ്‍ വെന്‍ഷണല്‍ കവിതയുടെ സൗന്ദര്യമുണ്ട് ഗുരുദേവഗീതയിലെ കവിതയ്ക്കെങ്കിലും താനിതിന്റെ ആളല്ല എന്നും എ, ബി, സി, ഡി തുടങ്ങിയ കണ്‍ വെണ്‍ഷണല്‍ കവികളെയൊന്നും തനിക്കു പഥ്യമല്ലെന്നും(പ്രശസ്ത കവികള്‍, കവയിത്രികള്‍ ) ഇ' യെ ലോക കവിയായി താനംഗീകരിക്കു"ന്നെന്നും അദ്ദേഹം പറഞ്ഞതു കേട്ടുള്ള അമ്പരപ്പ് ഇപ്പൊഴും ആറിയിട്ടില്ല.! അതിവിടെ പകര്‍ത്തട്ടെ.....

Monday, June 9, 2014

വായിച്ചാല്‍ മതി!!

വായിച്ചാല്‍ മതി


     പണ്ടു പണ്ട് വളരെപ്പണ്ട് കേരളത്തിലെ രണ്ടു പ്രമുഖ സാഹിത്യകാരന്മാര്‍, ( ഒന്നു മഹാകവി, രണ്ടു നിരൂപകന്‍) അതിലൊരു സാഹിത്യകാരനെഴുതിയ പുസ്തകം എറണാകുളത്തെ ഒരു പ്രസ്സുമുതലാളിക്കു വിലക്കു നല്‍കുന്നതിനു ചെന്നു. താന്‍ പുസ്തകം വായിക്കാറില്ല എന്നായിരുന്നു മുതലാളിയുടെ പ്രതികരണം. ചെവിക്കല്പം കേള്‍ക്കുറവുള്ള കവിയെ ( അദ്ദേഹത്തിന്റെ പുസ്തകമായിരുന്നു വില്‍ക്കാന്‍ ചെന്നത്) കൂടെയുള്ള സാഹിത്യകാരന്‍ ഈ പ്രതികരണം എഴുതിക്കാണിച്ചറിയിച്ചു. മഹാകവിയുടെ ഉടനെയുള്ള പ്രതികരണമിതായിരുന്നു:

"വായിക്കണ്ട, വാങ്ങിച്ചാല്‍ മതി!!!"

അന്നു പതിനെട്ട് രൂപ വിലയുള്ള പുസ്തകം പ്രസ്സുമുതലാളി ഉടനെ വാങ്ങുക തന്നെ ചെയ്തു..... വള്ളത്തോളായിരുന്നു ആ മഹാകവി. 


കാലം ഒരുപാടുമാറി, കവിതയും. ഒരു പാടു കവിതാപുസ്തകങ്ങള്‍ ദിനം തോറുമിറങ്ങുന്നു 'വാങ്ങിച്ചാല്‍ മതി, വയിക്കേണ്ട' എന്നു പറഞ്ഞുകൊണ്ട്...!!!
പക്ഷെ വായിക്കാന്‍ വേണ്ടി അപേക്ഷിച്ചുകൊണ്ട് "ഗുരുദേവഗീത" എന്ന കാവ്യസമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഈയുള്ളവന്‍ ഈ മാസം ഇറക്കിയിരിക്കുന്നു. ആദ്യ പതിപ്പായി 2000 കോപ്പി അച്ചടിച്ച ഈ പുസ്തകത്തിനു ഒരു വര്‍ഷത്തിനുള്ളിലാണു രണ്ടാം പതിപ്പ്. വിലാസം അറിയിക്കുന്ന സ്കൂള്‍/ കോളേജ് ലൈബ്രറികള്‍ക്ക് 110 രൂപ വിലയുള്ള ഈ പുസ്തകം സൗജന്യമായി അയച്ചുകൊടുക്കാം. . മറ്റുള്ളവര്‍ക്ക് 100 രൂപ വിപി പി ചുമത്തി ഇന്‍ഡ്യയിലെവിടെയും അയച്ചുകൊടുക്കാം. email: shajitknblm@gmail.com

Friday, March 21, 2014

ജോസഫ്

ജോസഫ് 

ചങ്കിലെയുമിത്തീയില്‍ ഓര്‍മ്മകള്‍ കരിച്ചിട്ട്
സങ്കടങ്ങളെയൊക്കെ മാറ്റിവച്ചു പോല്‍ ജോസഫ്.
സര്‍വ്വ സാക്ഷിയായ്, പാപപങ്കിലം സമൂഹത്തിന്‍
ധര്‍മ്മമീമട്ടില്‍ക്കണ്ടു ചാട്ടവാറെടുക്കുവാന്‍
കാല്‍ വരിക്കുന്നില്‍ പണ്ടു ചോരവാര്‍ന്നൊടുങ്ങിയ
പാവനം മഹാ രക്തസാക്ഷിയെ സ്മരിച്ചയാള്‍...

വന്നതോ കൂരമ്പുകള്‍, കൈവിലങ്ങുകള്‍, തുന്നി-
പ്പിഞ്ഞിയ കൈപ്പത്തിയാല്‍ എങ്ങനെ തടഞ്ഞിടാന്‍?
എങ്കിലും സമാശ്വസിപ്പിക്കുവാന്‍ സധൈര്യമാ
സങ്കടങ്ങളെയൊക്കെത്തൂത്തു മാറ്റുവാനൊരാള്‍
മുന്നില്‍ നിന്നൊടുങ്ങാത്തൊരായിരം ശരങ്ങളെ
നെഞ്ഞിലേറ്റുപോല്‍; ഇന്നു വീണിതാകിടക്കുന്നു.

ആരു തീര്‍ത്തുവോ കുരുക്ഷേത്രമിങ്ങനെ? പോരില്‍
ആര്‍ ജയിച്ചുവോ? ദൈവമമ്പരന്നു നോക്കുന്നു.
ഭൂമിയില്‍ത്തനിക്കില്ല കാര്യമീരഥം, രഥ്യാ
വേഗമീമട്ടില്‍പ്പോയാല്‍ താന്‍ തനിച്ചാവും നിജം.

പിന്നിലായ്ത്തളര്‍ന്നെഴുന്നേല്‍ക്കുവാന്‍ പണിപ്പെട്ടു
നിര്‍ന്നിമേഷമായ് ദൈവം പാളിനോക്കവേ കണ്ടൂ
വെട്ടുകത്തിയും, വാളും, കാവിയും, ത്രിശൂലവും
പച്ചയും, ചോപ്പും, കത്തിവേഷവുമൊരേമട്ടില്‍
ആര്‍ത്തലച്ചടുക്കുന്നു; രാഷ്ട്രവും, രാഷ്ട്രീയവും
നേര്‍ത്തപാടകള്‍ മൂടിക്കാത്തിടും മതങ്ങളായ്!

"നീ തനിച്ചു പോവുമോ?" തൂങ്ങിയാടിടും കയ്യില്‍
കയ്യമര്‍ത്തിയോരമ്മ മാഴ്കിടേ തടഞ്ഞയാള്‍
"ഇല്ല, ഞാനുണങ്ങാത്ത വാഴ്വിലെ വ്രണം," -അമ്മ
വല്ലപാടുമാ കത്തലാളിടാതണച്ചുവോ?

Wednesday, January 22, 2014

പൊട്ടു കുത്തട്ടെ കാലം

കെട്ടിഞാൻ ഞാത്തിയിട്ട പട്ടങ്ങളിൽ
പൊട്ടുകുത്തട്ടെ കാലം പതുക്കവേ!

മാതൃഭൂമി വാർത്ത 

Friday, December 27, 2013

മൂകാംബിക

മൂകാംബിക

അക്ഷരപൂജയ്ക്കു പോയി ഞാന്‍ പുത്രിയൊ-
ത്തൊത്തിരി ദൂരെ കര്‍ണ്ണാടകത്തില്‍
പത്തിലാണിന്നവള്‍, കേട്ടുവത്രേ ദേവി
ശക്തിസ്വരൂപിണി മൂകാംബിക
ശിക്ഷയായ് നല്‍കും സ്വരം വാഗ്വിലാസവും
ഭക്തിപൂര്‍വ്വം ചെന്നു കൂപ്പി നിന്നാല്‍.

അര്‍പ്പിച്ചു പൂവും, കിനാക്കളും, ഭക്തിയും
സല്‍ക്കലാസിദ്ധിസമ്പത്തു നല്‍കും
അംബികാസന്നിധേയെന്‍ മകള്‍, ഞാന്‍ ദൂരെ
അമ്പലഭംഗി നുകര്‍ന്നു നിന്നൂ.
കാടും മലകളും കാട്ടു നീര്‍ച്ചോലയും
മാടിവിളിച്ചതാണെന്നെ; കൊല്ലൂര്‍
കാണുവാന്‍ , കണ്ടതോ നാടും നഗരവും
ചേണറ്റ സൗപര്‍ണികാ തീര്‍ത്ഥവും.

വന്നിടം കണ്ടു മടങ്ങിടും യാത്രയില്‍
നിന്നെയും കണ്ടേന്‍ കിനാവുപോലെ
ആ വഴിവക്കിലാകാശപ്പരപ്പിലെ
പൂവുപോല്‍ നീ പുഞ്ചിരിച്ചു നില്പൂ!
കയ്യില്‍ മുളങ്കോലിലക്കൊച്ചു ജീവനുള്‍-
ക്കൊള്ളുന്ന മെയ്യനക്കാതെ നിര്‍ത്തി
ചാഞ്ചാടിയാടും വടത്തില്‍പ്പദം ചേര്‍ത്തു
മുന്നോട്ടു പിന്നോട്ടു നൃത്തമാടി
അപ്പിഞ്ചുപൈതല്‍ ചലിക്കുന്നു വായുവില്‍,
അല്‍ഭുതം കണ്‍പാര്‍ത്തു നില്പു മാളോര്‍.

കൊച്ചിളം മേനി കാല്‍തെറ്റിപ്പതിക്കുമോ?
ഉല്‍ക്കടം ഞെട്ടിത്തരിച്ചുപോയ് ഞാന്‍,
പാതയോരത്തൊരു കല്ലില്‍ച്ചടഞ്ഞിരു-
ന്നാകുലം ജീവിത താളമാകാം
അമ്മ മുഴക്കുന്നു കണ്ണിമയ്ക്കാതെ തന്‍
കുഞ്ഞിന്‍ പദം മാത്രമുറ്റുനോക്കി.

പോയകാലത്തിതുപോലിവളമ്മയും
ഞാണില്‍ നടന്നിതേ പാതവക്കില്‍.
ഇത്താളവട്ടം മുടങ്ങാതെ പൈതലേ
കൊട്ടിടും നീയും വളര്‍ന്നിടുമ്പോള്‍.
തീര്‍ച്ച മുകാംബിക നിന്‍കാല്‍ത്തളിര്‍ദ്വയം
കാക്കുവാന്‍ വന്നു നില്പുണ്ടു കാണ്മൂ!

"അമ്മേ അനുഗ്രഹിക്കെ"ന്നു ഞാന്‍ ചൊല്ലിയോ?
കണ്‍ പിന്‍വലിക്കവെ, യാത്രയാകേ...