Monday, May 2, 2011

പുരസ്കാര ദാനത്തിന്റെ പിന്നാമ്പുറങ്ങള്‍

എന്‍ ശിവന്‍പിള്ള പരേതനായ ഒരു സിപിഐ നേതാവാണു്.
എറണാകുളം ജില്ലയില്‍ പറവൂര്‍ നിയോജകമണ്ഡലത്തിലെ മുന്‍
എം എല്‍ എ.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം എന്‍ ശിവന്‍പിള്ള
സ്മാരകട്രസ്റ്റ് എറണാകുളം ജില്ലയിലെ എഴുത്തുകാര്‍ക്കായി 10000 രൂപയുടെ
ഒരു പുരസ്കാരം എര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കൊല്ലവും അവാര്‍ഡിനു ക്ഷണിച്ചു. 2009, 10 വഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍.
ഗ്രന്ഥകര്‍ത്താവിനു പ്രായം 50 വയസ്സില്‍ താഴയാവണം. പത്ര വാര്‍ത്ത കണ്ടു ഞാനുമയച്ചിരുന്നു
എന്റെ ആദ്യ കവിതാസമാഹാരം ‘വൈജയന്തി.‘

ഫെബ്രുവരി 28 ആയിരുന്നു പുസ്തകങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
മാര്‍ച്ചു 13 നു ഈ അവാര്‍ഡ് ശ്രീ കുസംഷലാല്‍ എഴുതിയ ബലിപ്പകര്‍ച്ച
എന്ന കവിതാസമാരത്തിനു നല്‍കി. അന്നു തന്നെയായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശനവും.
പ്രസ്തുത പുസ്തകം വാങ്ങി വായിച്ചു നോക്കിയപ്പോള്‍ ഞെട്ടി. ‘വൈജയന്തി‘യിലെ കവിതകളുടെ നിലവാരം ബലിപ്പകര്‍ച്ചയില്‍ കണ്ടില്ല എന്നതുകൊണ്ടല്ല ഞെട്ടിയത്. പുസ്തകത്തിലെ തന്നെ രേഖപ്പെടുത്തലുകള്‍ പ്രകാരം 2011 മാര്‍ച്ചിലാണു ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിക്ക് 50 വയ്സില്‍ കൂടുതല്‍ പ്രാ‍യവും .
പുരസ്കാര നിര്‍ണ്ണയത്തിനു ആധാരമായി പറഞ്ഞിരുന്ന മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചില്ല എന്നര്‍ത്ഥം. വിശദീകരണം ചോദിച്ചുകൊണ്ട് സ്മാരകട്രസ്റ്റ് കണ്‍വീനര്‍ക്കു കത്തയച്ചു.
മറുപടി നാളിതുവരെയില്ല !

പക്ഷെ ജൂറി അംഗമായിരുന്ന ഡോ. ഗീതാസുരാജിനു അതിന്റെ പകര്‍പ്പും,
വൈജയന്തിയുടെ ഒരു പ്രതിയും അയച്ചിരുന്നു. അതു ലഭിച്ച ഉടനെ
ഗീത റ്റീച്ചര്‍ എന്നെ ഫോണില്‍ വിളിച്ചു.
വൈജയന്തി ജൂറിക്കു പരിശോധിക്കുവാന്‍ നല്‍കിയ പുസ്തകങ്ങളുടെ
കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നറിയിച്ചു.

വൈജയന്തിക്കു ഞാന്‍ ആഗ്രഹിച്ച പുരസ്കാരം
ഫോണിലൂടെ ടീച്ചര്‍ നല്‍കിയിട്ടുണ്ട്.


അനര്‍ഹമായ കൈകളില്‍ കൊണ്ടു കൊടുത്ത എന്റെ പുസ്തകം
വൈജയന്തിയുടെ മൂന്നു പ്രതികള്‍ തിരിച്ചു തരണമെന്ന്
എന്‍ ശിവന്‍ പിള്ള സ്മാരകട്രസ്റ്റിനു കത്തെഴുതി കാത്തിരിപ്പാണിപ്പോള്‍ ഞാന്‍!
പുരസ്കാര വിതരണത്തിന്റെ പിന്നാമ്പുറക്കഴ്ച്ചകള്‍ കണ്ടു രസിച്ചും കൊണ്ട്.....!!

Saturday, February 12, 2011

ഒരു കവിതക്കത്ത് !

ഈ കത്ത് മലയാളത്തിലെ പ്രസിദ്ധരായ
രണ്ടുമൂന്നു കവികള്‍ക്ക് ഞാനയച്ചതാണു്. കത്തിനു മുന്‍പ്
എന്റെ വക കവിതാസമാഹാരം വൈജയന്തിയും അവര്‍ക്കു സമര്‍പ്പിച്ചിരുന്നു....

കാലം കുറെ കഴിഞ്ഞങ്കിലും ഈ കവിതക്കത്തിനു മറുപടി
കാത്തിരിക്കുകയാണു് ഞാനിപ്പൊഴും!

ഒരു പുസ്തകം ഞാനങ്ങയച്ചിരുന്നു ,
പേരു വൈജയന്തി വിജയിച്ചുവോ മല്‍ ശ്രമം?
ഒക്കുമെങ്കില്‍ ”ക്കണ്ടു വായിച്ചു “വെന്നെനി-
ക്കക്ഷരം അഞ്ചു കുറിച്ചയച്ചീടുമോ?

ഒട്ടു നാളായി ഞാന്‍ കാത്തിരിപ്പൂ. കനി-
വറ്റിടാതേകണേയക്ഷരപ്പൂക്കളെ,
അര്‍ഹമെങ്കില്‍ തവ തൃക്കരം നല്‍കിടും
അര്‍ഘ്യവും കാത്തു ഞാന്‍ കണ്‍പാര്‍ത്തിരുന്നിടാം.

കെട്ടുപോ,മിച്ചിരാതിത്തിരിവെട്ടമാ-
ണൊട്ടു നേരംതെളിഞ്ഞാഭ നല്‍കീടുമോ?
തീര്‍ത്തും ഭവാനറിഞ്ഞെത്രയും വേഗമാ-
സ്നേഹനം നല്‍കിയുണര്‍ത്തി നിര്‍ത്തീടുമോ?

ഷാജി നായരമ്പലം

Monday, February 7, 2011

സൌമ്യ മോളേ....

...............................................


കുഞ്ഞിടിപ്പെങ്കിലും തന്നുവെന്നാലെന്റെ
പൊന്നു മോളെ ഞങ്ങള്‍ കൊണ്ടു പോകും
കണ്ണിമ പൂട്ടാതെ കാവലായ് നിന്നിടും
മണ്ണിലെ ദുഃഖങ്ങള്‍ പങ്കുവയ്ക്കും.

വര്‍ണ്ണച്ചിറകും, വിലപ്പെട്ടതൊക്കെയും
വന്യമായ് ലോകം കവര്‍ന്നതല്ലേ,
ഏറെപ്പിടഞ്ഞുവക്കുഞ്ഞിച്ചിറകടി-
ച്ചാരെയോ നോക്കിക്കരഞ്ഞതില്ലേ?
കൂകിത്തിമര്‍ക്കുന്ന കാലന്റെ വണ്ടിയാ-
ത്തേങ്ങലും കേട്ടു കുതിച്ചുവെന്നോ?
കൂരിരുള്‍ പോലും അറക്കുന്ന കാ‍ഴ്ച്ചകള്‍
കാലനും, ദൈവവും നോക്കി നിന്നോ?

ആരെപ്പഴിക്കുവാന്‍? കണ്ണുകള്‍ പൂട്ടാതെ
ചാരെയെന്‍ പൈതലെത്തന്നുവെങ്കില്‍
കുഞ്ഞിടിപ്പെങ്കിലും ബാക്കിവച്ചേക്കുകില്‍
പൊന്നുമോളെ ഞങ്ങള്‍ കൊണ്ടു പോകും.....

Wednesday, December 8, 2010

യുദ്ധം ലോകമഹായുദ്ധം!

------------------------------------------------

കേട്ടോ നിങ്ങള്‍ ഇടിവെട്ടിപ്പട-
യാട്ടിവരുന്നു പെരും യുദ്ധം
കേട്ടവര്‍ കേട്ടവര്‍ ഞെട്ടിവിറച്ചൂ
നാട്ടില്‍ മുഴുക്കേ രണഭേരി.
എന്താ ഹേതു? തുടക്കമൊടുക്കം
ഹന്ത!യിതാരു ചമച്ചാവോ,
തീപ്പുക തുപ്പിയെതിര്‍ക്കുന്നൂ,
ആര്‍പ്പുകളാട്ടിയകറ്റുന്നൂ.
തോക്കും നാക്കുമുടക്കിയടിച്ചും
വാക്കുകള്‍ തമ്മില്‍പ്പകതീര്‍ത്തും
നോക്കിയിരിക്കെ പകലുകള്‍ വെന്തു
വിഷപ്പുക മുറ്റി മരിക്കുന്നു.
ചേരികള്‍ ചേരുവ തീര്‍ക്കുന്നൂ രണ-
ഭേരികള്‍ കേള്‍പ്പൂവെമ്പാടും
വമ്പുകള്‍ കൊമ്പുകള്‍ കോര്‍ക്കുന്നൂ ജന-
മമ്പേ മണ്ടിയൊളിക്കുന്നു.

പട്ടിണിയും പരിഭ്രഷ്ടവുമായി-
ന്നാടിന്‍ കോലമലമ്പാക്കാന്‍
വാഴുന്നോര്‍ ചിലര്‍ ഞെട്ടിയുണര്‍ന്നോ
പാഴ്പ്പുല്ലുകളില്‍ പ്പകവീണോ?

ആര്‍ക്കാണറിയുക, പൊട്ടിയ തീപ്പൊരി
വാക്കൊ പൊരുളോ പറയാമോ?
പേര്‍ത്തും ചോദ്യമുയര്‍ത്തേ, കേട്ടി,-
ന്നേട്ടില്‍പ്പട്ടിണിയാണത്രെ,
മോട്ടിച്ചൂ പോ,ലാരാന്റെ വിത-
യാരോ കഷ്ടം, കവിയുദ്ധം!!

Saturday, September 4, 2010

പുസ്തകപ്രകാശനം

****************

വൈജയന്തി

എന്റെ ഒരു കവിതാസമാഹാരം
അച്ചടി മഷി പുരട്ടി പുറത്തിറക്കുന്ന വിവരം
ആഹ്ലാദപൂര്‍വ്വം അറിയിക്കട്ടെ !

സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ്
ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.


സ്ഥലം : ഇടപ്പിള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം
( ചങ്ങമ്പുഴ പാര്‍ക്ക് )
വേദി : വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം
തീയതി : 12 - 09 - 2010

സമയം : വൈകുന്നേരം അഞ്ചു മണി
വീവിധ കലാ സാഹിത്യ പരിപാടികള്‍ വൈലോപ്പിള്ളി അനുസ്മരണമായി
അന്നവിടെ നടക്കുന്നുണ്ട്.

അതിനിടയില്‍ നടക്കുന്ന തികച്ചും ലളിതമായ ഒരു ചടങ്ങാവും പുസ്തകപ്രകാശനം .
കവി ശ്രീ എന്‍. കെ. ദേശം പ്രകാശനം നിര്‍വഹിക്കും .
ശ്രീമതി സരസമ്മ ടീച്ചര്‍ പുസ്തകം സ്വീകരിക്കും
തുടര്‍ന്നു വൈജയന്തിയിലെ ഒരു കവിത അവിടെ ടീച്ചര്‍ ആലപിക്കുകയും ചെയ്യും
ഇത്രയുമാണ് പ്രകാശനചടങ്ങ്


വൈലോപ്പിള്ളി അനുസ്കരണപരിപാടികളുടെ ഭാഗമായി
പ്രമുഖ സാഹിത്യകാരന്മാര്‍ അവിടെ സന്നിഹിതരാകുന്നുണ്ട്.
കവിയരങ്ങ്, ചൊല്ലിയ കവിതകളെക്കുറിച്ചുള്ള അഭിപ്രായപ്രകടനം,
വൈലോപ്പിള്ളിക്കവിതകളുടെ ആലാ‍പനം തുടങ്ങിയവ പരിപാടികളില്‍ ചിലത്.

പുസ്തകപ്രകാശനത്തിനു എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്നു.
തദവസരത്തില്‍ അവിടെ സന്നിഹിതരാകുവാന്‍ സാഹചര്യമുള്ളവരുടെ സാന്നിദ്ധ്യവും.

സ്നേഹ പൂര്‍വ്വം
ഷാജി നായരമ്പലം

Thursday, April 22, 2010

ശ്രീകോവില്‍

ഓടത്തണ്ടിലുണര്‍ന്നിടുന്ന കവിതേ
കാതോര്‍ക്ക കാറ്റിന്‍ സ്വനം
തേടിത്തേടിയലഞ്ഞു ചെല്ലുക
പഴേ വത്മീക മന്ത്രങ്ങളില്‍
പാടിക്കൂട്ടിയ പട്ടുനൂലിഴകളാല്‍-
ത്തുന്നിച്ച വസ്ത്രാഞ്ചലം
ചൂടി,ത്തേടിയ കാവ്യകന്യ
നടനം ചെയ്യുന്ന രംഗങ്ങളില്‍

കാലം മുമ്പിലെറിഞ്ഞുതന്ന കനക-
ച്ചെപ്പിന്നകത്തിപ്പൊഴും
ഓലുന്നുണ്ടഴകാര്‍ന്നുതിര്‍ന്ന കവി തന്‍
കണ്ണീര്‍ക്കണചിന്തുകള്‍
സ്ഥൂലം ജീവിത നാടകക്കളരിയും
സൂക്ഷ്മാംശ ഭാവങ്ങളും
കാലത്തിന്‍ തിരശ്ശീലയാം കവിതയില്‍-
ക്കാണിച്ച കാല്‍പ്പാടുകള്‍

കാണും ദര്‍ശന ശുക്തികള്‍ തെളിമയോ-
ടെന്നും തുടച്ചീടുകില്‍
ചേണാര്‍ന്നുണ്മയുണര്‍ത്തിടാന്‍ തരമെഴും
കാവ്യപ്രകാശം ചിരം
മണ്ണും പെണ്ണുമണച്ചിടും പ്രണയവും,
കത്തുന്ന കാലുഷ്യവും
മണ്ണില്‍ക്കത്തിയമര്‍ന്നു പോയ കനിവിന്‍
കാലൊച്ചയും കേട്ടിടാം

ഈ ലോകത്തിനു കീഴിലുള്ള സകലം
കാലച്ചുവര്‍ച്ചിത്രമായ്
ചേലില്‍ച്ചേര്‍ത്തു വരച്ചു വച്ചു കവികള്‍
സൌവര്‍ണ്ണ മുദ്രാങ്കിതം
കാലത്തിന്റെയിടര്‍ച്ചയോ? കവികുലം
നാട്ടില്‍പ്പെരുക്കുന്നതിന്‍
കോലം തുള്ളിയറഞ്ഞുറഞ്ഞു പലതും
പേയായ് പ്പുലമ്പുന്നിതാ !

ആരോ കൊട്ടിയടച്ചുവോ? കവിതതന്‍-
ശ്രീകോവിലും കാവലായ്
ചാരേ ചെന്നു, ചെരാ‍തുമായ് പ്രഭ ചൊരി-
ഞ്ഞോര്‍ തന്റെ വായ്ത്താരിയും
നേരാണോര്‍ക്കുക! കോവിലില്‍ നിറമൊടേ
കത്തുന്ന കാന്തിപ്രഭാ -
പൂരം കണ്ണിലുണര്‍ത്തിടുന്നതുലമാം
ഭാവം മറഞ്ഞീടുമോ?

മായും മുറ്റിയ നവ്യകാല കവിതാ
പ്രേമം സ്വയം, തീര്‍ച്ചയാ-
ണായുസ്സറ്റതു വീണിടും കവനമീ-
മട്ടില്‍ച്ചുരുങ്ങീടുകില്‍
മായാസൃഷ്ടമതീവ ജീര്‍ണ്ണകലുഷം
കാലപ്രയാണത്തിലും
മായില്ലീഭുവി ഭാവപൂര്‍ണ്ണത തരും
കാവ്യങ്ങളാം ചിത്തുകള്‍ !

Monday, December 14, 2009

ക്ഷുദ്രഗ്രഹങ്ങള്‍ !

ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ പൊട്ടിത്തെറിച്ചുപോയ ഒരു ഗ്രഹത്തിന്റെ ശകലങ്ങള്‍ സൂര്യനെ ചുറ്റുന്നു .....
ഗ്രഹരൂപം നഷ്ടപ്പെട്ടവര്‍ ...ആകൃതിയില്ലാത്തവര്‍ ....
പലപ്പോഴും വഴിവിട്ടു സഞ്ചരിച്ചെരിഞ്ഞു വീഴുന്നവര്‍ .....

ക്ഷുദ്രഗ്രഹങ്ങള്‍ !
--------------------

കാണുവിനങ്ങതാ ആകാശഗംഗയില്‍
കോടനുകോടി ജ്യോതിര്‍ഗോള സഞ്ചയം
തങ്ങളില്‍ തങ്ങളില്‍ത്താങ്ങായ് ത്തിരക്കിട്ടു
തെന്നിമാറുന്നൂ ഭ്രമണവേഗങ്ങളാല്‍ !

ഭാവനാസീമയ്ക്കു താങ്ങുവാനാവാത്ത
ജ്യോതിസ്സു ജന്മ സൌഭാഗ്യമായ് ജീവനില്‍
മങ്ങാതെ, മായാതെ പ്രോജ്വലിപ്പിച്ചു തേര്‍
താനേ തെളിച്ചു സഞ്ചാരം തുടര്‍ന്നവര്‍

കാണുവിനങ്ങതാ ദ്യോവിലെ ഗംഗയില്‍
ചേണുറ്റ ജീവന്‍ തുടിപ്പിച്ച സൂര്യനെ
ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു രഥ്യകള്‍
രാപ്പകല്‍ നേടിച്ചരിയ്ക്കും ഗ്രഹങ്ങളായ് ....

തെറ്റില്ല പാതകള്‍ വ്യക്തം വ്യതിചലി-
ച്ചറ്റുപോകാത്ത പരിക്രമണം സ്സദാ.

ഏതോ വിദൂരമാം ഭൂതകാലത്തിന്റെ
യേടുകളാവാം , നിഷേധസ്വരം തീര്ത്തു
വൃത്തത്തിലെന്നും ചരിയ്ക്കുന്ന പാതകള്‍
തെറ്റിച്ചുവോ ഹന്ത! പാവമൊരു ഗ്രഹം ?
വേറിട്ട വേഗങ്ങള്‍ , വേരറ്റ ചിന്തകള്‍
വെട്ടിപ്പിടിക്കുവാനാകശമാര്ഗ്ഗങ്ങള്‍
താനേ വളര്ന്നെന്നഹങ്കരിച്ചൂ സ്വയം
ക്ഷുദ്രഗ്രഹങ്ങളായ് മാറിയിന്നാ ഗ്രഹം .

ചെങ്കല്‍ ച്ചുവപ്പാര്‍ന്ന ചൊവ്വതന്‍ ചാരെ-
യാ ചീളുകള്‍ തിങ്ങിപ്പറക്കുന്നു കാണുക,
വേറിട്ടു പോകുവാനാവാതെ ശക്തനാം
സൂര്യന്‍ വരക്കുന്ന വട്ടം വിടാതെയും .

പിന്നീടു കാലം കഴിഞ്ഞു യുഗങ്ങളായ്
തെന്നി മാറുന്നുണ്ടു ക്ഷുദ്രഗ്രഹങ്ങളും
നീളുന്ന കാലം ഘനീഭവിച്ചിന്നു പാഴ്-
ച്ചിന്തകള്‍ വീണ്ടും നുരഞ്ഞു പൊങ്ങീടവേ


*********

ഭ്രമണം ഭാരമിതുയരാന്‍ വേഗം
ഗതി മാറ്റുകനാം സര്‍വ്വ സ്വതന്ത്രര്‍
ആകൃതിയില്ലാതഗ്നിസ്ഫുലിംഗ മ-
ഹാവേഗങ്ങളടങ്ങാക്കലികള്‍
ആകാരത്തിനു ചാരുതയെന്തിനു
തേരു തെളിയ്ക്കാനെതിനു വെട്ടം ,
സൂര്യ വെളിച്ചം ? പൈതൃക വാഴ്ചക-
ളാകും വേണ്ടിനി ഭ്രമണം ഭാരം .

ശൂന്യാകാശപ്പെരുവഴിയോരത്താ-
ദിയുമന്ത്യവുമറിയാ, ഭാവന-
ശൂന്യത ശീലമതാക്കിയ ഭാവം
തേടുവതെന്തോ ? നോക്കുക ദ്യോവില്‍ .
സ്വന്തം വേരുകള്‍ തോണ്ടി, പരിക്രമ-
മാകെയുടച്ചു തെറിച്ചോ, കാട്ടിയ
ദുസ്സ്വാതന്ത്ര്യക്കെടുതിയൊടുക്കം
ക്ഷുദ്രഗ്രഹാന്ത്യം , ഉല്ക്ക നിപാതം !