Saturday, February 21, 2015

ജപമാലയിലെ രുദ്രാക്ഷം



ജപമാലയിലെ രുദ്രാക്ഷം

ഓർമ്മയിൽക്കാത്തു സൂക്ഷിച്ചു വച്ചും
കണ്ണുനീർ തൊട്ടു മിനുക്കി വച്ചും
ഉള്ളിനളുക്കിലെപ്പട്ടുറുമാൽ
തെല്ലൊന്നഴിച്ചാർദ്രയായി ടീച്ചർ

പൊന്നിന്നലുക്കിട്ടു നൂലുകോർത്തേ
രുദ്രാക്ഷമുത്തിട്ടു മാലകെട്ടി
തൻപതിക്കായ് സ്നേഹമാല്യമായി-
ട്ടൻപോടെ ഷഷ്ടി തികച്ചനാളിൽ
അർപ്പിച്ചു ടീച്ചർ, ആ മാലയിന്നോ
തന്റെ  മാറിൽത്തന്നെ വീണു പോലും.

“നിന്റെ ഹൃത്തിൽത്തൊട്ടു നിന്നിടട്ടേ“
തന്നു പോവുമ്പോൾ പറഞ്ഞു പോലും.

“വന്നൊരെൻ സങ്കടത്തീ‍യുരുക്കം
മുന്നിൽത്തിമിർക്കുന്നിരുട്ടൊരുക്കേ,
എന്നിൽ വഴിത്താര , നേർവെളിച്ച-
പ്പൊന്നിൻ കതിർകാട്ടി നിന്നിതാരോ?“

“അന്നു തൊട്ടേ തൊട്ടിതെണ്ണിടുന്നു
ഇജ്ജപമാലയിലെന്റെ ജന്മം.“

“നിൻ ജപക്കൊന്തയിലന്യമെന്തോ
രുദ്രാക്ഷമോ കെട്ടി ഞാത്തിടുന്നൂ?
അന്യമതത്തിന്റെ ബിംബമൊട്ടും
നന്നല്ല സാത്താൻ ഗ്രസിച്ചു നിൽക്കും
ഊരിമാറ്റേണമിക്കൊന്തയെന്നായ്..”
പാരം വിഷംകൊണ്ടു ചൊന്നിതച്ചൻ

സൌമ്യ ഭാവം ചേർത്തു ടീച്ചർ ചൊല്ലി
“കർമ്മബന്ധത്തിൻ കൊളുത്തിതച്ചോ
ഇമ്മാല സാത്താന്റെ കൂടതെങ്കിൽ
നിർമ്മലമാക്കുവാനങ്ങു പോരേ?
ആശീർവദിച്ചനങ്ങനുഗ്രഹിക്ക
പൈശാചികം പാപമറ്റിടട്ടേ!
 ദൈവ, സാത്തന്മാരു സഞ്ചരിക്കും
സർവ്വ പാപങ്ങളും വെഞ്ചെരിക്കും
വെള്ളവസ്ത്രക്കയ്യുയർത്തിയച്ചൻ
എന്നെ നന്നായൊന്നനുഗ്രഹിച്ചു!“

ടീച്ചർ സ്മിതം കൊണ്ടു; “കുഞ്ഞിനേപ്പോ-
ലച്ചനാശീർവാദമേകി കുഞ്ഞേ!
ഇത്രയേ വേണ്ടൂ വൻ പോത്തിനേയും
മുട്ടുക്കുത്തിക്കുവാ“നെന്നു ചൊല്ലി.

കണ്ടു ഞാൻ ദൈവവുമപ്പിശാചും
മാഞ്ഞുപോവുന്നതും, പിന്നിലായി
വെണ്മേഘമാലയിൽ സഞ്ചരിക്കും
ഉണ്മ മാലാഖക്കരുത്തു ചിത്രം!