Saturday, June 11, 2016

തപാല്‍സ്റ്റാമ്പിലെ ദൈവരൂപം!

തപാല്‍സ്റ്റാമ്പിലെ 
ദൈവരൂപം!


"കേട്ടുവോ നിങ്ങളന്യരാജ്യത്തപാല്‍-
സ്റ്റാമ്പിലും ഹിന്ദുദൈവം പിറന്നുപോല്‍!
കാവി മുക്കുന്നമേരിക്കയെന്നു ഹേ,
ആവലാതി കണ്ടേക്കുമോ" യെന്നൊരാള്‍!


അല്‍ഭുതം! കണ്ടൊ,രാണ്ടവന്‍ നില്പിതാ
കയ്യില്‍ ശൂലം, മയില്‍വാഹനം; മനോ-
മോഹനം മുഖം, ഭസ്മവിഭൂഷിതം;
മുദ്ര,മുദ്രണംചെയ്ത രൂപം, ശരി!
ആരു കണ്ടുവോ ദൈവരൂപത്തിനെ?
ചോന്നചുണ്ടും, തിളങ്ങും കപോലവും,
ശ്യാമസുന്ദരർ , നീലവിലോചനർ
രൂപഭാവങ്ങളിങ്ങനെയെപ്പൊളും.
താടിരോമം പൊടിക്കില്ല, മീശയും
പേരിനോയില്ല! പാരം തിളങ്ങിടും
വേഷഭൂഷകൾ, മെയ്ത്തിളക്കത്തിനായ്
ഹേമ,വൈഡൂര്യ,രത്നാങ്കിതം തനു,
കണ്മഷിച്ചാന്ത്, കുങ്കുമപ്പൊട്ടു ഹാ!
വെൺമതിച്ചേലിൽ നിൽക്കുന്നവർ സ്ഥിരം.

നേരു കണ്ടുവോ? ദൈവരൂപങ്ങളെ
ആരു തീർത്തുവച്ചിങ്ങനെ? അക്കലാ-
കാരനോ, ഈശ്വരന്മാർക്കു ജന്മവും,
രൂപവും വരച്ചാനയിപ്പിച്ചതും?
കാലഭേദങ്ങൾ, ശില്പികൾ, ഭാവനാ-
ലോല വൈചിത്ര്യചിത്രം വര,ച്ചതിൻ
കാരണത്തെയാർ കണ്ടുവോ? കണ്ടതീ-
ചാരുചിത്രപ്രതീകങ്ങളല്ലയോ?

പിന്നെയന്താണു രൂപം? ശരിക്കതി-
ന്നുണ്മയെക്കണ്ടു ബോധിപ്പതെങ്ങനെ?

വിസ്മയിക്കേണ്ടയസ്വരൂപത്തിനെ
നിശ്ചയം കാണുമാരിലും; നിസ്തുലം
സന്നിവേശിച്ചു നമ്മിൽ നിരന്തരം
നന്മയായാഗമിക്കുന്നു, ഈശ്വരൻ....