Sunday, November 5, 2017

മങ്ങുന്നതെന്തോ?

മങ്ങുന്നതെന്തോ?
(ഭാഷാ വൃത്തം:: താരാട്ട്)

ഹാ! വേദിയിൽ നില്പു ഞങ്ങൾ, നാദ-
ഘോഷങ്ങൾ, കോലാഹലങ്ങൾ
കാതട,ച്ചൊന്നുമേ മിണ്ടാൻ പോലു-
മാകാതെ മൂലക്കിരുന്നാൻ.


ക്ലാസ്മേറ്റു താനവൻ താതൻ, ഏക-
പുത്രിക്കു മംഗല്യമേകാൻ
ഉല്‍ക്കണ്ഠയുള്ളാലൊതുക്കി എങ്ങും
നിൽക്കാണ്ടു പായുന്നിടക്ക്.

ഹാളിൽ രഥോപമം കാണ്മൂ,, ചാരു-
ചിത്രണം, മണ്ഡപം, വെണ്മ
വേഷഭൂഷാദിയിൽ മുങ്ങും പലേ
യോഷമാർ നിൽക്കുന്നിതെങ്ങും.

കുംഭയ്ക്കുമേൽ മുണ്ടുടുത്തും, മാറി-
ലഞ്ചാറു മാലയങ്ങിട്ടും
കുംഭീന്ദ്രനെപ്പോലിരിപ്പൂ തന്ത്രി
മംഗല്യകർമ്മം നയിപ്പൂ.

കൈയും കലാശവും കൊട്ടി, മൗന-
മുദ്രകൾ തന്ത്രമായ് കാട്ടി
മന്ദാക്ഷരങ്ങൾ പോലെന്തോ കർമ്മി
മന്ത്രണം ചെയ്യുന്നതന്തോ!

അഞ്ചുണ്ട് ദീപാർച്ചനയ്ക്കായ് തിരി
അഞ്ചിട്ടു കത്തും വിളക്ക്
വെണ്‍ശോഭ ചുറ്റിനും കണ്ടോ, അവ
കുമ്പിട്ടുമങ്ങുന്നതുണ്ടോ?

വേദിയിൽ മദ്ധ്യത്തിലേവം മഞ്ഞ
വസ്ത്രം പുതപ്പിച്ച ദൈവം
നാരയണൻ പണ്ടു നമ്മെ, മുതു-
നീർത്താൻ പഠിപ്പിച്ചു ചെമ്മെ!

കെട്ടുകല്യാണം മുടക്കി, കെട്ടു-
കാഴ്ചകളെല്ലാമുടക്കി,
ആറ്റിലെക്കല്ലൊന്നു പൊക്കി, അതും
കുറ്റമില്ലാ ദൈവമാക്കി.

കർമ്മിയെ വേണ്ടെന്നു ചൊല്ലി, സ്വയം
കർമ്മിയാകാൻ കാഴ്ച നൽകി.
ഇന്നിതാ കർമ്മിക്ക് താങ്ങായ് അങ്ങു
വന്നു നിൽക്കുന്നുവോ പിന്നിൽ!

ആരിക്കൊടും പാപമേൽപ്പൂ, തന്ന
വേരുകൾ പൊട്ടിച്ചു നിൽപ്പൂ!!
---------------------------------------------------------------------------------
വളരെ പാടുപെട്ട് മകളുടെ കല്യാണം നടത്തുന്ന അച്ഛന്‍ തന്നെയാണു കന്യാദാനം നടത്തേണ്ടതു്‌, നടത്തുന്നത്. അതിനൊരിടനിലക്കാരനെ നിര്‍ത്തി മാറ്റു കളയുന്നതെന്തിനു്‌? അതാണു നാരായണഗുരു പറഞ്ഞത് കര്‍മ്മം ചെയ്യാന്‍ ഒരു ഇടനിലക്കാരന്‍ വേണ്ട എന്നും ഉറ്റവര്‍ ചെയ്യുന്നതാണു ശരിയായ കര്‍മ്മമെന്നും. പക്ഷെ ആ ഗുരുവിനെ തന്നെ സാക്ഷി നിര്‍ത്തി കര്‍മ്മി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു! കൂടെ കുറെ ഫോട്ടോ ഗ്രാഫര്‍മാരും!!

Sunday, August 6, 2017

രണ്ടു കാവ്യങ്ങള്‍!

 സന്ധ്യയിരുണ്ടിരുള്‍ മെല്ല വകഞ്ഞല-
തുള്ളിവരും കടലാരവവും
ചന്ദനലേപമണിഞ്ഞ നഭസ്സിരുള്‍
മുങ്ങെ, നിലാത്തെളിയാഗമവും
കൊണ്ടുവരും കര,യാഴി, മണല്‍ത്തരി,-
യല്‍ഭുത സംഗമരംഗപടം
ഇന്നലെയന്തിമറഞ്ഞ കടല്‍ക്കരെ
വന്നു തെളിഞ്ഞതിനെന്തു കഥ!

ശ്രീജ, കുടുംബിനി, രണ്ടുകുരുന്നുകള്‍,
കൂടെ പ്രാശാന്തതിസൗമ്യ പതി
അങ്ങുവിദൂര നിവാസി, പ്രവാസികള്‍
വിസ്മയ,മിന്നലെയെത്തിയവര്‍.
അക്ഷരബന്ധുതയുണ്ട് പതിറ്റാ-
ണ്ടെങ്കിലുമിന്നലെയിക്കവിയെ-
ക്കണ്ടു, ചിരസ്മൃതിപോല്‍ ശരി; സൗഹൃദ-
സംഗമമെങ്ങനെ ഞാന്‍ പറയാന്‍!
* * *
കുട്ടികളോടിക്കളിക്കുന്നു പൂഴിയില്‍
കിട്ടിയ വേളയെ ധന്യമാക്കാന്‍
ചുറ്റുന്നിതമ്മയെ,പ്പുഴിമണ്‍തിട്ടയില്‍
തട്ടിപ്പറത്തി, പിടിച്ചു നിര്‍ത്താന്‍
ഒത്തിരിപാടുപെടുന്നുണ്ടു ശ്രീജയും;
പിന്നെ പ്പതുക്കെപ്പറഞ്ഞിടുന്നു:
"ഒട്ടു നാളായെന്റെ അക്ഷരങ്ങള്‍ക്കെന്തു-
പറ്റിയെന്നാരാഞ്ഞതില്ലെ മാഷ്;
കിട്ടിയ നേരമെല്ലാം സ്വരൂപിച്ചുഞാന്‍
കുത്തിക്കുറിച്ചതാണീയിരുപേര്‍
സംശയമില്ലെന്റെ കാവ്യങ്ങള്‍...!" ഹാ!യിറ്റു
വീണതെന്താണോ? തരിച്ചുപോയ് ഞാന്‍.
-------------------------------------------------------------
ശ്രീജപ്രശാന്തുമായി ഒത്തിരി പഴക്കമുള്ള ഓര്‍ക്കുട്ട് അക്ഷരബന്ധമുണ്ട്. ഫ്രാന്‍സില്‍ താമസിച്ചുവരുന്ന ശ്രീജയും കുടുംബവും ഇന്നലെ ഒട്ടും ആസൂത്രണം ചെയ്യാതെ വൈപ്പിനില്‍ എത്തിയിരുന്നു. വൈകീട്ട് എഴരയോടെ സുഹൃത്ത് സുനില്‍രാജുമൊത്തു ( സുനില്‍ രാജ് നേത്രമംഗലം, നായരമ്പലം) ആ കുടുംബത്തെ ഫോര്‍ട്ടു കൊച്ചിയില്‍ വച്ചു കണ്ടെത്തി. രാത്രി എട്ടുമണിയോടെ പുതു വൈപ്പ് കടല്‍ത്തിരവും സന്ദര്‍ശിച്ചു. അവിടെ വീണു കിട്ടിയതാണീ കവിത!!
'ബോഡിയാകിലോ പേടിക്കണം'

ടീച്ചറൈസ്യൂവില്‍ത്തന്നെ,
മാഷു കാവലാണിന്നും
ആഴ്ചയൊന്നായിതിപ്പോള്‍
വെന്റിലേറ്ററില്‍; ജീവന്‍
സ്വച്ഛമായ് പറന്നെങ്ങോ
പോകുവാന്‍ തരപ്പെടാ-
തപ്പൊഴും തിടുക്കത്തില്‍
ഹൃത്തിനെത്തുടിപ്പിക്കേ,
നിശ്ചയിച്ചുപോല്‍ മാഷു്‌
കൂടഴിച്ചൊഴിച്ചിടാന്‍
ടീച്ചറിച്ഛപോല്‍ പറ-
ന്നകന്നേക്കട്ടെ, അതിന്‍
പേപ്പറൊക്കെയും സൈന്‍
ചെയ്തുമാഷ്, ഇനി തിക-
ച്ചിന്നു രാത്രിയെത്തില്ല
ഡോക്ടര്‍ നിശ്ചയിച്ചായുസ്സ്...


കൂടെയാരുമില്ലല്ലൊ?
മാഷു കൂട്ടിയാല്‍ കൂടാ-
ത്താള്‍ബലമൊരുക്കണം
ആംബുലന്‍സിലേറ്റണം.

യാത്രയില്‍ 'ബോഡി'ക്കൊപ്പം
ഞങ്ങള്‍ രണ്ടുപേര്‍, വീട്ടി-
ലെത്തുവോളവും മിണ്ടാന്‍
വാക്കുകളടഞ്ഞവര്‍
രാത്രി പത്തായി വീട്ടില്‍
ബോഡിയെത്തിടും നേരം
കൂട്ടിരിക്കുവാന്‍ തീര്‍ച്ച
ആളു കൂടിയിട്ടുണ്ട്.
ഉള്ളിലെ വെറും നില-
ത്തിറക്കി, വിരിപ്പിട്ട്
വെള്ള വസ്ത്രത്തില്‍ ടീച്ചര്‍
അങ്ങനെ കിടക്കുമ്പോള്‍
ഒറ്റ നെയ്ത്തിരിയിട്ട
വിളക്കും ഏകാന്തമായ്
തെക്കിനിത്തൂണില്‍ച്ചാരി-
യിരിക്കും വിഭാര്യനും
മാത്രമായ്ത്തീരും മട്ടില്‍
ആളുകള്‍, ബന്ധുക്കളും
ഭംഗിവാക്കുകള്‍ നല്‍കി-
പ്പോകവേ, പരേതയ്ക്കായ്
നീക്കിവക്കുവാനൊരു
രാത്രിനിദ്രതന്‍ സുഖ-
ക്കൈവശമറിഞ്ഞിടേ,
യാത്ര ചൊല്ലാതെ മാഷിന്‍
ചാരെയായിരുന്നു ഞാന്‍.....

'ഫ്യൂണറല്‍' സമയമായ്
രാവിലെയനസ്യൂത-
മാളൂകളടുക്കുന്നു;
ചാരെയുള്ളവര്‍, കുറേ
ദൂരെയുള്ളവര്‍, ഉറ്റ
ബന്ധുമിത്രങ്ങള്‍, പുത്ര-
പൗത്രസഞ്ചയം, കുളീ-
ച്ചീറനായവര്‍ ചിലര്‍.
തന്ത്രി മന്ത്രപൂജനം,
പിണ്ഡയര്‍പ്പണം, കര്‍മ്മ-
ബന്ധനം, പരേതാത്മാ-
വിന്റെ പ്രീതി വാങ്ങയാം.
പ്രീതിയോടൊരിക്കലാ
ജീവനെ സ്വകര്‍മ്മം കൊ-
ണ്ടേതുമേ തലോടാത്തോര്‍
തിങ്ങിനില്‍ക്കയായ് ചുറ്റും
പച്ചരിയെള്ളും പൂവും
കൈക്കുടന്നയില്‍ വാങ്ങി-
ത്തര്‍പ്പണം ചെയ്യാന്‍! ബോഡി-
യാകിലോ പേടിക്കണം.

ദൂരെ നേര്‍ വിഹായസ്സില്‍
കണ്ണുകളുടക്കിയെന്‍
ചാരെനിന്നിടും മാഷു
മൗനമായ് മൊഴിഞ്ഞുവോ?:
'ഭീതികര്‍മ്മമാമിതിന്‍
വേരുകള്‍ വലിച്ചൂരി
ആരെ ഞാനടിക്കൊലാ?'
ടീച്ചറോടാവാം; കാല-
മീവിധം തുരുമ്പിച്ച
ചക്രവുമുരച്ചുര-
ച്ചാതുരം സ്നേഹത്തിന്റെ
ചില്ലകളൊടിക്കയോ?