Sunday, December 20, 2015

വി എസ്*

വി എസ്*

“നേരേ പടിഞ്ഞാറു വിൺപരപ്പിൽ
ചോരച്ചുവപ്പും പൊലിഞ്ഞൊടുങ്ങി-“
കേരളത്തിന്റെ മുഖപ്പിലിന്നും
നേരിൻ വെളിച്ചം തളിക്കുവാനായ്
ഏകനക്ഷത്രത്തിളക്കമാകും
വി എസ് തുറക്കുന്നു ബാല്യ പർവ്വം!
കാരണമെന്ത് നിരീശ്വരനായ്
തീരുവാനങ്ങെന്ന ചോദ്യചിഹ്നം
നേരാണയച്ചൊരാൾ വർത്തമാന-
പ്പോരിന്റെ നാരായമുന്തുകാരൻ.
കണ്ണീരു വറ്റിക്കരിഞ്ഞുണങ്ങി-
പ്പിന്നിട്ട നാളിൻ കറുത്ത ചിത്രം
മെല്ലെ മനസ്സിന്നളുക്കഴിച്ച്
അല്ലൽ മേലാപ്പിൽ വരച്ചിടുന്നു,
എണ്ണിയാൽത്തീരാത്ത നോവുനൌക
തന്നെയെത്തിച്ചയാഴിപ്പരപ്പിൽ
കർമ്മ കാണ്ഡത്തിങ്ങറ്റമെത്തേ
വന്നാ വഴിത്താര നോക്കിടുന്നൂ.
“അമ്മയെക്കാണാതെ രണ്ടു നാളായ്
എന്മനം നൊന്തു ഞാൻ കേണു വീഴേ,
പാരമിരുൾക്കയം മുങ്ങി നിൽക്കും
നേരു മായ്ക്കാനച്ഛനന്നു ചൊല്ലി-
നാളെ വെളുക്കട്ടെ; യായിരുട്ടിൻ
കോന്തലയിൽത്തന്റെ കൺ മറച്ചോ?
മാഴ്കൊല്ല നിന്നെ ഞാൻ കൊണ്ടു പോകാം
താഴെ വയൽ വക്കിലമ്മയുണ്ട്”
പിറ്റേന്നു നേരം പുലർന്നപാടേ
ഒറ്റയ്ക്കു ഞാൻ പാഞ്ഞു പാടമെത്തി
അറ്റത്തു ദൂരെ വരമ്പിലുള്ളാ
ചെറ്റയ്ക്കു കീഴിലെന്നമ്മയുണ്ട്.....
പെട്ടെന്നു പിന്നിലെൻ തോളിലായി-
ട്ടച്ഛനാശ്ലേഷിച്ചു; ഗദ്ഗദത്താൽ
കണ്ഠം വിറച്ചും കരഞ്ഞുകൊണ്ടും
എന്നെത്തടുത്തങ്ങു പോയിടാതെ…
അമ്മയ്ക്കു ദീനം വസൂരിയത്രെ,
അങ്ങോട്ടിതാരുമടുത്തുകൂട
വന്നാട്ടെ, ദീനം പതം വരുമ്പോൾ
നിന്നെ ഞാനങ്ങോട്ടു കൊണ്ടു പോകാം…
അഞ്ചാറു നാളുകൾ വീണു പോയി
നെഞ്ചിൽക്കെടാത്തീകൊളുത്തി;യങ്ങേ-
പ്പാടത്തു രാത്രിയിൽ കൂര കത്തി**
കൂടെയെന്നമ്മയും വെന്തെരിഞ്ഞു…
ഏറെഞാൻ കേണു വിളിച്ച ദൈവം
നേരേ വരാതേ മറഞ്ഞു നിന്നൂ
ആരു വിതച്ചു? മുളപ്പു പൊട്ടി-
ച്ചാരു കൊയ്തിട്ടു കളം മെതിച്ചൂ?
ആരെ ഞാൻ കൂപ്പണം? കണ്ണു പൊത്തി-
ക്രൂരം വിധിയ്ക്കും നിയന്ത്രിതാവിൻ
രീതികൾ രൂപഭാവങ്ങളെന്തോ
ഈ വിധം ലോകം മുടിച്ചിടുന്നു?“
പിന്നെപ്പടിഞ്ഞാറു താണു പോകും
ചെങ്കൽച്ചുവപ്പിന്റെ കാന്തിപൂരം
കണ്ണെടുക്കാതുറ്റു നോക്കി നിന്നും
മെല്ലെയുരയ്ക്കുന്ന പോലെ തോന്നി
“ കാരുണ്യമാണെന്റെ ദൈവരൂപം
നേരറ്റലോകത്തിനേകലേപം”
…………………………………………………………….
* ഫേസ് ബുക്കിൽക്കണ്ട ഒരു കുറിപ്പാണീ കവിതയ്ക്കാധാരം
**അക്കാലത്തുവസൂരിപിടിപെട്ടവരെ ഇത്തരം കുടുലുകൾ കെട്ടി മാറ്റിത്താമസിപ്പിക്കുമായിരുന്നു. രോഗം ജീവനെടുത്തുകഴിയുമ്പോൾ
താമസിപ്പിച്ച കൂര തന്നെ ചിതയാക്കി മാറ്റും…
വി എസിനു നാലു വയസ്സുള്ളപ്പോൾ അമ്മയും 11 വയസ്സിൽ അച്ഛനും നഷ്ടമായി

Sunday, October 25, 2015

മൂദേവി

മൂദേവി
തൂക്കു വിളക്കു കൊളുത്തിയസംഖ്യം
ദീപാവലിയിലലിഞ്ഞൊരുവൾ
കൂപ്പിയുയർന്നിരുകൈമുകുളങ്ങൾ
നിരക്കെ,വിളങ്ങിയണിഞ്ഞൊരുവൾ
ചന്ദന, കുങ്കുമലേപകളേബര
രൂപമനോഹര ബിംബമൊരാൾ
സുന്ദരി, സർവ്വ സുഖാസുഖദായിനി
നിർമ്മല കാന്തി നിറഞ്ഞൊരുവൾ!
ലക്ഷ്മി, മനസ്സുഖ ,ശാന്തി മഹാമതി
നന്മ, നിദാനമകംപൊരുളായ്
ഭക്ഷണ, വസ്ത്ര,വിഭൂഷണ രക്ഷ-
യണച്ചു തരും വര വാങ്മൊഴി നീ!
തെക്കിനി മൂലയിലൊറ്റവിളക്കു
കൊളുത്തിമയങ്ങിയിരിപ്പൊരുവൾ
ഒക്കെയുരുണ്ട് വിമൂക മുഖത്തൊടു
കത്തിയമർന്ന കരിം തിരിയോ?
ദക്ഷിണയില്ല, ജനാവലിയില്ല-
ണയാത്ത വിളക്കൊളിയില്ലവിടെ,
നിഷ്ക്രിയ,നിർമ്മമ,നിർദ്ദയരൂപിണി
നന്മ ചുടുന്ന കൊടും ചുടല
തീർച്ച! സഹോദരിമാരിവർ, മൂത്തവൾ
മുക്കിലിരിപ്പൊരു മൂദേവി
മൂർത്തി മനസ്സിനടിത്തട്ടിന്നടി
യാഴമഗാധമളന്നൊരുവൾ.
തെക്കിനി മൂലയിലല്ലിവൾ, ചിത്ര!
മിരുട്ടു തൊടുത്തു മദിപ്പതു ഹേ,
നോക്കുക! നിന്മുഖ പൊയ്മുഖ മൂടി
യെരിച്ചു കടും തുടി കൊട്ടിവരും
ദുർമുഖ, ദുഷ്ട വിചാര, വിരൂപിണി
ദേവി യകത്തു വസിപ്പിവളും!!
തീർച്ച! നിനക്കു വശംവദയാ-
യിരു മൂർത്തി വസിക്കും കോവിലു് നീ
ഓർത്തു വിളക്കു തെളിച്ചൊഴിയായിരു-
ളാട്ടിയകറ്റിയഘം കളയാം!

Wednesday, September 30, 2015

തെരുവു നായ്ക്കൾ

തെരുവു നായ്ക്കൾ
കൊന്നൊടുക്കുന്നൂ തെരു-
നായ്ക്കളെ; വിഷം തേച്ച
അമ്പുകൾ കുരയ്ക്കുന്ന
വായിലേക്കെയ്തും , പിന്നെ
കമ്പിയിൽ കുരുക്കിട്ടു
തൂക്കിലേറ്റിയും മഹത്-
കർമ്മമായ് സമൂഹത്തിൻ
രക്ഷിതാക്കളായ് വെൽവോർ.
സഞ്ചിതം മഹാധർമ്മ-
ഭാരവും വഹിച്ചിവർ
കൊന്നൊടുക്കുവാൻ പോന്നു
നായ്ക്കളെ മഹാ ഭാഗ്യം.
കണ്ണിലായ് കാരുണ്യത്തിൻ
കച്ചകെട്ടിയോർ നിജം
നെഞ്ഞിലെക്കാരുണ്യത്തിൽ
ചെന്നിണം ചാലിക്കയാം.
ഇന്നലെയാഫീസിന്റെ
താഴെയായ് വരാന്തയിൽ
കണ്ടു ഞാൻ മഹാവൃദ്ധ,-
നാവതില്ലിരിക്കുന്നു;
നേരമേറെയായെന്തു
നേടുവാനാമോ? കർമ്മ-
ഭാരമീ മട്ടിൽ വന്നു -
തേടുവാനെന്തോ കഥ!
കാരണം തിരക്കി ഞാൻ
പ്യൂൺ വശം, “മെയിന്റനൻസ്
വാങ്ങുവാനപേക്ഷയായ്
വന്നതാണു പോലച്ഛൻ“
മക്കളഞ്ചാറുണ്ടവർ
ആയകാലത്തേ സ്വന്തം
വസ്തുവൊക്കെയും ഇഷ്ട-
ദാനമായ് വശത്താക്കി.
അമ്മ കണ്ണടടച്ചിപ്പോ-
ളേകനാണൊരാശ്രയം
കയ്യിലെപ്പഴേ കാലൻ
കുടമാത്രമാണത്രേ.
“ആവതില്ലാഫീസറെ
ക്കാണണം; സ്റ്റെയർ കേസിൽ-
ക്കേറി മോളിലെത്തണം;
കാൽ വിറക്കുന്നൂ മോനേ…”
ഞാൻ വിറക്കുന്നോ? ആറ്
മക്കളെ മുളപ്പിച്ചു
വേരുറക്കുവോളവും
കാത്തകൈ കുടഞ്ഞിട്ടാ-
പേയ് പിടിച്ച മക്കളെ
നാടുകൊല്ലുമോ? നീളെ –
ത്തേടുകയിവർ കാണും
നായ്ക്കളെ വിട്ടേയ്ക്കുക!
---------------------------------------------------------------------------------
നാളെ വൃദ്ധദിനമത്രേ! അവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ കവിത

Wednesday, September 23, 2015

ബോഡി

ബോഡി

വഴിപിരിഞ്ഞിന്നൊരാൾ പോയീ, മടക്കമി-
ല്ലിനിയാത്രയെങ്ങോ നിനച്ചു നോക്കേ,
വഴി വകഞ്ഞെത്തുന്നു; ‘ബോഡി‘ കുളിപ്പിച്ചു
ധവളവസ്ത്രത്തിൽ പൊതിഞ്ഞു കെട്ടി!
എവിടെയോ പോയ്മറഞ്ഞപ്പരേതന്റെ പേർ
ശവ‘മെന്നു മാത്രമായ് തീർന്നതെന്തേ?

നിയതമായുള്ളതാരെ,ന്തെന്ന ചിന്തയിൽ
ഭയമോടെ ഞാനെന്നെയുറ്റു നോക്കീ!

ഇവിടെ ഞാനുണ്ടെന്നു പറയുവാനുള്ളതീ-
യുടലോ, വിചിത്രമീ യന്ത്രമോ ഞാൻ?
ഒരു കൊടും കാടിന്റെ വള്ളിപ്പടർപ്പു പോൽ
ധമനികൾ, സിരകൾ വരിഞ്ഞു ചുറ്റി-
പ്പടരുന്ന രക്തതുടുപ്പും കുതിപ്പുമോ-
യിവിടെയെൻ സാന്നിദ്ധ്യമായി വെൽവൂ?

ഇനിയില്ലയിങ്ങോട്ടു യാത്ര,യദ്ദേഹമോ
ചിതയിലായ്; തീയായ് വെളിച്ചമായി-
പ്പടരുന്നു; ചിന്തയിൽ കത്തിത്തെളിക്കുന്ന
പുതു നിലാ നോക്കി ഞാൻ പുഞ്ചിരിച്ചൂ!

ഇവിടെ നീയുണ്ടെന്നു പറയുവാൻ നട്ടിട്ട
പലതുമായ് വന്നു നീ പോയതത്രേ!
ദയ, വിരോധം, ധാർഷ്ട്യ, ദുരഭിമാനം,സ്നേഹ-
ഭയ,ഭക്തിരൂപം ധരിച്ചു നീയോ
മരുവുന്നു; ഹേ, നിന്റെ ചിരിയായ്, കരച്ചിലായ്
ഉരുവിടും വാക്കും, വചസ്സുമായി-
ട്ടപരന്റെ ബോധമായ് നിന്നു നീ; ബാക്കിയാ-
മുടലോ വിചിത്രമാം തോടു മാത്രം!

ഇരുളുന്ന സന്ധ്യയിൽ പൊട്ടിപ്പൊലിഞ്ഞിതാ
ചിതയൊടുങ്ങുന്നൂ, വിലാപമറ്റൂ;
വിവിധരൂപങ്ങളിൽക്കേറിയിറങ്ങി ഞാൻ
എവിടെയെൻ പ്രജ്ഞയെന്നമ്പരന്നൂ!









Tuesday, August 18, 2015

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ ചുറ്റുന്നു രണ്ടു പേ-
രൊത്തൊരുമിച്ചെന്റെ മുറ്റത്തു കാഴ്ചയായ്
എത്തിയിന്നേതോ മറന്നിട്ടയോർമ്മകൾ
തിക്കിത്തിരക്കിയുണർന്നേറ്റു വന്നപോൽ

ഒക്കെയും വെട്ടിപ്പറിച്ചു ഞാനെങ്കിലും
വിത്തുകൾ പാകിക്കിളിർപ്പിച്ചപൂ‍ർവ്വമാം
കട്ടച്ചുവപ്പാർന്ന സൂര്യകാന്തിച്ചെടി
നട്ടിട്ടുപൂക്കൾ വിരീച്ചെന്റെ ഭാര്യയും!
ചുറ്റിനും കൊച്ചുമുക്കൂറ്റിക്കുണുങ്ങുകൾ
എത്തി നോക്കുന്നു; പുൽ മാന്തിക്കിളക്കണം
ഓണമല്ലേ മുന്നിലെത്തുന്നു, വൈകാതെ
വേണം , വെടിപ്പാക്കി നിർത്താം പറമ്പിനെ.

എങ്കിലും എൻ കണ്ണുമൂടിപ്പൊതിഞ്ഞിടും
വർത്തമാനത്തിന്റെ കട്ടിക്കറുപ്പിലൂ-
ടെത്തിയാ വർണ്ണച്ചിറകട്ടടിച്ചിതാ
ചിത്ര പതംഗങ്ങൾ ! ചിത്രം മനോഹരം.!

ദൂരേ വെയിൽക്കീറു വീശി വിഭാതമി-
പ്പാരിലെ വിസ്മയക്കാഴ്ച വരച്ചതും,
ഏറെ വൈവിധ്യം, വിരുന്നുകാർ വേഷമി-
ട്ടൂരിലെത്താളവട്ടങ്ങൾ ചമപ്പതും
നേരാണു കാലം കലർപ്പിട്ടു മായ്ക്കുകിൽ
ത്തീരില്ല തിര്യക്കൊരുക്കും വിരുന്നുകൾ!

“ എത്ര നാളിത്തേൻ കുടിക്കാനിവർ വരും
ചിത്ര പതംഗങ്ങൾ?” ആരാഞ്ഞിതെൻ മകൾ

“ഒട്ടുമില്ലായുസ്സൊടുങ്ങിടാനെട്ടുനാൾ“
ചെറ്റു ദുഃഖം പൂണ്ടുരച്ചു ഞാൻ; തൽക്ഷണം
പൊട്ടിക്കരഞ്ഞവൾ  “ കഷ്ടമിന്നാവുമോ
എട്ടു നാൾ തീർത്തും തികച്ചിട്ട നാൾവഴി?”

ഞെട്ടിത്തരിച്ചുറ്റു നോക്കി ഞാൻ ചുറ്റിലും
നൃത്തം ചവിട്ടും പതംഗദ്വയങ്ങളെ,
കൊച്ചു മുക്കൂറ്റിക്കുണുങ്ങിനെ, മുന്നിലെ
കത്തിത്തിളക്കുന്ന സൂര്യനെക്കാമിച്ചു

മുഗദ്ധ സൌന്ദര്യം വിരീക്കും സുമത്തിനെ.
എത്രനാളിങ്ങിനി, ഇത്തിരിപ്പോരുന്ന
വെട്ടം സ്വരൂപിച്ചുണർത്തിടും ഭൂവിനെ?

എന്നെ,യെൻ ഹൃത്തിലെ ലോലപുടങ്ങളെ?

Monday, July 27, 2015

വിട

വിട


ഇല്ലിനിയൊരിക്കലും,
വന്നു പോവുമോ വീണ്ടും
ഞങ്ങളെയിന്നാടിന്റെ
നാഡിയെയറിഞ്ഞൊരാൾ ,
പുല്ലിനും പുഴുക്കൾക്കും
കാട്ടുപൂവിനും നേരെ
ഫുല്ലസുസ്മേരം പൊഴിച്ചി-
ങ്ങനെ സ്നേഹിച്ചൊരാൾ?


ഉള്ളിലെത്തിളക്കത്താ-
ലഗ്നിയാക്കിടും വാക്കും,
കുഞ്ഞു പൂവുകൾക്കൊക്കും
നിഷ്കളങ്കമാം നോക്കും,
കന്മഷം തീണ്ടാത്തത്തൊരാ
കണ്ണിലെക്കാരുണ്യവും
ഇങ്ങനെ സ്വയം നാടി-
ന്നർഘ്യമായ് നിവേദിച്ചോൻ!

കുന്നു കൂടിടും നാടിൻ
കൂരിരുൾ തുടയ്ക്കുവാ-
നഗ്നിയായ് പ്രൊശോഭിച്ചും
നവ്യദീപ്തികൾ നട്ടും
ഞങ്ങളിലറിവിന്റെ
നൂതന വഴിത്താര
തന്നു പോകുവാൻ വന്നു;
കണ്ണു നീർത്തിലോദകം!

Thursday, June 25, 2015

ധ്യാനം!

ധ്യാനം!

പ്രായമേറിയാലിനി എത്ര-
യേറുവാൻ? മുന്നിൽ-
പ്പോവുമാ വൃദ്ധക്കെന്നു
ഞാൻ നിനച്ചെടുക്കവേ,
പാതി കൂനിയും പഴേ
ജീവിതക്കരുത്തിന്റെ
കാതലായ് തനിച്ചെന്റെ
ചാരെ നിന്നവർ സ്റ്റോപ്പിൽ.


നേരെ നിൽക്കുവാൻ, നടു-
നീർത്തുവാൻ വയ്യെങ്കിലും
ദൂരെയെങ്ങിവർ പോകാൻ
ഞാനിതൽഭുതം കൊണ്ടു,
വല്ലവണ്ണവും ബസ്സിൽ-
ക്കേറിവീഴുമോ, കൂടെ
ആരുമില്ലല്ലോ; പാരം
നൊമ്പരം നുരക്കവേ,
ചെന്നു തോണ്ടി ഞാൻ: “ ദൂരെ-
യെങ്ങു പോണു വല്യമ്മേ
മക്കളില്ലയോ കൂടെ-
ക്കൂട്ടുവാൻ, തനിച്ചെന്താ?”

വെള്ളമൂടിടും കണ്ണാ-
ലെന്നെയൊന്നുഴിഞ്ഞിട്ടു
ചൊല്ലിയാൾ: “ധ്യാനത്തിനു
പള്ളിയിൽപ്പോണെൻ കുഞ്ഞേ“

രണ്ടു ബസ്റ്റോപ്പിൻ ദൂരെ-
യുണ്ടൊരു മഹാധ്യാന-
മന്ദിരം; പഴേ വെറും
പള്ളി പെറ്റുകൂട്ടിടും
കെട്ടിടസമുച്ചയം,
അൽഭുതപ്രഭാഷണം,
വില്പന, മഹാ രോഗ-
ശാന്തി ശുശ്രൂഷ, ധ്യാനം!

ആയകാലത്തിൽക്കടും
ജീവിത സമസ്യകൾ
സ്വീയമാം കരുത്തോടെ
ഉത്തരം കൊടുത്തവർ-
ക്കെന്തു ധ്യാനമോയിനി
നേടുവാൻ? തമസ്സിനെ
സ്വന്തമാം വെളിച്ചത്താൽ
തൂത്തു മാറ്റുവാൻ പോന്നോർ!

എന്റെ യുള്ളിലെ ച്ചോദ്യം
കണ്ടറിഞ്ഞപോലവർ
ചൊല്ലി:“നേർച്ചയൂട്ടുണ്ട്
വെള്ളിയല്ലയോ ഇന്ന്?”

Friday, June 5, 2015

ആരെ ഞാൻ നമിച്ചീടും?

ആരെ ഞാൻ നമിച്ചീടും? 

ആരെ ഞാൻ നമിച്ചീടും? മനസ്സിലേ-
ക്കാനയിച്ചൂ ഗുരുക്കളെ,നിസ്തുലം
ജ്ഞാന വിജ്ഞാനസീമകൾ തൊട്ടവർ
വാനിലേക്കെന്നെ നോക്കാനൊരുക്കിയോർ….


ഏതു നോവിലും തേൻ പുരട്ടാൻ പോന്ന
സ്നേഹ കാരുണ്യമമ്മയെ; കൈപിടി-
ച്ചേതുകാൽ വയ്പിലും വീണു പോകാതെ-
ജീവിതപ്പാത തീർത്തു തന്നച്ഛനെ,
കണ്ണുനീർ തൊട്ടു കാണാക്കളങ്കങ്ങൾ
എന്നിൽ മായിച്ച തോഴിയെ, വാഴ്വിന്റെ
വർണ്ണമൊക്കെക്കൊഴിഞ്ഞുപോം നാളിലും
എന്നെ നോക്കാൻ മടിക്കാത്ത മക്കളെ
ആരെ ഞാൻ നമിച്ചീടും? സഹർഷമീ
ജീവനൌകയിൽ, യാത്രയിൽ ഓർത്തു ഞാൻ!

ഇപ്രപഞ്ചം മഹാൽഭുതം , നിർത്തിടാ-
തപ്രേമേയം കറക്കുന്നു നമ്മളെ,
ചുറ്റിലായിരം നക്ഷത്ര ജാലങ്ങൾ
കത്തിവേവുന്നു, സ്ഥായിയാം കൂരിരുൾ
ചെറ്റുമായിച്ചു വെട്ടം തെളിക്കുവാൻ.!

നീലയാകാശവും മേഘജാലവും
മേൽ വിരിപ്പിട്ടൊരുക്കുമീ ഭൂമിയോ
ആഴി,യദ്രി,പുൽമേടും തരുക്കളും,
ജീവ വൈവിധ്യമൊക്കെസ്വരൂപിച്ചു
നിന്നു ചുറ്റിത്തെളിക്കുന്നു ജീവിതം;
വന്നു പോവുന്നു നമ്മൾ നീർപ്പോളപോൽ!

എങ്കിലും കണ്ണു മൂടാതെ കാണണം
ഞാൻ ചവിട്ടും നിരപ്പിനെ, നീരിനെ
കുഞ്ഞു പൂവിനെ, കുന്നിനെ, കാടിനെ;
കത്തിനീറുന്ന സൂര്യന്റെ ചൂടെന്നു-
മേറ്റുവാങ്ങിയി ഭൂവിനെക്കാക്കുവാൻ
സ്വച്ഛശീതളച്ഛായാഗൃഹങ്ങളാൽ
കൊച്ചു മേൽക്കൂരയാകും മരങ്ങളെ
ഞാൻ നമിക്കട്ടെ! എന്റെ മേൽക്കൂരയെ!

Sunday, May 17, 2015

നിലാത്തെളി.

നിലാത്തെളി.

എല്ലാ കവികളും സിനിമയ്ക്കുവേണ്ടി പാട്ടെഴുതുമ്പോൾ നൃത്തത്തിനു പാട്ടെഴുതുവാനാണു എനിക്കവസരം കിട്ടിയത് .അതിന്റെ അവതരണം കാണാൻ ഇന്നു പോയിരുന്നു, ചേരനല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ. സരള ടീച്ചർ സംവിധാനം ചെയ്തവരിപ്പിച്ച “ലാസ്യ പ്രപഞ്ചം“ എന്ന നൃത്ത രൂപം. ജ്യോതിർഗോളങ്ങൾ, പ്രകൃതി, വായു, അഗ്നി,ആകാശം, തിര്യക്കുകൾ, അവയുടെ സഹജീവനം ഇവ നൃത്ത രൂപത്തിൽ വരച്ചുകാട്ടികൊണ്ട് സദസ്സിനെ കയ്യിലെടുത്തു ഈ ആവിഷ്കാരം. 43 കുട്ടികൾ പങ്കെടുത്ത ഈ അവതരണത്തിൽ ചന്ദ്രനെയായിരുന്നു ഞാനെഴുതിയ “നിലാത്തെളി“ എന്ന കവിത ആലപിച്ചവതരിപ്പിച്ചത്. ശ്രീ ബൈജു ആയിരുന്നു സംഗീതം നൽകി ഈ കവിത ആലപിച്ചത്. കാണുക.

ഈറനുടുത്തൊരു കാർമുകിൽ വൃന്ദം
ആരെ മറച്ചു പിടിക്കുന്നോ?
കരിമുകിൽമാലയെടുത്തിട്ടാരുടെ
മാരനു സ്വാഗതമോതുന്നോ?
കുതുകമിയന്നു വിയത്തിൽ ചെറു ചെറു
മിന്നാമ്മിന്നികൾ നിൽക്കുമ്പോൽ
ഉഡുഗണമഖിലം രാവിൻ മുടിയിൽ
മുത്തണിമാലകൾ ചൂടുന്നോ?



ആരുടെ വരവോ? തിങ്കൾക്കലയൊരു
പോരിനു തേരൊലി കൂട്ടുന്നോ?
വാൾമുനപോലൊളി മിന്നും തിരുവുടൽ
ചെറ്റു മറച്ചു ചിരിക്കുന്നു.

ഇന്ദുമുഖാംബുജ സുന്ദര രൂപം
മന്ദമണഞ്ഞതു കണ്ടപ്പോൾ
ചന്ദനലേപം പൂശിയ വാർമുകി-
ലംഗന ലജ്ജയണിഞ്ഞെന്നോ?

 പനിമതി രാവിലുദിക്കും, ധരയിലെ
ജനിമൃതികൾക്കൊരു കാവലുമായ്
നിയതമിതേമട്ടുലകം ചുറ്റി
സമയരഥത്തിലിറങ്ങുമ്പോൾ
അകലെദ്ദിനകര കിരണമുഖങ്ങൾ
അരുണിമചാർത്തിമറയ്ക്കുന്നൂ
പഴയകളങ്കം, കാളിമ, കറകൾ
മറയും ദീപ്തി ചുരത്തുന്നു,
പുതിയ നിലാത്തെളിയൊളിയൊഴുകുന്നൂ
പുതിയ ഋതുക്കൾ തെളിക്കുന്നൂ.

Wednesday, April 22, 2015

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ഇന്നലെ സായാഹ്നത്തിൽ-
ക്കണ്ടു ഞാൻ ലൂയീസിനെ
മുന്നിലായിരിക്കുന്നോർ
കൈയടിക്കവെ, മരി-
ക്കുന്നതന്നാത്മാവിനെ-
ക്കാഴ്ചയാക്കിയും, ജനം
കയ്യടിച്ചുണർത്തുന്ന
വേദി കീഴടക്കിയും.


“ കാവ്യ സായാഹ്നം” വേദി
ഗ്രാമ്യ വായനശ്ശാല
ഭാവസാന്ദ്രമാം സ്വരം
ആദ്യമേ മുഴക്കുവാൻ
മോഡറേറ്ററിൻ വിളി
കേട്ടപാടെ വേദിയിൽ
ആദ്യമൂഴമായൊരാൾ
ആടിയാടിയെത്തുന്നു!
വ്യക്തവുമവ്യക്തവുമാ-
യുരക്കുന്നാമുഖം
ശക്തമായ് വമിക്കുന്ന
മദ്യ ഗന്ധവും പേറി!

വാക്കിലും വചസ്സിലും
കാവ്യ ഗന്ധമുള്ളയാൾ
പാഴിലാക്കിയ തന്റെ
ജീവിതം കരിച്ചിട്ട
വാഴ്വിനെ നോക്കി-
പ്പതം പാടുന്നു, ജനക്കൂട്ടം
കയ്യടിച്ചുയർത്തുന്നു!
തീർച്ചയാണയാൾ നാളെ
പാതയോരത്തോ, കട-
ത്തിണ്ണയിലിരുട്ടിലോ
വീണടിഞ്ഞൊടുങ്ങിടും,
വാഴ്ത്തിടാനൊരൾ കൂടി
വന്നു പെട്ടിടും വീണ്ടും,
കാവ്യമോ ജയിപ്പത്?

തീർച്ച ഹേ, ലൂയിസ് പീറ്റർ
ഓർക്കുക സ്വയം നിങ്ങൾ
വിറ്റതും വിതച്ചതും
ആർക്കു വേണ്ടിയാണാവോ?
ഏതു പാഴ് നിലത്തിലും
പാഴ്മുളയെടുത്താർത്തു
ശാഖകൾ വിരീക്കുവാൻ
പോരുമോ വിതച്ചത്?

Friday, April 10, 2015

മേഘ സന്ദേശം

മേഘ സന്ദേശം

ഇരു ചിറകിൽപ്പല മേഘവൃന്ദമേറി-
ക്കരയിടമൊക്കെയറിഞ്ഞു പോന്നിടാനായ്
ഖഗമൊരുനാൾ നിലവിട്ടുയർന്നു പൊങ്ങി-
ദ്ധരയിലുദിച്ചിടുമംഗഭംഗി തേടി.


നിരനിര തീർത്തു നിറഞ്ഞു തിങ്ങി ദൂരെ-
ച്ചെറിയൊരു ചാരുപടം വരച്ച പോലെ.
തെളിയുകയായ്ക്കര, മേഘമാല നീക്കി-
പ്പനിമതി വന്നു ചിരിച്ചിടുന്ന ചേലിൽ.

ചിറകു വിരിച്ചതിമോദവായ്പ്പിയന്നാ
ക്കിളിയതിവേഗമിറങ്ങി, മുഗ്ദ്ധഭംഗ്യാ
ഇളകിടുമാലസ ലാസ്യനൃത്തമാടും
തലനിരകൾ ഹഹ! കല്പവൃക്ഷമെങ്ങും.

ചതുരത ചെത്തിയൊരുക്കി വച്ച രൂപം
കുതകമെഴും കുല താങ്ങി നില്പു ചുറ്റും
ശബളിമ വാരിവിതച്ചിടുന്ന പൂംതൊ-
ത്തതിനടി താങ്ങി നിരന്നിടുന്ന കൈകൾ.

പലനിറമായ്പല രൂപഭംഗിചേർത്ത
ക്കല വിരിയിച്ചു വിചിത്രമാക്കിയാരോ.
മതി കവരും നിറ ശീതളത്വമാഹാ!
കുളിരൊളി പൂണ്ടു മനം നിറച്ചു പക്ഷി.

കനകമയം ഫലമെന്തിതെന്നു കൊത്തി-
ത്തിരയുകയായ് ചെറു ചുണ്ടുകൊണ്ടു പാവം!
കടുതരമത്തൊലി കൊക്കിനേകി ബോധം
ദൃഢതരമാണിതിനുള്ളിലുണ്ടു തേനും.

ദിനകരനങ്ങു വെയിൽക്കുരുന്നു വീശി-
ക്കിളിയുടെയിക്കളി കണ്ടു ലീനനായി
വരമതി മോദമനുഗ്രഹിച്ചു:“ കൊക്കാൽ
നുകരുക നീ ഇളനീർ യഥേഷ്ടമിപ്പോൾ.“

കുതുകമൊടക്കിളി മുട്ടി വാതിലിന്മേൽ
ചടുലത ചീറ്റി വരുന്നു നീർ! ജഗത്തിൽ
ഇതിനു സമം രസ നിർമ്മലാർദ്രമായി-
ട്ടമൃതമിതാരു ചുരത്തിടുന്നു തായേ!

പ്രകൃതിയിലേതു ഫലം പടുത്തു വച്ചീ
മധുരതരം, വിമലം ജലം ജഗത്തിൽ
ഖഗമതു മൊത്തിനുകർന്നു മോദവായ്പാൽ
കളമൃതുഗാന രവാരവം മുഴക്കി.

















ഹാഹാ! നിർമ്മല നീർ നിറച്ചു നിരയായ്
നിൽക്കുന്നു കല്പദ്രുമം,
ആകാശത്തിനു മുത്തമിട്ടു മലയാ-
ളത്തിന്റെ മുറ്റത്തിതാ
സാഹ്ലാദം കിളി വട്ടമിട്ടു മുകിലിൻ
വക്കേറി ദേശാന്തരേ-
യിഗ്ഗാനം രസ ഭാവബദ്ധ സുഖദം
സന്ദേശമെത്തിച്ചു പോൽ!

Tuesday, March 24, 2015

മാ നിഷാദ!

മാ നിഷാദ!


ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരു ദോഷം പതിച്ചാർക്കു വച്ചുവോ?
ഏതൊരമ്പിൻ മുനപ്പിൽ കൊരുത്തു വൻ
പാപഭാരം വരം വാങ്ങി വച്ചതാർ?

പ്രാണരോദനം കേട്ടുവോ? ആരുടെ
പ്രാണനെക്കുത്തി നോവിച്ചു വിട്ടുവോ?
ഏതു പൈങ്കിളിച്ചോരയാൽ കാട്ടിലെ
പൂക്കളും പുല്ലുമാകെക്കുതിർന്നുവോ?
ആരു പെണ്ണിൻ മുലക്കണ്ണരിഞ്ഞുവോ,
ക്രൂരമായ് വെട്ടിയാട്ടിയോടിച്ചുവോ,
ആരൊളിഞ്ഞസ്ത്രമെയ്തയച്ചാരുടെ
ജീവനെത്തീർത്തു നിഷ്ഠുരം, നിർദ്ദയം?

 എത്ര കാട്ടാളരെക്കൊന്നു, കാടിന്റെ
മക്കളെക്കൊന്നു രക്ഷിച്ചതാരെയോ?
ആരു നെഞ്ഞം തകർത്തു തൻ പാതിയിൽ
പേരു ദോഷം സ്ഥിരം ചൊല്ലിയിങ്ങനെ?

നേരെനോക്കിപ്പറഞ്ഞില്ലയക്കവി
പേരു ചൊല്ലിപ്പതം പാടിയില്ല ഹാ!
മാ നിഷാദ!യെന്നുച്ചരിച്ചിക്കാവ്യ-
മെറെ ഗൂഢം പറഞ്ഞുവച്ചിങ്ങനെ!

ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരുദോഷം പതിച്ചാർക്കു വച്ചുവോ!

Wednesday, March 11, 2015

ഉപാധികളില്ലാതെ ഒരു കവി

 ഉപാധികളില്ലാതെ ഒരു കവി

ഡോ. എൻ രേണുക,
അസി. പ്രൊഫസർ, ,മലയാളം,
എൻ എസ് എസ് കോളേജ് ചേർത്തല

ഒരു സാഹിത്യ രൂപവും ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നില്ല. നിലനിൽക്കുന്ന സ്ഥലകാല ങ്ങളുടെ യുക്തികൾ എഴുത്തുരൂപങ്ങളിൽ കൃത്യമായി പ്രതിഫലിക്കും. ഭാഷയിൽ ഭാഷ തേടുന്ന സ്വകാര്യമായ കാലത്തിന്റെ യുക്തിയാണത്. ബോധാബോധങ്ങളുടെ ലയനത്തിൽ, ദിവ്യമായ ഒരു വെളിപാടിന്റെ നിമിഷത്തിൽ സംഭവിച്ചുപോകുന്ന ഭാഷാരൂപമാണു കവിത എന്ന് ഇക്കാലത്തല്ല , ഒരു കാലത്തും പറയാനാവില്ല. കാരണം കൃത്യമായ ഒരു ഹോം വർക്ക് എഴുത്തിൽ നടക്കുന്നുണ്ട്. ഉചിതമായ ഒരു ഘടനയ്ക്കു വേണ്ടിയുള്ള അന്വേഷണം. ഇത്തരം ഫ്രയിമുകളുടെ കണ്ടെത്തലാണു് ഒരു കവിക്കു മുൻപിലുള്ള യഥാർത്ഥ വെല്ലുവിളി. ലോകത്തിന്റെ താല്പര്യങ്ങൾ വളരെ ചുരുക്കമാണു്. കുറച്ചു വിഷയങ്ങൾ മാത്രമാണു് ഇവിടെയുള്ളത്. അവയെ സമീപിക്കുന്നതിലും അവതരിപ്പിക്കുന്നതിലുമുള്ള രീതീ വൈചിത്ര്യങ്ങളാണു കവിയെ അനന്യനാക്കുന്നത്. എഴുത്തുകാർ ഭാഷയിലൂടെ കാലത്തിൽ ഇടപെടുന്നവരാണു്. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന കാലഗതിയിൽ അങ്ങനെയല്ലാതിരി ക്കുവാൻ സർഗ്ഗാത്മകശേഷിയുള്ള ഒരു വ്യക്തിയ്ക്ക് സാധ്യമല്ല. ‘നിഷ്പന്ദമായ ഒരു കാലം‘ യോഗാത്മകമായ മനോഭാവമാണു്. ഭാഷ ജീവന്റെ അടയാളമാണെങ്കിൽ അതിനു കാലാനുസൃതമായ മാറ്റം ഉണ്ടായിരിക്കണം . ഭാഷയുടെ മേച്ചിൽപ്പുറങ്ങളിൽ സ്വന്തമായൊരു ഇടം ആഗ്രഹിക്കുന്നവർ അങ്ങനെ ഒരു ഭാഷാശൈലി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഒരു വീടിന്റെ അപൂർവ്വതയുള്ള ഡിസൈൻ തേടുംപോലെയാണത്. ഷാജി നായരമ്പലം എന്ന കവിയുടെ വൈജയന്തി, രാമായ ണക്കഴ്ചകൾ, ഗുരുദേവഗീത എന്നീ മൂന്നു കൃതികളും ഇത്തരം ഒരു പാറ്റേൺ അന്വേഷിക്കുന്നവയാണു്. എങ്കിലും മറ്റേതോ ഒരു കാലത്തിൽ തങ്ങി നിൽക്കുന്നതിന്റെ ഓർമ്മകൾ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിലെന്നപോലെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. ഭാഷാപരമായ തുടർച്ച അവകാശ പ്പെടാനില്ലാതെ മൂന്നും മൂന്നു ഖണ്ഡങ്ങളായി നിൽക്കുന്നു എന്നത് അപൂർവ്വതയുമാണു്. ആധുനികതയ്ക്കു ശേഷം രൂപപ്പെട്ട കാവ്യശലിയുള്ള പിന്തുടർച്ചക്കാരനാണു ഷാജിയെന്നു പറയാനാവില്ല. നിർവ്വചിക്കപ്പെടാത്ത താളപദ്ധതികളോ സങ്കീർണ്ണമായ ഭാവതലങ്ങളോ കവിതകളിലില്ല. ഓർമ്മയുടെ ഒരു ഖണ്ഡം അവതരിപ്പിം പോലെയാണു ഈ ശൈലി. മനസ്സിന്റെ നേർക്കാഴ്ച്ചകൾ മാത്രം.
രാമായണക്കഴ്ച്ചകൾ എന്ന സമഹാരത്തിൽ രാമായാണിധിഷ്ഠിതമായ സന്ദർഭങ്ങളുടേയും കഥാപാത്രങ്ങളുടെയും പുനർവായനായുണുള്ളത്. രാമയാണത്തെ ആസ്പദമാക്കി കഥ, നോവൽ, നാടകം, ഖണ്ഡകാവ്യം എന്നിങ്ങനെ അസംഖ്യം സാഹിത്യമാതൃകകൾ ഇന്ത്യൻ ഭാഷകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിനർത്ഥം ഇനിയും പൂരണങ്ങൾ ആവശ്യപ്പെടുന്ന എന്തോ ഒന്ന് അവയിലുണ്ടെന്നാണു്. വിവിധ ദേശ്യഭാഷകളുടെ യുക്തികളിലൂടെ ഇതിഹാസത്തിന്റെ ഗൂഢാർത്ഥങ്ങൾ അന്വേഷിക്കുന്ന രീതിയാണത്. പുനർവായനകൾ എഴുതപ്പെടുന്ന കാലത്തോട് പ്രതിജ്ഞാ ബദ്ധമായിരിക്കണം. പുതിയ കാവ്യനീതികളിൽ മറ്റൊരു ഇതിഹാസക്കാഴ്ച്ച തെളിഞ്ഞു വരണം. ഷാജിയുടെ ഈ പുനർവായന അങ്ങനെയൊരു കാഴ്ച തരുമെന്നു പ്രതീക്ഷിക്കാം. പൂർണ്ണമായും രൂപപരമായ നിർമ്മിതിയിൽ ശ്രദ്ധിക്കുന്ന കൃതിയാണിത്. നാടൻ പാട്ടുകളിൽ കാണുന്ന കെട്ടു ശീലു്, ഒരുക്ക ശീല് തുടങ്ങിയ പദ്ധതികൾ പോലെ. ഭൂരിപക്ഷം കവിതകളും അവസാനിക്കുന്നത്
“ പാരായണം ചെയ്ക രാമായണം മഹാ-
നാചാര്യനേയും സ്മരിക്കണം സന്തതം “
ആചാര്യസ്മരണകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ യുക്തികൾ അന്വേഷിക്കാ വുന്നതേയുള്ളു. സി. എൻ ശ്രീകണ്ഠൻ നായരുടെ സാകേതവും, ലങ്കാലക്ഷ്മിയും സാറാ ജോസഫിന്റെ പുതുരാമായണ കഥകളും, ഊരുകാവൽ എന്ന നോവലും നടുക്കമുണർത്തുന്ന ഒർമ്മയായി മലായാളിയുടെ മനസ്സിൽ നിലനില്ക്കുന്നത് അങ്ങനെയൊരു അന്വേഷണ ത്തിലൂടെയാണു്. എഴുത്തച്ഛന്റെ കാവ്യ ശൈലിയെ പിന്തുടർന്നുപോകുന്ന അലൌകികമായ ഒരു കാലത്തിന്റെ ഭാഷ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഈ കാവ്യ സമഹാരത്തിലുണ്ട്.
ഒരു കവി എന്ന നിലയിൽ ഷാജി നായരമ്പലം മമതകൾ പുലർത്തുന്നത് സ്ഥലകാല സൂചനകളോടെ ആരംഭിക്കുന്ന ഖണ്ഡകാവ്യത്തോടാണു്. ഖണ്ഡകാവ്യമല്ലെങ്കില്പോലും ഗുരുദേവഗീത യിലെ ഒറ്റയൊറ്റ കവിതകൾ അങ്ങനെയൊരു സൂചന തരുന്നു. ജീവചരിത്രം, നാടകം, നോവൽ കവിത തുടങ്ങി ശ്രീനാരായണഗുരുവിനെക്കുറിച്ച് ഉണ്ടായിട്ടുള്ള എഴുത്തു മാതൃകകളെയെല്ലാം അനുസ്മരി ച്ചുകൊണ്ട് സമഗ്രത അവകാശപ്പെടുന്ന രീതിയിലാണു് ഈ കവിതകളുടെ സഞ്ചാരം. എഴുത്തുപോലെ തന്നെ പ്രധാനമാണു അവ പ്രത്യക്ഷപ്പെടുന്ന രീതിയും. കവർചിത്രം, ലേ ഔട്ട് , രേഖാചിത്രങ്ങൾ, എന്നിവ ഗുരുദേവഗീതയ്ക്ക് മറ്റൊരു മാനം നൽകുന്നു. മലയാളിയെ മനുഷ്യനാക്കിയ പത്തൊൻപത് , ഇരുപത് നൂറ്റാണ്ടുകളെക്കുറിച്ചും കേരള സംസ്കാരത്തിലെ നിർണ്ണായക സന്ദർഭങ്ങളെക്കുറിച്ചും നവോത്ഥാന പ്രവർത്തനങ്ങളെക്കുറിച്ചും സൂചിപ്പിക്കുക വഴി ചരിത്രത്തിന്റെ മുഹൂർത്തങ്ങളെ പരിഗണിക്കുവാൻ ഈ കൃതിക്കു കഴിഞ്ഞിട്ടുണ്ട്. വളരെ ഇൻഫോർമേറ്റീവ് ആയ കാവ്യമാണിത്. ഓരോ കൃതിയും അതിന്റെ പൂർവ്വപാഠങ്ങളെ ഘടനയിൽ ഉൾക്കൊള്ളുന്നു എന്ന യാഥാർത്ഥ്യം ഷാജി നായര മ്പലത്തിന്റെ കവിതകളിലൂടെ പോകുമ്പോൾ വ്യക്തമാവും.
മലയാളത്തിലെ ഏറ്റവും അധികം അടിക്കുറിപ്പുകൾ നൽകിയിട്ടുള്ള കവിയാണു വൈലോപ്പിള്ളി. സ്വന്തം കാവ്യ ശൈലിയെക്കുറിച്ച് വ്യ്കതമായ ധാരണകൾ ഉള്ളപ്പോഴും സന്ദേഹിയായിരുന്ന കവിത്വം. സ്വകാര്യബിംബങ്ങളോരോന്നും ആസ്വാദകരെ ബോധിക്കുവാനുള്ള ഒരു ശാസ്ത്രാധ്യാപകന്റെ വ്യഗ്രതകൾ, ബുദ്ധിപരമായ സത്യ സന്ധത ഇതെല്ലാം ആ അടിക്കുറിപ്പുകളിൽ നിഴലിച്ചു കാണും. ഷാജിയുടെ കവിതകളിലും അടിക്കുറിപ്പുകൾ ധാരാളമുണ്ട്. മറ്റൊരു കാലത്തിന്റെ ഭാഷയും താളവും സ്വീകരിക്കുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. തിരയെഴുത്തെന്നോ തിരമൊഴിയെന്നോ ഒക്കെ പറയാവുന്ന തികച്ചും സ്വതന്ത്രവും ജനാധിപത്യപരവുമായ ബ്ലോഗ് കവിതകളുടെ പ്രയോക്താവാണു ഈ കവി. എന്നിട്ടും നിലനിൽക്കാനുള്ള തന്ത്രങ്ങളൊന്നുമില്ലാതെ , ഉപാധികളില്ലാതെ എഴുതുന്നു എന്നത് പ്രത്യാശ നൽകുന്നു.

Saturday, February 21, 2015

ജപമാലയിലെ രുദ്രാക്ഷം



ജപമാലയിലെ രുദ്രാക്ഷം

ഓർമ്മയിൽക്കാത്തു സൂക്ഷിച്ചു വച്ചും
കണ്ണുനീർ തൊട്ടു മിനുക്കി വച്ചും
ഉള്ളിനളുക്കിലെപ്പട്ടുറുമാൽ
തെല്ലൊന്നഴിച്ചാർദ്രയായി ടീച്ചർ

പൊന്നിന്നലുക്കിട്ടു നൂലുകോർത്തേ
രുദ്രാക്ഷമുത്തിട്ടു മാലകെട്ടി
തൻപതിക്കായ് സ്നേഹമാല്യമായി-
ട്ടൻപോടെ ഷഷ്ടി തികച്ചനാളിൽ
അർപ്പിച്ചു ടീച്ചർ, ആ മാലയിന്നോ
തന്റെ  മാറിൽത്തന്നെ വീണു പോലും.

“നിന്റെ ഹൃത്തിൽത്തൊട്ടു നിന്നിടട്ടേ“
തന്നു പോവുമ്പോൾ പറഞ്ഞു പോലും.

“വന്നൊരെൻ സങ്കടത്തീ‍യുരുക്കം
മുന്നിൽത്തിമിർക്കുന്നിരുട്ടൊരുക്കേ,
എന്നിൽ വഴിത്താര , നേർവെളിച്ച-
പ്പൊന്നിൻ കതിർകാട്ടി നിന്നിതാരോ?“

“അന്നു തൊട്ടേ തൊട്ടിതെണ്ണിടുന്നു
ഇജ്ജപമാലയിലെന്റെ ജന്മം.“

“നിൻ ജപക്കൊന്തയിലന്യമെന്തോ
രുദ്രാക്ഷമോ കെട്ടി ഞാത്തിടുന്നൂ?
അന്യമതത്തിന്റെ ബിംബമൊട്ടും
നന്നല്ല സാത്താൻ ഗ്രസിച്ചു നിൽക്കും
ഊരിമാറ്റേണമിക്കൊന്തയെന്നായ്..”
പാരം വിഷംകൊണ്ടു ചൊന്നിതച്ചൻ

സൌമ്യ ഭാവം ചേർത്തു ടീച്ചർ ചൊല്ലി
“കർമ്മബന്ധത്തിൻ കൊളുത്തിതച്ചോ
ഇമ്മാല സാത്താന്റെ കൂടതെങ്കിൽ
നിർമ്മലമാക്കുവാനങ്ങു പോരേ?
ആശീർവദിച്ചനങ്ങനുഗ്രഹിക്ക
പൈശാചികം പാപമറ്റിടട്ടേ!
 ദൈവ, സാത്തന്മാരു സഞ്ചരിക്കും
സർവ്വ പാപങ്ങളും വെഞ്ചെരിക്കും
വെള്ളവസ്ത്രക്കയ്യുയർത്തിയച്ചൻ
എന്നെ നന്നായൊന്നനുഗ്രഹിച്ചു!“

ടീച്ചർ സ്മിതം കൊണ്ടു; “കുഞ്ഞിനേപ്പോ-
ലച്ചനാശീർവാദമേകി കുഞ്ഞേ!
ഇത്രയേ വേണ്ടൂ വൻ പോത്തിനേയും
മുട്ടുക്കുത്തിക്കുവാ“നെന്നു ചൊല്ലി.

കണ്ടു ഞാൻ ദൈവവുമപ്പിശാചും
മാഞ്ഞുപോവുന്നതും, പിന്നിലായി
വെണ്മേഘമാലയിൽ സഞ്ചരിക്കും
ഉണ്മ മാലാഖക്കരുത്തു ചിത്രം!

Thursday, January 22, 2015

കാവ്യകേളി - ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്

കാവ്യകേളി - 
ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്


ഇന്നലെ കോഴിക്കോട് നടന്ന സംസ്ഥാനതല കാവ്യകേളി മത്സരത്തിൽ ഇന്ദുലേഖയ്ക്ക് എ' ഗ്രേഡ് ലഭിച്ച സന്തോഷം പങ്കിടുന്നു.

മത്സരാവലോകനം:

ഭാഷാവൃത്ത നിബദ്ധമായ കവിതകളുടെ അർത്ഥപൂർണ്ണതയുള്ള എട്ടുവരികൾ വീതമാണു മത്സരാർത്ഥികൾ ചൊല്ലേണ്ടത്. അക്ഷരശുദ്ധി,കാവ്യഭംഗി, ഭാവം,വൃത്തശുദ്ധി ഇവയാണു പ്രധാനം. കവിതചൊല്ലലില്‍ മൗലികതയും അക്ഷരശുദ്ധിയും കാത്തു സൂക്ഷിച്ചത് രണ്ട് കുട്ടികള്‍ മാത്രമായിരുന്നു. എങ്കിലും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും എ‘ ഗ്രേഡ് നല്‍കി വിധികര്‍ത്താക്കള്‍ വിഷയത്തിലുള്ള തങ്ങളുടെ അവഗാഹമില്ലായ്മ വെളിവാക്കി! പലകുട്ടികളും വൃത്തങ്ങളുടെ താളമെന്നു അവര്‍ തെറ്റിദ്ധരിച്ച ചില ശൈലികളില്‍ ചൊല്ലി വാക്കുകളെയും വരികളെയും വികലമാക്കിയെങ്കിലും ജഡ്ജിമാര്‍ അതു ശ്രദ്ധിച്ചില്ല എന്നു വേണം കരുതാന്‍. ഒരു കുട്ടി ഗദ്യ കവിതാ ശകലം അവതരിപ്പിച്ചതു പോലും അവര്‍ കണ്ടെത്തിയില്ല. വാക്കുകളാണു കവിതയുടെ ജീവന്‍ എന്നും കവിത ചൊല്ലുമ്പോള്‍ അവയെ കൊല്ലരുതെന്നും കുട്ടികള്‍ക്ക് കരുതല്‍ വേണം. അതില്‍ കവി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭാവങ്ങള്‍ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാനും കേൾ വിക്കാര്‍ക്കു പകര്‍ന്നു നല്‍കാനും കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കണം.