Saturday, November 1, 2008

മലയാണ്മ

സര്‍വ്വാലങ്കാര രൂപേ, യതിമധുരവിലോലാംഗ മുഗ്ദേ നമസ്തേ-
യിവ്വണ്ണം സൌകുമാര്യം തരുമൊരഴകു തീര്‍ത്തേതു ഭാഷയ്ക്കു മുത്തേ !
മുവ്വര്‍ പണ്ടേ പകര്‍ ന്നൂ, ജ്വലിതമനുപദം ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനികവിതവെണ്‍ ചന്ദന സ്പര്‍ ശമേറ്റൂ.

കാലം ചേലറ്റു നില്‍ക്കേ, മലയജ യിവളെസ്സാന്ത്വനസ്പര്‍ശമേറ്റാന്‍
ഫുല്ലോസ്മേരം പൊഴിച്ചൂ കവികള,വരുമേ മൂവരാണഗ്ര ഗണ്യര്‍
ചന്തം ചാലിച്ചു പിമ്പേ , ചല കിസലരവം പോലെയാവിര്‍ഭവിച്ചി-
ട്ടെന്നും ചുണ്ടില്‍ ച്ചുരത്തും കളമൊഴികവിതക്കേകി, കാതോര്‍ത്തു കാലം

ചെന്തീ ചോപ്പാര്‍ന്നുമാനം, ഘന കലുഷിതമാം കൂരിരുള്‍ ചെറ്റു നീക്കി-
സ്പന്ദിയ്ക്കും നവ്യലോകപ്പൊരുളിനു ചെവിയൊര്‍ത്തോരു കാലം ജനിക്കേ
സ്വന്തം ചിന്താശതങ്ങള്‍ക്കിരുചിറകുകളേറ്റിച്ചുവപ്പിച്ചു മൂവര്‍ -
വീണ്ടും കാവ്യപ്രപഞ്ചം രണമുഖരിതശംഖാരവങ്ങള്‍ മുഴക്കീ

പിന്നീടെന്നോ കൊഴിഞ്ഞൂകവിത, വിതയെഴാക്കൊയ്ത്തുകാലം,വിതയ്ക്കാ
യെന്നും ഗദ്യപ്രവാഹം കവികളൊരുപിടി ക്കാവ്യമോ കഷ്ടി , കഷ്ടം
സന്ദേഹം വേണ്ട തെല്ലും സകലകലകളും സഞ്ചരിയ്ക്കും , ധരിയ്ക്കൂ-
യെന്നും നിത്യ സ്വരൂപം തരുമൊരഴകു മേന്‍ മേല്‍ ജയിക്കും