Tuesday, August 18, 2015

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ ചുറ്റുന്നു രണ്ടു പേ-
രൊത്തൊരുമിച്ചെന്റെ മുറ്റത്തു കാഴ്ചയായ്
എത്തിയിന്നേതോ മറന്നിട്ടയോർമ്മകൾ
തിക്കിത്തിരക്കിയുണർന്നേറ്റു വന്നപോൽ

ഒക്കെയും വെട്ടിപ്പറിച്ചു ഞാനെങ്കിലും
വിത്തുകൾ പാകിക്കിളിർപ്പിച്ചപൂ‍ർവ്വമാം
കട്ടച്ചുവപ്പാർന്ന സൂര്യകാന്തിച്ചെടി
നട്ടിട്ടുപൂക്കൾ വിരീച്ചെന്റെ ഭാര്യയും!
ചുറ്റിനും കൊച്ചുമുക്കൂറ്റിക്കുണുങ്ങുകൾ
എത്തി നോക്കുന്നു; പുൽ മാന്തിക്കിളക്കണം
ഓണമല്ലേ മുന്നിലെത്തുന്നു, വൈകാതെ
വേണം , വെടിപ്പാക്കി നിർത്താം പറമ്പിനെ.

എങ്കിലും എൻ കണ്ണുമൂടിപ്പൊതിഞ്ഞിടും
വർത്തമാനത്തിന്റെ കട്ടിക്കറുപ്പിലൂ-
ടെത്തിയാ വർണ്ണച്ചിറകട്ടടിച്ചിതാ
ചിത്ര പതംഗങ്ങൾ ! ചിത്രം മനോഹരം.!

ദൂരേ വെയിൽക്കീറു വീശി വിഭാതമി-
പ്പാരിലെ വിസ്മയക്കാഴ്ച വരച്ചതും,
ഏറെ വൈവിധ്യം, വിരുന്നുകാർ വേഷമി-
ട്ടൂരിലെത്താളവട്ടങ്ങൾ ചമപ്പതും
നേരാണു കാലം കലർപ്പിട്ടു മായ്ക്കുകിൽ
ത്തീരില്ല തിര്യക്കൊരുക്കും വിരുന്നുകൾ!

“ എത്ര നാളിത്തേൻ കുടിക്കാനിവർ വരും
ചിത്ര പതംഗങ്ങൾ?” ആരാഞ്ഞിതെൻ മകൾ

“ഒട്ടുമില്ലായുസ്സൊടുങ്ങിടാനെട്ടുനാൾ“
ചെറ്റു ദുഃഖം പൂണ്ടുരച്ചു ഞാൻ; തൽക്ഷണം
പൊട്ടിക്കരഞ്ഞവൾ  “ കഷ്ടമിന്നാവുമോ
എട്ടു നാൾ തീർത്തും തികച്ചിട്ട നാൾവഴി?”

ഞെട്ടിത്തരിച്ചുറ്റു നോക്കി ഞാൻ ചുറ്റിലും
നൃത്തം ചവിട്ടും പതംഗദ്വയങ്ങളെ,
കൊച്ചു മുക്കൂറ്റിക്കുണുങ്ങിനെ, മുന്നിലെ
കത്തിത്തിളക്കുന്ന സൂര്യനെക്കാമിച്ചു

മുഗദ്ധ സൌന്ദര്യം വിരീക്കും സുമത്തിനെ.
എത്രനാളിങ്ങിനി, ഇത്തിരിപ്പോരുന്ന
വെട്ടം സ്വരൂപിച്ചുണർത്തിടും ഭൂവിനെ?

എന്നെ,യെൻ ഹൃത്തിലെ ലോലപുടങ്ങളെ?