Wednesday, September 21, 2011

ഗുരുസമാധി ദിനം

ഗുരുസമാധി ദിനം



ഗുരു തന്ന കൃപാകടാക്ഷമാ-
മരുളിന്‍ മാറ്റുരചെയ്യുകില്‍ സ്ഥിരം
സ്ഫുരദീപ്തി ചൊരിഞ്ഞിടും മഹാ-
സ്വരമന്ത്രാക്ഷര സാരസര്‍വ്വസ്വം

ഇരുളേറിയ വീഥികള്‍ക്കുമേല്‍
നിറയും ദിവ്യ വിളക്കുവച്ചയാള്‍
അരുതായ്മകള്‍ വെട്ടി മാറ്റുവാന്‍
കരവും വാളുമുയര്‍ത്തി വന്നയാള്‍

ഗുരു,വക്ഷരമാന്ത്രികന്‍ മഹാ-
കവിയായ് ജന്മമെടുത്തു വന്നയാള്‍
ഗുരു, ദര്‍ശന ഗീതിയാല്‍ ചിരം
മലയാണ്മക്കൊരു ഹാരമിട്ടയാള്‍

അരുളൊക്കെ മറച്ചു വച്ചു നാ-
മിരുളില്‍ത്താണു കിടപ്പിതോര്‍ക്കുകില്‍
തെളിനീരു കലക്കി ചേറിലാ-
ഴ്ന്നമരും പോത്തുകളെന്ന പോലെയായ്!.

Monday, August 15, 2011

സ്വാതന്ത്ര്യക്കൊട്ടാരം



ഇന്നലെപ്പുലര്‍കാലേ മണ്മറ,ഞ്ഞേതോ പ്രഭാ-
വെണ്മയൂഖങ്ങള്‍ തീര്‍ത്ത തേരുരുള്‍ക്കിലുക്കങ്ങള്‍
വന്നു മാഞ്ഞുവോ? വെറും സ്വപ്നമല്ല,തുല്യമാ-
മുള്‍ക്കരുത്തുമായ് ധീര രക്തസാക്ഷികള്‍ നില്പൂ.

ശംഖൊലി മുഴക്കിയും, രക്തപുഷ്പങ്ങള്‍ നിറ-
ച്ചൊപ്പമായ് നിവേദിച്ച ജീവനും സ്വപ്നങ്ങളും
തൂക്കി നോക്കുന്നു; പിന്നെയാകുലം മരവിച്ച
ഭാരതാംബയെ നോക്കിയീവിധം വിലപിപ്പൂ -

“ഞങ്ങളന്നുയര്‍ത്തിയ സൌധശീര്‍ഷത്തില്‍ ധ്വജം
മങ്ങിയോ, നിറം കെട്ടു വീണുവോ? നിരര്‍ത്ഥകം
നെഞ്ഞിലെച്ചെഞ്ചോരയില്‍ച്ചാലിച്ചു പണിഞ്ഞതു
വര്‍ണ്ണസൌധമോ വെറും ചില്ലുകൊട്ടാരങ്ങളോ?”

Friday, June 10, 2011

പ്രവേശനോത്സവം

തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തുടി,തമ്പോറുകള്‍, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ
മഴ തുമ്പികണക്കു തിമിര്‍ക്കുന്നോ?

ഇന്നലെവരെ മൈതാനമുറങ്ങി,യ-
മര്‍ന്നു കിടന്ന കിനാവുകളില്‍
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി പദ പതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കും പെരുമഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!

സങ്കടമമ്മ മറയ്ക്കുന്നൂ,
നറു നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ
വിടചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
ഗദ്ഗദമുള്ളിലടങ്ങാതാ-
കു,ഞ്ഞമ്മയെ നോക്കിപ്പായുന്നൂ
പിമ്പേ പിഞ്ചുമുഖം തടവു,-
ന്നൊരു പുഞ്ചിരി സാന്ത്വനമാവുന്നു.


നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

Monday, May 2, 2011

പുരസ്കാര ദാനത്തിന്റെ പിന്നാമ്പുറങ്ങള്‍

എന്‍ ശിവന്‍പിള്ള പരേതനായ ഒരു സിപിഐ നേതാവാണു്.
എറണാകുളം ജില്ലയില്‍ പറവൂര്‍ നിയോജകമണ്ഡലത്തിലെ മുന്‍
എം എല്‍ എ.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം എന്‍ ശിവന്‍പിള്ള
സ്മാരകട്രസ്റ്റ് എറണാകുളം ജില്ലയിലെ എഴുത്തുകാര്‍ക്കായി 10000 രൂപയുടെ
ഒരു പുരസ്കാരം എര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കൊല്ലവും അവാര്‍ഡിനു ക്ഷണിച്ചു. 2009, 10 വഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍.
ഗ്രന്ഥകര്‍ത്താവിനു പ്രായം 50 വയസ്സില്‍ താഴയാവണം. പത്ര വാര്‍ത്ത കണ്ടു ഞാനുമയച്ചിരുന്നു
എന്റെ ആദ്യ കവിതാസമാഹാരം ‘വൈജയന്തി.‘

ഫെബ്രുവരി 28 ആയിരുന്നു പുസ്തകങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
മാര്‍ച്ചു 13 നു ഈ അവാര്‍ഡ് ശ്രീ കുസംഷലാല്‍ എഴുതിയ ബലിപ്പകര്‍ച്ച
എന്ന കവിതാസമാരത്തിനു നല്‍കി. അന്നു തന്നെയായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശനവും.
പ്രസ്തുത പുസ്തകം വാങ്ങി വായിച്ചു നോക്കിയപ്പോള്‍ ഞെട്ടി. ‘വൈജയന്തി‘യിലെ കവിതകളുടെ നിലവാരം ബലിപ്പകര്‍ച്ചയില്‍ കണ്ടില്ല എന്നതുകൊണ്ടല്ല ഞെട്ടിയത്. പുസ്തകത്തിലെ തന്നെ രേഖപ്പെടുത്തലുകള്‍ പ്രകാരം 2011 മാര്‍ച്ചിലാണു ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിക്ക് 50 വയ്സില്‍ കൂടുതല്‍ പ്രാ‍യവും .
പുരസ്കാര നിര്‍ണ്ണയത്തിനു ആധാരമായി പറഞ്ഞിരുന്ന മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചില്ല എന്നര്‍ത്ഥം. വിശദീകരണം ചോദിച്ചുകൊണ്ട് സ്മാരകട്രസ്റ്റ് കണ്‍വീനര്‍ക്കു കത്തയച്ചു.
മറുപടി നാളിതുവരെയില്ല !

പക്ഷെ ജൂറി അംഗമായിരുന്ന ഡോ. ഗീതാസുരാജിനു അതിന്റെ പകര്‍പ്പും,
വൈജയന്തിയുടെ ഒരു പ്രതിയും അയച്ചിരുന്നു. അതു ലഭിച്ച ഉടനെ
ഗീത റ്റീച്ചര്‍ എന്നെ ഫോണില്‍ വിളിച്ചു.
വൈജയന്തി ജൂറിക്കു പരിശോധിക്കുവാന്‍ നല്‍കിയ പുസ്തകങ്ങളുടെ
കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നറിയിച്ചു.

വൈജയന്തിക്കു ഞാന്‍ ആഗ്രഹിച്ച പുരസ്കാരം
ഫോണിലൂടെ ടീച്ചര്‍ നല്‍കിയിട്ടുണ്ട്.


അനര്‍ഹമായ കൈകളില്‍ കൊണ്ടു കൊടുത്ത എന്റെ പുസ്തകം
വൈജയന്തിയുടെ മൂന്നു പ്രതികള്‍ തിരിച്ചു തരണമെന്ന്
എന്‍ ശിവന്‍ പിള്ള സ്മാരകട്രസ്റ്റിനു കത്തെഴുതി കാത്തിരിപ്പാണിപ്പോള്‍ ഞാന്‍!
പുരസ്കാര വിതരണത്തിന്റെ പിന്നാമ്പുറക്കഴ്ച്ചകള്‍ കണ്ടു രസിച്ചും കൊണ്ട്.....!!

Saturday, February 12, 2011

ഒരു കവിതക്കത്ത് !

ഈ കത്ത് മലയാളത്തിലെ പ്രസിദ്ധരായ
രണ്ടുമൂന്നു കവികള്‍ക്ക് ഞാനയച്ചതാണു്. കത്തിനു മുന്‍പ്
എന്റെ വക കവിതാസമാഹാരം വൈജയന്തിയും അവര്‍ക്കു സമര്‍പ്പിച്ചിരുന്നു....

കാലം കുറെ കഴിഞ്ഞങ്കിലും ഈ കവിതക്കത്തിനു മറുപടി
കാത്തിരിക്കുകയാണു് ഞാനിപ്പൊഴും!

ഒരു പുസ്തകം ഞാനങ്ങയച്ചിരുന്നു ,
പേരു വൈജയന്തി വിജയിച്ചുവോ മല്‍ ശ്രമം?
ഒക്കുമെങ്കില്‍ ”ക്കണ്ടു വായിച്ചു “വെന്നെനി-
ക്കക്ഷരം അഞ്ചു കുറിച്ചയച്ചീടുമോ?

ഒട്ടു നാളായി ഞാന്‍ കാത്തിരിപ്പൂ. കനി-
വറ്റിടാതേകണേയക്ഷരപ്പൂക്കളെ,
അര്‍ഹമെങ്കില്‍ തവ തൃക്കരം നല്‍കിടും
അര്‍ഘ്യവും കാത്തു ഞാന്‍ കണ്‍പാര്‍ത്തിരുന്നിടാം.

കെട്ടുപോ,മിച്ചിരാതിത്തിരിവെട്ടമാ-
ണൊട്ടു നേരംതെളിഞ്ഞാഭ നല്‍കീടുമോ?
തീര്‍ത്തും ഭവാനറിഞ്ഞെത്രയും വേഗമാ-
സ്നേഹനം നല്‍കിയുണര്‍ത്തി നിര്‍ത്തീടുമോ?

ഷാജി നായരമ്പലം

Monday, February 7, 2011

സൌമ്യ മോളേ....

...............................................


കുഞ്ഞിടിപ്പെങ്കിലും തന്നുവെന്നാലെന്റെ
പൊന്നു മോളെ ഞങ്ങള്‍ കൊണ്ടു പോകും
കണ്ണിമ പൂട്ടാതെ കാവലായ് നിന്നിടും
മണ്ണിലെ ദുഃഖങ്ങള്‍ പങ്കുവയ്ക്കും.

വര്‍ണ്ണച്ചിറകും, വിലപ്പെട്ടതൊക്കെയും
വന്യമായ് ലോകം കവര്‍ന്നതല്ലേ,
ഏറെപ്പിടഞ്ഞുവക്കുഞ്ഞിച്ചിറകടി-
ച്ചാരെയോ നോക്കിക്കരഞ്ഞതില്ലേ?
കൂകിത്തിമര്‍ക്കുന്ന കാലന്റെ വണ്ടിയാ-
ത്തേങ്ങലും കേട്ടു കുതിച്ചുവെന്നോ?
കൂരിരുള്‍ പോലും അറക്കുന്ന കാ‍ഴ്ച്ചകള്‍
കാലനും, ദൈവവും നോക്കി നിന്നോ?

ആരെപ്പഴിക്കുവാന്‍? കണ്ണുകള്‍ പൂട്ടാതെ
ചാരെയെന്‍ പൈതലെത്തന്നുവെങ്കില്‍
കുഞ്ഞിടിപ്പെങ്കിലും ബാക്കിവച്ചേക്കുകില്‍
പൊന്നുമോളെ ഞങ്ങള്‍ കൊണ്ടു പോകും.....