Sunday, March 6, 2016

മഹാശിവരാത്രി

മഹാശിവരാത്രി

(മഹശിവരാത്രിയെക്കുറിച്ച് രണ്ടു വർഷം മുൻപ് ഞാനൊരു കവിത എഴുതിയിരുന്നു. 2014 ൽ പ്രസിദ്ധീകരിച്ച പാപനാശിനി എന്ന സമാഹാരത്തിലുണ്ട് ആ കവിത. കാളകൂട വിഷം വീണ്ടും ഭൂമിയിലേക്ക് ഒഴുകിയിറങ്ങുമ്പോൾ മഹാശിവരാത്രിയെക്കുരിച്ച് എങ്ങനെ ഇനിയും എഴുതാതിരിക്കും?)

വെട്ടി നീക്കുവാനാകുമോ വാക്കിന്റെ
ശക്തി? പൊള്ളുന്ന വാക്കിന്റെ വഹ്നിയെ?

കത്തി നീറിപ്പൊടിഞ്ഞറ്റു കുറ്റിയായ്
ഇറ്റു വെണ്ണീറു മാത്രമാകുന്ന നീ
എത്രകാലം കിടന്നു! മൺ പുറ്റിലെ
സർപ്പമായ് ഫണം നീർത്തിയാടുന്നു നീ.
നിർത്തു നിർത്തുകീ ജല്പനം, നിൻ വിഷം
മൂത്ത പല്ലിന്നരം രാകി മാറ്റുക.

ഓർത്തു നോക്കാരു തീർത്തു തീവാക്കുകൾ,
വിത്തു പൊട്ടിക്കിളിർത്ത പൊൻ തീക്കതിർ?
ശക്തി, ചങ്കിലെ വീര്യം, സ്വരം, ശസ്ത്ര-
മൊക്കെയും സ്വരൂപിച്ചാരു നൽകിയോ?
വന്നു പോവും ചിലർ, കാലയന്ത്രമീ
മുന്നു പിന്നും ചലിക്കുമാന്ദോളനം
നിന്നു പോവില്ല, അസ്തമിക്കില്ലവർ
വന്നു പോവും ചിരം കാല ദീപ്തികൾ.
എത്രയോ നാവരിഞ്ഞു? പൊട്ടിക്കിളിർ-
ത്തത്രയും! കാലചിത്രങ്ങൾ നോക്കുക,

തൂക്കിലേറ്റി, തീയുണ്ടയാൽ ച്ചുട്ടുമാ
വാക്കിനെത്തൂത്തു മാറ്റാൻ തുനിഞ്ഞവർ
തീർത്ത രക്തക്കടൽ, തീവ്ര മർദ്ദനം;
എത്രനാൾ നേരടച്ചു വച്ചീടുവാൻ.

കാലമേ, പേ പിടിച്ച പോലാരിവർ
കാളകൂടം വമിക്കുന്നെടുത്തിടൂ;
മണ്ണിൽ വീഴ്ത്തൊല്ല, രാത്രി നീങ്ങും വരെ
ഇന്നു ഞങ്ങൾക്കു കാവൽ നിന്നീടുക!