Wednesday, April 22, 2015

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ഇന്നലെ സായാഹ്നത്തിൽ-
ക്കണ്ടു ഞാൻ ലൂയീസിനെ
മുന്നിലായിരിക്കുന്നോർ
കൈയടിക്കവെ, മരി-
ക്കുന്നതന്നാത്മാവിനെ-
ക്കാഴ്ചയാക്കിയും, ജനം
കയ്യടിച്ചുണർത്തുന്ന
വേദി കീഴടക്കിയും.


“ കാവ്യ സായാഹ്നം” വേദി
ഗ്രാമ്യ വായനശ്ശാല
ഭാവസാന്ദ്രമാം സ്വരം
ആദ്യമേ മുഴക്കുവാൻ
മോഡറേറ്ററിൻ വിളി
കേട്ടപാടെ വേദിയിൽ
ആദ്യമൂഴമായൊരാൾ
ആടിയാടിയെത്തുന്നു!
വ്യക്തവുമവ്യക്തവുമാ-
യുരക്കുന്നാമുഖം
ശക്തമായ് വമിക്കുന്ന
മദ്യ ഗന്ധവും പേറി!

വാക്കിലും വചസ്സിലും
കാവ്യ ഗന്ധമുള്ളയാൾ
പാഴിലാക്കിയ തന്റെ
ജീവിതം കരിച്ചിട്ട
വാഴ്വിനെ നോക്കി-
പ്പതം പാടുന്നു, ജനക്കൂട്ടം
കയ്യടിച്ചുയർത്തുന്നു!
തീർച്ചയാണയാൾ നാളെ
പാതയോരത്തോ, കട-
ത്തിണ്ണയിലിരുട്ടിലോ
വീണടിഞ്ഞൊടുങ്ങിടും,
വാഴ്ത്തിടാനൊരൾ കൂടി
വന്നു പെട്ടിടും വീണ്ടും,
കാവ്യമോ ജയിപ്പത്?

തീർച്ച ഹേ, ലൂയിസ് പീറ്റർ
ഓർക്കുക സ്വയം നിങ്ങൾ
വിറ്റതും വിതച്ചതും
ആർക്കു വേണ്ടിയാണാവോ?
ഏതു പാഴ് നിലത്തിലും
പാഴ്മുളയെടുത്താർത്തു
ശാഖകൾ വിരീക്കുവാൻ
പോരുമോ വിതച്ചത്?

Friday, April 10, 2015

മേഘ സന്ദേശം

മേഘ സന്ദേശം

ഇരു ചിറകിൽപ്പല മേഘവൃന്ദമേറി-
ക്കരയിടമൊക്കെയറിഞ്ഞു പോന്നിടാനായ്
ഖഗമൊരുനാൾ നിലവിട്ടുയർന്നു പൊങ്ങി-
ദ്ധരയിലുദിച്ചിടുമംഗഭംഗി തേടി.


നിരനിര തീർത്തു നിറഞ്ഞു തിങ്ങി ദൂരെ-
ച്ചെറിയൊരു ചാരുപടം വരച്ച പോലെ.
തെളിയുകയായ്ക്കര, മേഘമാല നീക്കി-
പ്പനിമതി വന്നു ചിരിച്ചിടുന്ന ചേലിൽ.

ചിറകു വിരിച്ചതിമോദവായ്പ്പിയന്നാ
ക്കിളിയതിവേഗമിറങ്ങി, മുഗ്ദ്ധഭംഗ്യാ
ഇളകിടുമാലസ ലാസ്യനൃത്തമാടും
തലനിരകൾ ഹഹ! കല്പവൃക്ഷമെങ്ങും.

ചതുരത ചെത്തിയൊരുക്കി വച്ച രൂപം
കുതകമെഴും കുല താങ്ങി നില്പു ചുറ്റും
ശബളിമ വാരിവിതച്ചിടുന്ന പൂംതൊ-
ത്തതിനടി താങ്ങി നിരന്നിടുന്ന കൈകൾ.

പലനിറമായ്പല രൂപഭംഗിചേർത്ത
ക്കല വിരിയിച്ചു വിചിത്രമാക്കിയാരോ.
മതി കവരും നിറ ശീതളത്വമാഹാ!
കുളിരൊളി പൂണ്ടു മനം നിറച്ചു പക്ഷി.

കനകമയം ഫലമെന്തിതെന്നു കൊത്തി-
ത്തിരയുകയായ് ചെറു ചുണ്ടുകൊണ്ടു പാവം!
കടുതരമത്തൊലി കൊക്കിനേകി ബോധം
ദൃഢതരമാണിതിനുള്ളിലുണ്ടു തേനും.

ദിനകരനങ്ങു വെയിൽക്കുരുന്നു വീശി-
ക്കിളിയുടെയിക്കളി കണ്ടു ലീനനായി
വരമതി മോദമനുഗ്രഹിച്ചു:“ കൊക്കാൽ
നുകരുക നീ ഇളനീർ യഥേഷ്ടമിപ്പോൾ.“

കുതുകമൊടക്കിളി മുട്ടി വാതിലിന്മേൽ
ചടുലത ചീറ്റി വരുന്നു നീർ! ജഗത്തിൽ
ഇതിനു സമം രസ നിർമ്മലാർദ്രമായി-
ട്ടമൃതമിതാരു ചുരത്തിടുന്നു തായേ!

പ്രകൃതിയിലേതു ഫലം പടുത്തു വച്ചീ
മധുരതരം, വിമലം ജലം ജഗത്തിൽ
ഖഗമതു മൊത്തിനുകർന്നു മോദവായ്പാൽ
കളമൃതുഗാന രവാരവം മുഴക്കി.

















ഹാഹാ! നിർമ്മല നീർ നിറച്ചു നിരയായ്
നിൽക്കുന്നു കല്പദ്രുമം,
ആകാശത്തിനു മുത്തമിട്ടു മലയാ-
ളത്തിന്റെ മുറ്റത്തിതാ
സാഹ്ലാദം കിളി വട്ടമിട്ടു മുകിലിൻ
വക്കേറി ദേശാന്തരേ-
യിഗ്ഗാനം രസ ഭാവബദ്ധ സുഖദം
സന്ദേശമെത്തിച്ചു പോൽ!