Monday, July 14, 2014

സ്വർഗ്ഗം

സ്വർഗ്ഗം


എവിടെയാണെന്റെ സ്വർഗ്ഗം ? തിരഞ്ഞൊട്ടു-
വഴികൾ താണ്ടിക്കടന്നു ഞാ,നെങ്കിലും
സഫലമോ യാത്ര? ലക്ഷ്യവേധങ്ങളാൽ
പ്രഭ പരത്തിത്തിളങ്ങിയോ ജീവിതം?

അധികദൂരങ്ങൾ താണ്ടി, വൻവേഗമോ-
ടെതിരെവന്നേറ്റ കാറ്റേറ്റടിഞ്ഞിടാ-
തെവിടെയാണെന്റെ സ്വർഗ്ഗം, തിരഞ്ഞേറെ
വഴികളിൽ; വന്നുദിക്കുന്നുഡുക്കളെ-
ത്തെളിമ നോക്കിത്തെളിച്ചേറ്റിയെൻ ചുമർ-
ക്കലകളായ്ക്കൊത്തി വച്ചും, തിരഞ്ഞു ഞാൻ!

എവിടെ ഞാൻ തീർത്ത സ്വർഗ്ഗ,മിപ്പാരിലെ
നരകമൊക്കെത്തടുത്തിട്ടെരിച്ചതിൻ
ചുടലയിൽ നിന്നെണീക്കുന്ന പക്ഷിയാ-
യകലെ മേഘമാർഗ്ഗങ്ങൾ തുളച്ചതിൻ
പുക മറയ്ക്കുള്ളി,ലാഴങ്ങളിൽപ്പുലർ-
 വെളിതെളിക്കും പ്രകാശം തിരഞ്ഞു ഞാൻ…

അമിതവേഗം തടഞ്ഞു ദിക്പാലകൻ :
“എവിടെ നീ തീർത്ത സ്വർഗ്ഗം? സ്വയംഭുവ-
ല്ലതിനെയെങ്ങും തിരഞ്ഞു തേറണ്ട; ഹേ,
നരകവും നോക്കി നീവന്ന നാകവും
അകലെയല്ല നിന്നുള്ളിൽജനിക്കണം,
അകലെയല്ല നിന്നുള്ളിൽജനിക്കണം!“

“ജനിമൃതിക്കുള്ളിലപ്പരംശോഭയാൽ
മനുജ! നീ തൊട്ടുണർത്തുന്നു സ്വർഗ്ഗ,മി-
പ്പെരിയവാതിൽ തുറക്കാൻ തരംവരും
ചെറിയ താക്കോലെടുക്കാതെ പോന്നുവോ?”

Friday, July 4, 2014

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ ഒരു സാഹിത്യകാരനു എന്റെ വക കാവ്യ സമാഹാരം "ഗുരുദേവഗീത" തപാലില്‍ അയച്ചു കൊടുത്തിരുന്നു. കിട്ടിയ ഉടനെ അദ്ദേഹം വിളിച്ചു പുസ്തകം കിട്ടിയെന്നും വായിച്ചഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു. ഒരാഴ്ച്ച കാത്തിരുന്ന ശേഷം അഭിപ്രായമറിയാന്‍ അദ്ദേഹത്തെ ഇന്നു വിളിച്ചു. അപ്പോള്‍ ആളെക്കിട്ടിയില്ലെങ്കിലും പിന്നീടദ്ദേഹം തിരിച്ചു വിളിച്ചു. "കണ്‍ വെന്‍ഷണല്‍ കവിതയുടെ സൗന്ദര്യമുണ്ട് ഗുരുദേവഗീതയിലെ കവിതയ്ക്കെങ്കിലും താനിതിന്റെ ആളല്ല എന്നും എ, ബി, സി, ഡി തുടങ്ങിയ കണ്‍ വെണ്‍ഷണല്‍ കവികളെയൊന്നും തനിക്കു പഥ്യമല്ലെന്നും(പ്രശസ്ത കവികള്‍, കവയിത്രികള്‍ ) ഇ' യെ ലോക കവിയായി താനംഗീകരിക്കു"ന്നെന്നും അദ്ദേഹം പറഞ്ഞതു കേട്ടുള്ള അമ്പരപ്പ് ഇപ്പൊഴും ആറിയിട്ടില്ല.! അതിവിടെ പകര്‍ത്തട്ടെ.....