Sunday, August 6, 2017

രണ്ടു കാവ്യങ്ങള്‍!

 സന്ധ്യയിരുണ്ടിരുള്‍ മെല്ല വകഞ്ഞല-
തുള്ളിവരും കടലാരവവും
ചന്ദനലേപമണിഞ്ഞ നഭസ്സിരുള്‍
മുങ്ങെ, നിലാത്തെളിയാഗമവും
കൊണ്ടുവരും കര,യാഴി, മണല്‍ത്തരി,-
യല്‍ഭുത സംഗമരംഗപടം
ഇന്നലെയന്തിമറഞ്ഞ കടല്‍ക്കരെ
വന്നു തെളിഞ്ഞതിനെന്തു കഥ!

ശ്രീജ, കുടുംബിനി, രണ്ടുകുരുന്നുകള്‍,
കൂടെ പ്രാശാന്തതിസൗമ്യ പതി
അങ്ങുവിദൂര നിവാസി, പ്രവാസികള്‍
വിസ്മയ,മിന്നലെയെത്തിയവര്‍.
അക്ഷരബന്ധുതയുണ്ട് പതിറ്റാ-
ണ്ടെങ്കിലുമിന്നലെയിക്കവിയെ-
ക്കണ്ടു, ചിരസ്മൃതിപോല്‍ ശരി; സൗഹൃദ-
സംഗമമെങ്ങനെ ഞാന്‍ പറയാന്‍!
* * *
കുട്ടികളോടിക്കളിക്കുന്നു പൂഴിയില്‍
കിട്ടിയ വേളയെ ധന്യമാക്കാന്‍
ചുറ്റുന്നിതമ്മയെ,പ്പുഴിമണ്‍തിട്ടയില്‍
തട്ടിപ്പറത്തി, പിടിച്ചു നിര്‍ത്താന്‍
ഒത്തിരിപാടുപെടുന്നുണ്ടു ശ്രീജയും;
പിന്നെ പ്പതുക്കെപ്പറഞ്ഞിടുന്നു:
"ഒട്ടു നാളായെന്റെ അക്ഷരങ്ങള്‍ക്കെന്തു-
പറ്റിയെന്നാരാഞ്ഞതില്ലെ മാഷ്;
കിട്ടിയ നേരമെല്ലാം സ്വരൂപിച്ചുഞാന്‍
കുത്തിക്കുറിച്ചതാണീയിരുപേര്‍
സംശയമില്ലെന്റെ കാവ്യങ്ങള്‍...!" ഹാ!യിറ്റു
വീണതെന്താണോ? തരിച്ചുപോയ് ഞാന്‍.
-------------------------------------------------------------
ശ്രീജപ്രശാന്തുമായി ഒത്തിരി പഴക്കമുള്ള ഓര്‍ക്കുട്ട് അക്ഷരബന്ധമുണ്ട്. ഫ്രാന്‍സില്‍ താമസിച്ചുവരുന്ന ശ്രീജയും കുടുംബവും ഇന്നലെ ഒട്ടും ആസൂത്രണം ചെയ്യാതെ വൈപ്പിനില്‍ എത്തിയിരുന്നു. വൈകീട്ട് എഴരയോടെ സുഹൃത്ത് സുനില്‍രാജുമൊത്തു ( സുനില്‍ രാജ് നേത്രമംഗലം, നായരമ്പലം) ആ കുടുംബത്തെ ഫോര്‍ട്ടു കൊച്ചിയില്‍ വച്ചു കണ്ടെത്തി. രാത്രി എട്ടുമണിയോടെ പുതു വൈപ്പ് കടല്‍ത്തിരവും സന്ദര്‍ശിച്ചു. അവിടെ വീണു കിട്ടിയതാണീ കവിത!!
'ബോഡിയാകിലോ പേടിക്കണം'

ടീച്ചറൈസ്യൂവില്‍ത്തന്നെ,
മാഷു കാവലാണിന്നും
ആഴ്ചയൊന്നായിതിപ്പോള്‍
വെന്റിലേറ്ററില്‍; ജീവന്‍
സ്വച്ഛമായ് പറന്നെങ്ങോ
പോകുവാന്‍ തരപ്പെടാ-
തപ്പൊഴും തിടുക്കത്തില്‍
ഹൃത്തിനെത്തുടിപ്പിക്കേ,
നിശ്ചയിച്ചുപോല്‍ മാഷു്‌
കൂടഴിച്ചൊഴിച്ചിടാന്‍
ടീച്ചറിച്ഛപോല്‍ പറ-
ന്നകന്നേക്കട്ടെ, അതിന്‍
പേപ്പറൊക്കെയും സൈന്‍
ചെയ്തുമാഷ്, ഇനി തിക-
ച്ചിന്നു രാത്രിയെത്തില്ല
ഡോക്ടര്‍ നിശ്ചയിച്ചായുസ്സ്...


കൂടെയാരുമില്ലല്ലൊ?
മാഷു കൂട്ടിയാല്‍ കൂടാ-
ത്താള്‍ബലമൊരുക്കണം
ആംബുലന്‍സിലേറ്റണം.

യാത്രയില്‍ 'ബോഡി'ക്കൊപ്പം
ഞങ്ങള്‍ രണ്ടുപേര്‍, വീട്ടി-
ലെത്തുവോളവും മിണ്ടാന്‍
വാക്കുകളടഞ്ഞവര്‍
രാത്രി പത്തായി വീട്ടില്‍
ബോഡിയെത്തിടും നേരം
കൂട്ടിരിക്കുവാന്‍ തീര്‍ച്ച
ആളു കൂടിയിട്ടുണ്ട്.
ഉള്ളിലെ വെറും നില-
ത്തിറക്കി, വിരിപ്പിട്ട്
വെള്ള വസ്ത്രത്തില്‍ ടീച്ചര്‍
അങ്ങനെ കിടക്കുമ്പോള്‍
ഒറ്റ നെയ്ത്തിരിയിട്ട
വിളക്കും ഏകാന്തമായ്
തെക്കിനിത്തൂണില്‍ച്ചാരി-
യിരിക്കും വിഭാര്യനും
മാത്രമായ്ത്തീരും മട്ടില്‍
ആളുകള്‍, ബന്ധുക്കളും
ഭംഗിവാക്കുകള്‍ നല്‍കി-
പ്പോകവേ, പരേതയ്ക്കായ്
നീക്കിവക്കുവാനൊരു
രാത്രിനിദ്രതന്‍ സുഖ-
ക്കൈവശമറിഞ്ഞിടേ,
യാത്ര ചൊല്ലാതെ മാഷിന്‍
ചാരെയായിരുന്നു ഞാന്‍.....

'ഫ്യൂണറല്‍' സമയമായ്
രാവിലെയനസ്യൂത-
മാളൂകളടുക്കുന്നു;
ചാരെയുള്ളവര്‍, കുറേ
ദൂരെയുള്ളവര്‍, ഉറ്റ
ബന്ധുമിത്രങ്ങള്‍, പുത്ര-
പൗത്രസഞ്ചയം, കുളീ-
ച്ചീറനായവര്‍ ചിലര്‍.
തന്ത്രി മന്ത്രപൂജനം,
പിണ്ഡയര്‍പ്പണം, കര്‍മ്മ-
ബന്ധനം, പരേതാത്മാ-
വിന്റെ പ്രീതി വാങ്ങയാം.
പ്രീതിയോടൊരിക്കലാ
ജീവനെ സ്വകര്‍മ്മം കൊ-
ണ്ടേതുമേ തലോടാത്തോര്‍
തിങ്ങിനില്‍ക്കയായ് ചുറ്റും
പച്ചരിയെള്ളും പൂവും
കൈക്കുടന്നയില്‍ വാങ്ങി-
ത്തര്‍പ്പണം ചെയ്യാന്‍! ബോഡി-
യാകിലോ പേടിക്കണം.

ദൂരെ നേര്‍ വിഹായസ്സില്‍
കണ്ണുകളുടക്കിയെന്‍
ചാരെനിന്നിടും മാഷു
മൗനമായ് മൊഴിഞ്ഞുവോ?:
'ഭീതികര്‍മ്മമാമിതിന്‍
വേരുകള്‍ വലിച്ചൂരി
ആരെ ഞാനടിക്കൊലാ?'
ടീച്ചറോടാവാം; കാല-
മീവിധം തുരുമ്പിച്ച
ചക്രവുമുരച്ചുര-
ച്ചാതുരം സ്നേഹത്തിന്റെ
ചില്ലകളൊടിക്കയോ?