Sunday, February 14, 2016

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായീ
തൊടുകുറിച്ചാന്തും മറഞ്ഞുപോയി
അനവദ്യസുന്ദര ഗാനമായീ
ഗഗന മാർഗ്ഗത്തിൽ പറന്നു പോയോ?
ഒരു മലർക്കുമ്പിളിറുത്തു, മണ്ണിൽ
നറുനിലാ വെട്ടം തളിച്ച പോലെ
വിരിയിച്ച കാവ്യപ്രപഞ്ചമേ ഹാ!
അരിയ വെൺ ചന്ദനചാർത്തുതാനോ?


ഒരു നവ്യ കാലപ്പുലർച്ച കാണാൻ
ഇരുളിന്റെ നാരായ വേരറുക്കാൻ
കരവാളു നാരായമാക്കി മൂവർ
വിരചിച്ച വിപ്ലവ വിചി കേട്ടൂ
പുതിയ സർഗ്ഗാശ്വമീ മണ്ണിലൂടെ
കുതികുതിച്ചെത്തിയാ നാൾ ജനിക്കാൻ
ഒരു വീണമീട്ടിയോ മൂവരെത്തീ
വയാലാർ, പി ഭാസ്കരൻ, ഒ എൻ വിയും.

കലുഷിതം കാലപ്പകർച്ച മാറ്റാൻ
പുലരി പൂഞ്ചായം പുരട്ടി നോക്കാൻ
പ്രണയിച്ച തത്വശാസ്ത്രങ്ങൾ നിങ്ങൾ
മുറുകെപിടിച്ചന്ത്യമെത്തിടുമ്പോൾ
കരളിൽക്കണക്കറ്റുയർന്നു പൊങ്ങും
തിരതല്ലലിൽ വീണുടഞ്ഞതെന്തോ,
കനവോ, ചരിത്രമോ കാത്തു വയ്ക്കും
കരുണയോ കാലം കളഞ്ഞു തീർത്തൂ?

വിട പറഞ്ഞീടട്ടെ; വിട്ടുപോകേ
തുടരുമീ കാലപ്പിടച്ചിലെന്നിൽ
മുറിവായ് തുറക്കേ, തടഞ്ഞു നിർത്താൻ
തവ വാക്കിനക്ഷരത്തേൻ തളിക്കാൻ
തരിക മഹാകവേ കൈരളിക്കായ്
കരവാൾത്തിളക്കമീ ദൈന്യമാറ്റാൻ....