Tuesday, March 24, 2015

മാ നിഷാദ!

മാ നിഷാദ!


ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരു ദോഷം പതിച്ചാർക്കു വച്ചുവോ?
ഏതൊരമ്പിൻ മുനപ്പിൽ കൊരുത്തു വൻ
പാപഭാരം വരം വാങ്ങി വച്ചതാർ?

പ്രാണരോദനം കേട്ടുവോ? ആരുടെ
പ്രാണനെക്കുത്തി നോവിച്ചു വിട്ടുവോ?
ഏതു പൈങ്കിളിച്ചോരയാൽ കാട്ടിലെ
പൂക്കളും പുല്ലുമാകെക്കുതിർന്നുവോ?
ആരു പെണ്ണിൻ മുലക്കണ്ണരിഞ്ഞുവോ,
ക്രൂരമായ് വെട്ടിയാട്ടിയോടിച്ചുവോ,
ആരൊളിഞ്ഞസ്ത്രമെയ്തയച്ചാരുടെ
ജീവനെത്തീർത്തു നിഷ്ഠുരം, നിർദ്ദയം?

 എത്ര കാട്ടാളരെക്കൊന്നു, കാടിന്റെ
മക്കളെക്കൊന്നു രക്ഷിച്ചതാരെയോ?
ആരു നെഞ്ഞം തകർത്തു തൻ പാതിയിൽ
പേരു ദോഷം സ്ഥിരം ചൊല്ലിയിങ്ങനെ?

നേരെനോക്കിപ്പറഞ്ഞില്ലയക്കവി
പേരു ചൊല്ലിപ്പതം പാടിയില്ല ഹാ!
മാ നിഷാദ!യെന്നുച്ചരിച്ചിക്കാവ്യ-
മെറെ ഗൂഢം പറഞ്ഞുവച്ചിങ്ങനെ!

ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരുദോഷം പതിച്ചാർക്കു വച്ചുവോ!

Wednesday, March 11, 2015

ഉപാധികളില്ലാതെ ഒരു കവി

 ഉപാധികളില്ലാതെ ഒരു കവി

ഡോ. എൻ രേണുക,
അസി. പ്രൊഫസർ, ,മലയാളം,
എൻ എസ് എസ് കോളേജ് ചേർത്തല

ഒരു സാഹിത്യ രൂപവും ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നില്ല. നിലനിൽക്കുന്ന സ്ഥലകാല ങ്ങളുടെ യുക്തികൾ എഴുത്തുരൂപങ്ങളിൽ കൃത്യമായി പ്രതിഫലിക്കും. ഭാഷയിൽ ഭാഷ തേടുന്ന സ്വകാര്യമായ കാലത്തിന്റെ യുക്തിയാണത്. ബോധാബോധങ്ങളുടെ ലയനത്തിൽ, ദിവ്യമായ ഒരു വെളിപാടിന്റെ നിമിഷത്തിൽ സംഭവിച്ചുപോകുന്ന ഭാഷാരൂപമാണു കവിത എന്ന് ഇക്കാലത്തല്ല , ഒരു കാലത്തും പറയാനാവില്ല. കാരണം കൃത്യമായ ഒരു ഹോം വർക്ക് എഴുത്തിൽ നടക്കുന്നുണ്ട്. ഉചിതമായ ഒരു ഘടനയ്ക്കു വേണ്ടിയുള്ള അന്വേഷണം. ഇത്തരം ഫ്രയിമുകളുടെ കണ്ടെത്തലാണു് ഒരു കവിക്കു മുൻപിലുള്ള യഥാർത്ഥ വെല്ലുവിളി. ലോകത്തിന്റെ താല്പര്യങ്ങൾ വളരെ ചുരുക്കമാണു്. കുറച്ചു വിഷയങ്ങൾ മാത്രമാണു് ഇവിടെയുള്ളത്. അവയെ സമീപിക്കുന്നതിലും അവതരിപ്പിക്കുന്നതിലുമുള്ള രീതീ വൈചിത്ര്യങ്ങളാണു കവിയെ അനന്യനാക്കുന്നത്. എഴുത്തുകാർ ഭാഷയിലൂടെ കാലത്തിൽ ഇടപെടുന്നവരാണു്. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന കാലഗതിയിൽ അങ്ങനെയല്ലാതിരി ക്കുവാൻ സർഗ്ഗാത്മകശേഷിയുള്ള ഒരു വ്യക്തിയ്ക്ക് സാധ്യമല്ല. ‘നിഷ്പന്ദമായ ഒരു കാലം‘ യോഗാത്മകമായ മനോഭാവമാണു്. ഭാഷ ജീവന്റെ അടയാളമാണെങ്കിൽ അതിനു കാലാനുസൃതമായ മാറ്റം ഉണ്ടായിരിക്കണം . ഭാഷയുടെ മേച്ചിൽപ്പുറങ്ങളിൽ സ്വന്തമായൊരു ഇടം ആഗ്രഹിക്കുന്നവർ അങ്ങനെ ഒരു ഭാഷാശൈലി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഒരു വീടിന്റെ അപൂർവ്വതയുള്ള ഡിസൈൻ തേടുംപോലെയാണത്. ഷാജി നായരമ്പലം എന്ന കവിയുടെ വൈജയന്തി, രാമായ ണക്കഴ്ചകൾ, ഗുരുദേവഗീത എന്നീ മൂന്നു കൃതികളും ഇത്തരം ഒരു പാറ്റേൺ അന്വേഷിക്കുന്നവയാണു്. എങ്കിലും മറ്റേതോ ഒരു കാലത്തിൽ തങ്ങി നിൽക്കുന്നതിന്റെ ഓർമ്മകൾ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിലെന്നപോലെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. ഭാഷാപരമായ തുടർച്ച അവകാശ പ്പെടാനില്ലാതെ മൂന്നും മൂന്നു ഖണ്ഡങ്ങളായി നിൽക്കുന്നു എന്നത് അപൂർവ്വതയുമാണു്. ആധുനികതയ്ക്കു ശേഷം രൂപപ്പെട്ട കാവ്യശലിയുള്ള പിന്തുടർച്ചക്കാരനാണു ഷാജിയെന്നു പറയാനാവില്ല. നിർവ്വചിക്കപ്പെടാത്ത താളപദ്ധതികളോ സങ്കീർണ്ണമായ ഭാവതലങ്ങളോ കവിതകളിലില്ല. ഓർമ്മയുടെ ഒരു ഖണ്ഡം അവതരിപ്പിം പോലെയാണു ഈ ശൈലി. മനസ്സിന്റെ നേർക്കാഴ്ച്ചകൾ മാത്രം.
രാമായണക്കഴ്ച്ചകൾ എന്ന സമഹാരത്തിൽ രാമായാണിധിഷ്ഠിതമായ സന്ദർഭങ്ങളുടേയും കഥാപാത്രങ്ങളുടെയും പുനർവായനായുണുള്ളത്. രാമയാണത്തെ ആസ്പദമാക്കി കഥ, നോവൽ, നാടകം, ഖണ്ഡകാവ്യം എന്നിങ്ങനെ അസംഖ്യം സാഹിത്യമാതൃകകൾ ഇന്ത്യൻ ഭാഷകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിനർത്ഥം ഇനിയും പൂരണങ്ങൾ ആവശ്യപ്പെടുന്ന എന്തോ ഒന്ന് അവയിലുണ്ടെന്നാണു്. വിവിധ ദേശ്യഭാഷകളുടെ യുക്തികളിലൂടെ ഇതിഹാസത്തിന്റെ ഗൂഢാർത്ഥങ്ങൾ അന്വേഷിക്കുന്ന രീതിയാണത്. പുനർവായനകൾ എഴുതപ്പെടുന്ന കാലത്തോട് പ്രതിജ്ഞാ ബദ്ധമായിരിക്കണം. പുതിയ കാവ്യനീതികളിൽ മറ്റൊരു ഇതിഹാസക്കാഴ്ച്ച തെളിഞ്ഞു വരണം. ഷാജിയുടെ ഈ പുനർവായന അങ്ങനെയൊരു കാഴ്ച തരുമെന്നു പ്രതീക്ഷിക്കാം. പൂർണ്ണമായും രൂപപരമായ നിർമ്മിതിയിൽ ശ്രദ്ധിക്കുന്ന കൃതിയാണിത്. നാടൻ പാട്ടുകളിൽ കാണുന്ന കെട്ടു ശീലു്, ഒരുക്ക ശീല് തുടങ്ങിയ പദ്ധതികൾ പോലെ. ഭൂരിപക്ഷം കവിതകളും അവസാനിക്കുന്നത്
“ പാരായണം ചെയ്ക രാമായണം മഹാ-
നാചാര്യനേയും സ്മരിക്കണം സന്തതം “
ആചാര്യസ്മരണകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ യുക്തികൾ അന്വേഷിക്കാ വുന്നതേയുള്ളു. സി. എൻ ശ്രീകണ്ഠൻ നായരുടെ സാകേതവും, ലങ്കാലക്ഷ്മിയും സാറാ ജോസഫിന്റെ പുതുരാമായണ കഥകളും, ഊരുകാവൽ എന്ന നോവലും നടുക്കമുണർത്തുന്ന ഒർമ്മയായി മലായാളിയുടെ മനസ്സിൽ നിലനില്ക്കുന്നത് അങ്ങനെയൊരു അന്വേഷണ ത്തിലൂടെയാണു്. എഴുത്തച്ഛന്റെ കാവ്യ ശൈലിയെ പിന്തുടർന്നുപോകുന്ന അലൌകികമായ ഒരു കാലത്തിന്റെ ഭാഷ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഈ കാവ്യ സമഹാരത്തിലുണ്ട്.
ഒരു കവി എന്ന നിലയിൽ ഷാജി നായരമ്പലം മമതകൾ പുലർത്തുന്നത് സ്ഥലകാല സൂചനകളോടെ ആരംഭിക്കുന്ന ഖണ്ഡകാവ്യത്തോടാണു്. ഖണ്ഡകാവ്യമല്ലെങ്കില്പോലും ഗുരുദേവഗീത യിലെ ഒറ്റയൊറ്റ കവിതകൾ അങ്ങനെയൊരു സൂചന തരുന്നു. ജീവചരിത്രം, നാടകം, നോവൽ കവിത തുടങ്ങി ശ്രീനാരായണഗുരുവിനെക്കുറിച്ച് ഉണ്ടായിട്ടുള്ള എഴുത്തു മാതൃകകളെയെല്ലാം അനുസ്മരി ച്ചുകൊണ്ട് സമഗ്രത അവകാശപ്പെടുന്ന രീതിയിലാണു് ഈ കവിതകളുടെ സഞ്ചാരം. എഴുത്തുപോലെ തന്നെ പ്രധാനമാണു അവ പ്രത്യക്ഷപ്പെടുന്ന രീതിയും. കവർചിത്രം, ലേ ഔട്ട് , രേഖാചിത്രങ്ങൾ, എന്നിവ ഗുരുദേവഗീതയ്ക്ക് മറ്റൊരു മാനം നൽകുന്നു. മലയാളിയെ മനുഷ്യനാക്കിയ പത്തൊൻപത് , ഇരുപത് നൂറ്റാണ്ടുകളെക്കുറിച്ചും കേരള സംസ്കാരത്തിലെ നിർണ്ണായക സന്ദർഭങ്ങളെക്കുറിച്ചും നവോത്ഥാന പ്രവർത്തനങ്ങളെക്കുറിച്ചും സൂചിപ്പിക്കുക വഴി ചരിത്രത്തിന്റെ മുഹൂർത്തങ്ങളെ പരിഗണിക്കുവാൻ ഈ കൃതിക്കു കഴിഞ്ഞിട്ടുണ്ട്. വളരെ ഇൻഫോർമേറ്റീവ് ആയ കാവ്യമാണിത്. ഓരോ കൃതിയും അതിന്റെ പൂർവ്വപാഠങ്ങളെ ഘടനയിൽ ഉൾക്കൊള്ളുന്നു എന്ന യാഥാർത്ഥ്യം ഷാജി നായര മ്പലത്തിന്റെ കവിതകളിലൂടെ പോകുമ്പോൾ വ്യക്തമാവും.
മലയാളത്തിലെ ഏറ്റവും അധികം അടിക്കുറിപ്പുകൾ നൽകിയിട്ടുള്ള കവിയാണു വൈലോപ്പിള്ളി. സ്വന്തം കാവ്യ ശൈലിയെക്കുറിച്ച് വ്യ്കതമായ ധാരണകൾ ഉള്ളപ്പോഴും സന്ദേഹിയായിരുന്ന കവിത്വം. സ്വകാര്യബിംബങ്ങളോരോന്നും ആസ്വാദകരെ ബോധിക്കുവാനുള്ള ഒരു ശാസ്ത്രാധ്യാപകന്റെ വ്യഗ്രതകൾ, ബുദ്ധിപരമായ സത്യ സന്ധത ഇതെല്ലാം ആ അടിക്കുറിപ്പുകളിൽ നിഴലിച്ചു കാണും. ഷാജിയുടെ കവിതകളിലും അടിക്കുറിപ്പുകൾ ധാരാളമുണ്ട്. മറ്റൊരു കാലത്തിന്റെ ഭാഷയും താളവും സ്വീകരിക്കുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. തിരയെഴുത്തെന്നോ തിരമൊഴിയെന്നോ ഒക്കെ പറയാവുന്ന തികച്ചും സ്വതന്ത്രവും ജനാധിപത്യപരവുമായ ബ്ലോഗ് കവിതകളുടെ പ്രയോക്താവാണു ഈ കവി. എന്നിട്ടും നിലനിൽക്കാനുള്ള തന്ത്രങ്ങളൊന്നുമില്ലാതെ , ഉപാധികളില്ലാതെ എഴുതുന്നു എന്നത് പ്രത്യാശ നൽകുന്നു.