Friday, September 19, 2014

പാപനാശിനി

ബഹുമാന്യ മിത്രമേ,

എന്റെ നാലാമത്തെ കാവ്യസമാഹാരം “പാപനാശിനി“ സെ. 15 നു നായരമ്പലത്തുവച്ച മങ്കൊമ്പു ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.“കവിതയുടെ പാപനാശിനി“ എന്നു അവതാരികാകാരൻ കവി എൻ കെ ദേശം സാർ വിലമതിച്ചിരിക്കുന്ന ഈ കൃതിയിൽ ഭാഷാ/ സംസ്കൃത വൃത്തങ്ങളിലുള്ള 55 താളബദ്ധകവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ശ്രീമതി സരിതാ മോഹനൻ വർമ്മയുടെ അഭിപ്രായക്കുറിപ്പും, “കവിതയിലെ കരകൌശലം“ എന്ന പേരിൽ എന്റെ തന്നെ ഒരു ലേഖനവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.കേരളത്തിലെ പുതുമുളയെടുക്കുന്ന കുരുന്നുകൾക്കാണു ഈ പുസ്തകം സമർപ്പിക്കുന്നത്. ഇങ്ങനെ ഒരു പ്രതീക്ഷയും ഞാൻ പുസ്തകത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു

ഇതു പാപനാശിനി, മലയാള കവിതയുടെ
പുതുമുഖം കഴുകുവാൻ ഞാനൊഴുക്കീ
സദയമെൻ വരികളിൽ തഴുകുവാൻ ഗതകാല-
ഗരിമയുടെ തെളിനിലാവെത്തുമെങ്കിൽ
മതി, മതിനിറഞ്ഞു കവി, വിത മുളയിടുന്നതിൻ
പൊഴുതുകൾ നിനച്ചതും കാത്തിരിക്കാം.

പ്രസാധനം സംഘമിത്ര ബുക്സ് എറണാകുളം. 120 പേജുകൾ . വില 120 രൂപ. .പാപനാശിനി വായിക്കുവാൻ താത്പര്യമുണ്ടെങ്കിൽ വിലാസം അറിയിക്കുക.ഇൻഡ്യയിലെവിടെയും 100 രൂപ മാത്രം വി പി പി ചുമത്തി അയച്ചുകൊടുക്കുന്നതാണു്. വിലാസമറിയിക്കുന്ന സ്കൂൾ /കോളേജ് പൊതു ലൈബ്രറികൾക്ക് സൌജന്യമായും പുസ്തകം അയച്ചുകൊടുക്കാം.

സ്നേഹപൂർവ്വം ഷാജി നായരമ്പലം

Tuesday, September 2, 2014

തലനീർത്താനൊരു തലോടൽ

തലനീർത്താനൊരു തലോടൽ

“നിരന്തരം ചവിട്ടേറ്റു കിടക്കുന്ന പുൽക്കൊടി വളരില്ല. ഇതൊരു തലോടലായി കണക്കാക്കണം തലയുയർത്തുവാൻ, വിണ്ണിലേക്കു വളരുവാൻ...” കഴിഞ്ഞ മാസം 30 നു തിരുവനന്തപുരത്തു വച്ച് ശഹാന സാഹിത്യ അവാർഡ് ഞാനെഴുതിയ “ഗുരുദേവഗീത“യ്ക്ക് നൽകിക്കൊണ്ട് ശശിഭൂഷൻ സാർ എന്നോടു പറഞ്ഞു. ഈ തലോടൽ, ഈ കൈത്താങ്ങ് അമൂല്യമായി ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നു അവാർഡ് സ്വീകരിച്ചുകൊണ്ട് ഞാനും.

മൂന്നുപേർക്ക് നന്ദിയും പറഞ്ഞു -
1. എന്റെ വരികളിൽ വന്നു തലോടുന്ന അദൃശ്യകരസ്പർശനത്തിന് എന്റെ ഗുരുക്കന്മാർക്ക്, എനിക്കുയിരും ഉയർച്ചയും ഉരിയാടാനീ വാക്കുകളും തന്ന അമ്മയ്ക്ക്,കേരളത്തിന്റെ മഹാഗുരുവിനു്....

2. കേരളസാഹിത്യ അക്കാദമി അവാർഡുൾപ്പെടെ കേരളത്തിലെ 99% അവാർഡുകളും പ്രഹസനമായി മാറുമ്പോൾ തികച്ചും സുതാര്യമായി പരസ്പരം അറിയാത്ത മൂന്നു വിധികർത്താക്കളെക്കൊണ്ട് വിലമതിച്ച് “ഗുരുദേവഗീത“യെ തെരഞ്ഞെടുത്ത തിരുവന്തപുരത്തെ ശഹാന കലാസാഹിത്യവേദി പ്രവർത്തകർക്ക്...

3. എന്നെ ആ വേദിയിൽ നിർത്താൻ പ്രാപ്തനാക്കിയ അക്ഷരങ്ങൾക്ക്. അതിങ്ങനെ -

അക്ഷരഗംഗയിൽ അല്പനാളാ,യെന്റെ
വാക്കുകൾ മുക്കിത്തുടച്ചിടുന്നൂ
ആ പ്രമാദം പൊറുത്തക്ഷരങ്ങൾ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകൾ തെറ്റാതെ നോക്കുന്നിടത്തൊക്കെ-
ഒത്തപോൽ ചേര്ത്തുറപ്പിച്ചു വയ്ക്കാൻ
മുറ്റും കൃപാവരം തന്നു താൻ പോന്നതായ്
പെറ്റമ്മയെന്നെ വളര്ത്തിയെന്നോ!


ആദ്യാക്ഷരം ചേര്ത്തു കൈവിരൽത്തുമ്പിലാ-
യാദ്യമായാരോ പകര്ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്ദ്രമാ-
മുണ്മയെച്ചേലില്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊൻ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നിൽ
ജാലകക്കാഴ്ചയായ് അക്ഷരപ്പാല്ക്കടൽ-
ത്താളമേളങ്ങൾ പടുത്തു തന്നൂ.


ഓമനത്തിങ്കൾക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നിൽക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്ച്ചിലമ്പിൻ ഝിലം തീർത്തിടാം ഞാൻ !