Wednesday, July 17, 2013

താടക

താടക
താടകാ വനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വമിത്രൻ 

-ബാലകാണ്ഡം ( താടകാവധം )

“ഏതുവിധേനയും കൊല്ലുക, താടക -
കാടിന്റെ നാഥ നിശാചരി, നിഷ്ഠുര
പാപം നിനക്കു വരില്ല രാമ, വേഗം
ചാപം തൊടുക്കുക എയ്തൂ വീഴ്ത്തീടുക “

ഞെട്ടിത്തരിച്ചുപോയ് രാഘവന്‍, ആജ്ഞയീ-
മട്ടിലാ മാമുനി ഉച്ചരിച്ചീടവേ
ഒട്ടു ദുഃഖം പൂണ്ടു, കൗമാരകൌതുകം
വിട്ടുമാറാത്താ കുമാരന്‍ കുഴങ്ങിയോ?

ഗൂഢസ്മിതം പൂണ്ടു കൌശികന്‍ രാമന്റെ
കാതരഭാവം വകഞ്ഞുമാറ്റിത്തെല്ലു-
രൌദ്രമായ് ചൊല്ലിയുറപ്പിച്ചു,“കൊല്ലുക,
കൊല്ലുവാനാദ്യ പാഠം നീ പഠിക്കുക! “

പാഠമാണേതും കരഞ്ഞിതാചാര്യനും
രൂഢമൂലം മഹാതന്ത്രങ്ങള്‍ കാണ്‍കവേ.
പാരായണം ചെയ്ക രാമായണം മാഹാ-
നാചാര്യനേയും സ്മരിക്കുക സന്തതം.

വില്ലുകുലക്കൊല്ല കുഞ്ഞേ, സവിസ്മയം
തെല്ലു നേരം നോക്കിനിന്നുപോയ് താടക
തന്ത്രമാണേതും, നിശാചരിയല്ല ഞാന്‍
മന്ത്രണം നീ ശ്രവിക്കൊല്ലയെന്‍  പൈതലേ
വര്‍ണ്ണഭേദങ്ങള്‍ പഠിക്കായ്ക, ഞങ്ങളും
കണ്ണികള്‍, വന്യ വരേണ്യ വര്‍ഗ്ഗത്തിന്റെ
പര്‍ണ്ണാശ്രമങ്ങള്‍ പടുത്തുയര്‍ത്തേ, മണ്ണി-
ലന്യമായ് പ്പോകുന്ന കണ്ണികള്‍, കാണുക.

ഒന്നുമുരയ്ക്കുവാനായില്ല, താടക
നിര്‍ന്നിമേഷാര്‍ദ്രയായ് നിന്നുപോയ്, കാടിന്റെ
കണ്ണുനിറഞ്ഞുവോ? സ്നിഗ്ദ്ധമാ മാറിലേ-
ക്കാഞ്ഞുകേറുന്നസ്ത്രവേഗം നടുക്കിയോ?

കണ്ണുതുടയ്ക്കുന്നു രാഘവന്‍, ചെന്നിണം
വാര്‍ന്നു പിടയ്ക്കുന്ന കാടിന്റെ പുത്രിയെ
ചെന്നു തൊട്ടൂ സഗദ്ഗദം, മോക്ഷമോ-
ടന്നവള്‍ പൂകി ഹാ !സ്വര്‍ഗ്ഗം മനോഹരം!

പാരായണം ചെയ്ക രാമായണം മാഹാനാ-
ചാര്യനേയും സ്മരിക്കുക സന്തതം
.
 
............................................................................................
എന്റെ വക രാമായണക്കാഴ്ച്ചകൾ  എന്ന
 കാവ്യ സമാഹാരത്തിലെ രണ്ടാമത്തെ കവിത