Wednesday, March 11, 2015

ഉപാധികളില്ലാതെ ഒരു കവി

 ഉപാധികളില്ലാതെ ഒരു കവി

ഡോ. എൻ രേണുക,
അസി. പ്രൊഫസർ, ,മലയാളം,
എൻ എസ് എസ് കോളേജ് ചേർത്തല

ഒരു സാഹിത്യ രൂപവും ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നില്ല. നിലനിൽക്കുന്ന സ്ഥലകാല ങ്ങളുടെ യുക്തികൾ എഴുത്തുരൂപങ്ങളിൽ കൃത്യമായി പ്രതിഫലിക്കും. ഭാഷയിൽ ഭാഷ തേടുന്ന സ്വകാര്യമായ കാലത്തിന്റെ യുക്തിയാണത്. ബോധാബോധങ്ങളുടെ ലയനത്തിൽ, ദിവ്യമായ ഒരു വെളിപാടിന്റെ നിമിഷത്തിൽ സംഭവിച്ചുപോകുന്ന ഭാഷാരൂപമാണു കവിത എന്ന് ഇക്കാലത്തല്ല , ഒരു കാലത്തും പറയാനാവില്ല. കാരണം കൃത്യമായ ഒരു ഹോം വർക്ക് എഴുത്തിൽ നടക്കുന്നുണ്ട്. ഉചിതമായ ഒരു ഘടനയ്ക്കു വേണ്ടിയുള്ള അന്വേഷണം. ഇത്തരം ഫ്രയിമുകളുടെ കണ്ടെത്തലാണു് ഒരു കവിക്കു മുൻപിലുള്ള യഥാർത്ഥ വെല്ലുവിളി. ലോകത്തിന്റെ താല്പര്യങ്ങൾ വളരെ ചുരുക്കമാണു്. കുറച്ചു വിഷയങ്ങൾ മാത്രമാണു് ഇവിടെയുള്ളത്. അവയെ സമീപിക്കുന്നതിലും അവതരിപ്പിക്കുന്നതിലുമുള്ള രീതീ വൈചിത്ര്യങ്ങളാണു കവിയെ അനന്യനാക്കുന്നത്. എഴുത്തുകാർ ഭാഷയിലൂടെ കാലത്തിൽ ഇടപെടുന്നവരാണു്. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന കാലഗതിയിൽ അങ്ങനെയല്ലാതിരി ക്കുവാൻ സർഗ്ഗാത്മകശേഷിയുള്ള ഒരു വ്യക്തിയ്ക്ക് സാധ്യമല്ല. ‘നിഷ്പന്ദമായ ഒരു കാലം‘ യോഗാത്മകമായ മനോഭാവമാണു്. ഭാഷ ജീവന്റെ അടയാളമാണെങ്കിൽ അതിനു കാലാനുസൃതമായ മാറ്റം ഉണ്ടായിരിക്കണം . ഭാഷയുടെ മേച്ചിൽപ്പുറങ്ങളിൽ സ്വന്തമായൊരു ഇടം ആഗ്രഹിക്കുന്നവർ അങ്ങനെ ഒരു ഭാഷാശൈലി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഒരു വീടിന്റെ അപൂർവ്വതയുള്ള ഡിസൈൻ തേടുംപോലെയാണത്. ഷാജി നായരമ്പലം എന്ന കവിയുടെ വൈജയന്തി, രാമായ ണക്കഴ്ചകൾ, ഗുരുദേവഗീത എന്നീ മൂന്നു കൃതികളും ഇത്തരം ഒരു പാറ്റേൺ അന്വേഷിക്കുന്നവയാണു്. എങ്കിലും മറ്റേതോ ഒരു കാലത്തിൽ തങ്ങി നിൽക്കുന്നതിന്റെ ഓർമ്മകൾ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിലെന്നപോലെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. ഭാഷാപരമായ തുടർച്ച അവകാശ പ്പെടാനില്ലാതെ മൂന്നും മൂന്നു ഖണ്ഡങ്ങളായി നിൽക്കുന്നു എന്നത് അപൂർവ്വതയുമാണു്. ആധുനികതയ്ക്കു ശേഷം രൂപപ്പെട്ട കാവ്യശലിയുള്ള പിന്തുടർച്ചക്കാരനാണു ഷാജിയെന്നു പറയാനാവില്ല. നിർവ്വചിക്കപ്പെടാത്ത താളപദ്ധതികളോ സങ്കീർണ്ണമായ ഭാവതലങ്ങളോ കവിതകളിലില്ല. ഓർമ്മയുടെ ഒരു ഖണ്ഡം അവതരിപ്പിം പോലെയാണു ഈ ശൈലി. മനസ്സിന്റെ നേർക്കാഴ്ച്ചകൾ മാത്രം.
രാമായണക്കഴ്ച്ചകൾ എന്ന സമഹാരത്തിൽ രാമായാണിധിഷ്ഠിതമായ സന്ദർഭങ്ങളുടേയും കഥാപാത്രങ്ങളുടെയും പുനർവായനായുണുള്ളത്. രാമയാണത്തെ ആസ്പദമാക്കി കഥ, നോവൽ, നാടകം, ഖണ്ഡകാവ്യം എന്നിങ്ങനെ അസംഖ്യം സാഹിത്യമാതൃകകൾ ഇന്ത്യൻ ഭാഷകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിനർത്ഥം ഇനിയും പൂരണങ്ങൾ ആവശ്യപ്പെടുന്ന എന്തോ ഒന്ന് അവയിലുണ്ടെന്നാണു്. വിവിധ ദേശ്യഭാഷകളുടെ യുക്തികളിലൂടെ ഇതിഹാസത്തിന്റെ ഗൂഢാർത്ഥങ്ങൾ അന്വേഷിക്കുന്ന രീതിയാണത്. പുനർവായനകൾ എഴുതപ്പെടുന്ന കാലത്തോട് പ്രതിജ്ഞാ ബദ്ധമായിരിക്കണം. പുതിയ കാവ്യനീതികളിൽ മറ്റൊരു ഇതിഹാസക്കാഴ്ച്ച തെളിഞ്ഞു വരണം. ഷാജിയുടെ ഈ പുനർവായന അങ്ങനെയൊരു കാഴ്ച തരുമെന്നു പ്രതീക്ഷിക്കാം. പൂർണ്ണമായും രൂപപരമായ നിർമ്മിതിയിൽ ശ്രദ്ധിക്കുന്ന കൃതിയാണിത്. നാടൻ പാട്ടുകളിൽ കാണുന്ന കെട്ടു ശീലു്, ഒരുക്ക ശീല് തുടങ്ങിയ പദ്ധതികൾ പോലെ. ഭൂരിപക്ഷം കവിതകളും അവസാനിക്കുന്നത്
“ പാരായണം ചെയ്ക രാമായണം മഹാ-
നാചാര്യനേയും സ്മരിക്കണം സന്തതം “
ആചാര്യസ്മരണകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ യുക്തികൾ അന്വേഷിക്കാ വുന്നതേയുള്ളു. സി. എൻ ശ്രീകണ്ഠൻ നായരുടെ സാകേതവും, ലങ്കാലക്ഷ്മിയും സാറാ ജോസഫിന്റെ പുതുരാമായണ കഥകളും, ഊരുകാവൽ എന്ന നോവലും നടുക്കമുണർത്തുന്ന ഒർമ്മയായി മലായാളിയുടെ മനസ്സിൽ നിലനില്ക്കുന്നത് അങ്ങനെയൊരു അന്വേഷണ ത്തിലൂടെയാണു്. എഴുത്തച്ഛന്റെ കാവ്യ ശൈലിയെ പിന്തുടർന്നുപോകുന്ന അലൌകികമായ ഒരു കാലത്തിന്റെ ഭാഷ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഈ കാവ്യ സമഹാരത്തിലുണ്ട്.
ഒരു കവി എന്ന നിലയിൽ ഷാജി നായരമ്പലം മമതകൾ പുലർത്തുന്നത് സ്ഥലകാല സൂചനകളോടെ ആരംഭിക്കുന്ന ഖണ്ഡകാവ്യത്തോടാണു്. ഖണ്ഡകാവ്യമല്ലെങ്കില്പോലും ഗുരുദേവഗീത യിലെ ഒറ്റയൊറ്റ കവിതകൾ അങ്ങനെയൊരു സൂചന തരുന്നു. ജീവചരിത്രം, നാടകം, നോവൽ കവിത തുടങ്ങി ശ്രീനാരായണഗുരുവിനെക്കുറിച്ച് ഉണ്ടായിട്ടുള്ള എഴുത്തു മാതൃകകളെയെല്ലാം അനുസ്മരി ച്ചുകൊണ്ട് സമഗ്രത അവകാശപ്പെടുന്ന രീതിയിലാണു് ഈ കവിതകളുടെ സഞ്ചാരം. എഴുത്തുപോലെ തന്നെ പ്രധാനമാണു അവ പ്രത്യക്ഷപ്പെടുന്ന രീതിയും. കവർചിത്രം, ലേ ഔട്ട് , രേഖാചിത്രങ്ങൾ, എന്നിവ ഗുരുദേവഗീതയ്ക്ക് മറ്റൊരു മാനം നൽകുന്നു. മലയാളിയെ മനുഷ്യനാക്കിയ പത്തൊൻപത് , ഇരുപത് നൂറ്റാണ്ടുകളെക്കുറിച്ചും കേരള സംസ്കാരത്തിലെ നിർണ്ണായക സന്ദർഭങ്ങളെക്കുറിച്ചും നവോത്ഥാന പ്രവർത്തനങ്ങളെക്കുറിച്ചും സൂചിപ്പിക്കുക വഴി ചരിത്രത്തിന്റെ മുഹൂർത്തങ്ങളെ പരിഗണിക്കുവാൻ ഈ കൃതിക്കു കഴിഞ്ഞിട്ടുണ്ട്. വളരെ ഇൻഫോർമേറ്റീവ് ആയ കാവ്യമാണിത്. ഓരോ കൃതിയും അതിന്റെ പൂർവ്വപാഠങ്ങളെ ഘടനയിൽ ഉൾക്കൊള്ളുന്നു എന്ന യാഥാർത്ഥ്യം ഷാജി നായര മ്പലത്തിന്റെ കവിതകളിലൂടെ പോകുമ്പോൾ വ്യക്തമാവും.
മലയാളത്തിലെ ഏറ്റവും അധികം അടിക്കുറിപ്പുകൾ നൽകിയിട്ടുള്ള കവിയാണു വൈലോപ്പിള്ളി. സ്വന്തം കാവ്യ ശൈലിയെക്കുറിച്ച് വ്യ്കതമായ ധാരണകൾ ഉള്ളപ്പോഴും സന്ദേഹിയായിരുന്ന കവിത്വം. സ്വകാര്യബിംബങ്ങളോരോന്നും ആസ്വാദകരെ ബോധിക്കുവാനുള്ള ഒരു ശാസ്ത്രാധ്യാപകന്റെ വ്യഗ്രതകൾ, ബുദ്ധിപരമായ സത്യ സന്ധത ഇതെല്ലാം ആ അടിക്കുറിപ്പുകളിൽ നിഴലിച്ചു കാണും. ഷാജിയുടെ കവിതകളിലും അടിക്കുറിപ്പുകൾ ധാരാളമുണ്ട്. മറ്റൊരു കാലത്തിന്റെ ഭാഷയും താളവും സ്വീകരിക്കുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. തിരയെഴുത്തെന്നോ തിരമൊഴിയെന്നോ ഒക്കെ പറയാവുന്ന തികച്ചും സ്വതന്ത്രവും ജനാധിപത്യപരവുമായ ബ്ലോഗ് കവിതകളുടെ പ്രയോക്താവാണു ഈ കവി. എന്നിട്ടും നിലനിൽക്കാനുള്ള തന്ത്രങ്ങളൊന്നുമില്ലാതെ , ഉപാധികളില്ലാതെ എഴുതുന്നു എന്നത് പ്രത്യാശ നൽകുന്നു.

Saturday, February 21, 2015

ജപമാലയിലെ രുദ്രാക്ഷം



ജപമാലയിലെ രുദ്രാക്ഷം

ഓർമ്മയിൽക്കാത്തു സൂക്ഷിച്ചു വച്ചും
കണ്ണുനീർ തൊട്ടു മിനുക്കി വച്ചും
ഉള്ളിനളുക്കിലെപ്പട്ടുറുമാൽ
തെല്ലൊന്നഴിച്ചാർദ്രയായി ടീച്ചർ

പൊന്നിന്നലുക്കിട്ടു നൂലുകോർത്തേ
രുദ്രാക്ഷമുത്തിട്ടു മാലകെട്ടി
തൻപതിക്കായ് സ്നേഹമാല്യമായി-
ട്ടൻപോടെ ഷഷ്ടി തികച്ചനാളിൽ
അർപ്പിച്ചു ടീച്ചർ, ആ മാലയിന്നോ
തന്റെ  മാറിൽത്തന്നെ വീണു പോലും.

“നിന്റെ ഹൃത്തിൽത്തൊട്ടു നിന്നിടട്ടേ“
തന്നു പോവുമ്പോൾ പറഞ്ഞു പോലും.

“വന്നൊരെൻ സങ്കടത്തീ‍യുരുക്കം
മുന്നിൽത്തിമിർക്കുന്നിരുട്ടൊരുക്കേ,
എന്നിൽ വഴിത്താര , നേർവെളിച്ച-
പ്പൊന്നിൻ കതിർകാട്ടി നിന്നിതാരോ?“

“അന്നു തൊട്ടേ തൊട്ടിതെണ്ണിടുന്നു
ഇജ്ജപമാലയിലെന്റെ ജന്മം.“

“നിൻ ജപക്കൊന്തയിലന്യമെന്തോ
രുദ്രാക്ഷമോ കെട്ടി ഞാത്തിടുന്നൂ?
അന്യമതത്തിന്റെ ബിംബമൊട്ടും
നന്നല്ല സാത്താൻ ഗ്രസിച്ചു നിൽക്കും
ഊരിമാറ്റേണമിക്കൊന്തയെന്നായ്..”
പാരം വിഷംകൊണ്ടു ചൊന്നിതച്ചൻ

സൌമ്യ ഭാവം ചേർത്തു ടീച്ചർ ചൊല്ലി
“കർമ്മബന്ധത്തിൻ കൊളുത്തിതച്ചോ
ഇമ്മാല സാത്താന്റെ കൂടതെങ്കിൽ
നിർമ്മലമാക്കുവാനങ്ങു പോരേ?
ആശീർവദിച്ചനങ്ങനുഗ്രഹിക്ക
പൈശാചികം പാപമറ്റിടട്ടേ!
 ദൈവ, സാത്തന്മാരു സഞ്ചരിക്കും
സർവ്വ പാപങ്ങളും വെഞ്ചെരിക്കും
വെള്ളവസ്ത്രക്കയ്യുയർത്തിയച്ചൻ
എന്നെ നന്നായൊന്നനുഗ്രഹിച്ചു!“

ടീച്ചർ സ്മിതം കൊണ്ടു; “കുഞ്ഞിനേപ്പോ-
ലച്ചനാശീർവാദമേകി കുഞ്ഞേ!
ഇത്രയേ വേണ്ടൂ വൻ പോത്തിനേയും
മുട്ടുക്കുത്തിക്കുവാ“നെന്നു ചൊല്ലി.

കണ്ടു ഞാൻ ദൈവവുമപ്പിശാചും
മാഞ്ഞുപോവുന്നതും, പിന്നിലായി
വെണ്മേഘമാലയിൽ സഞ്ചരിക്കും
ഉണ്മ മാലാഖക്കരുത്തു ചിത്രം!

Thursday, January 22, 2015

കാവ്യകേളി - ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്

കാവ്യകേളി - 
ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്


ഇന്നലെ കോഴിക്കോട് നടന്ന സംസ്ഥാനതല കാവ്യകേളി മത്സരത്തിൽ ഇന്ദുലേഖയ്ക്ക് എ' ഗ്രേഡ് ലഭിച്ച സന്തോഷം പങ്കിടുന്നു.

മത്സരാവലോകനം:

ഭാഷാവൃത്ത നിബദ്ധമായ കവിതകളുടെ അർത്ഥപൂർണ്ണതയുള്ള എട്ടുവരികൾ വീതമാണു മത്സരാർത്ഥികൾ ചൊല്ലേണ്ടത്. അക്ഷരശുദ്ധി,കാവ്യഭംഗി, ഭാവം,വൃത്തശുദ്ധി ഇവയാണു പ്രധാനം. കവിതചൊല്ലലില്‍ മൗലികതയും അക്ഷരശുദ്ധിയും കാത്തു സൂക്ഷിച്ചത് രണ്ട് കുട്ടികള്‍ മാത്രമായിരുന്നു. എങ്കിലും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും എ‘ ഗ്രേഡ് നല്‍കി വിധികര്‍ത്താക്കള്‍ വിഷയത്തിലുള്ള തങ്ങളുടെ അവഗാഹമില്ലായ്മ വെളിവാക്കി! പലകുട്ടികളും വൃത്തങ്ങളുടെ താളമെന്നു അവര്‍ തെറ്റിദ്ധരിച്ച ചില ശൈലികളില്‍ ചൊല്ലി വാക്കുകളെയും വരികളെയും വികലമാക്കിയെങ്കിലും ജഡ്ജിമാര്‍ അതു ശ്രദ്ധിച്ചില്ല എന്നു വേണം കരുതാന്‍. ഒരു കുട്ടി ഗദ്യ കവിതാ ശകലം അവതരിപ്പിച്ചതു പോലും അവര്‍ കണ്ടെത്തിയില്ല. വാക്കുകളാണു കവിതയുടെ ജീവന്‍ എന്നും കവിത ചൊല്ലുമ്പോള്‍ അവയെ കൊല്ലരുതെന്നും കുട്ടികള്‍ക്ക് കരുതല്‍ വേണം. അതില്‍ കവി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭാവങ്ങള്‍ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാനും കേൾ വിക്കാര്‍ക്കു പകര്‍ന്നു നല്‍കാനും കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

Sunday, December 28, 2014

പൂച്ച!

പൂച്ച!

ശ്രാദ്ധമൂട്ടുന്നതിൻ മുൻപേ
കൊട്ടയാൽ മൂടി വയ്ക്കണം
വീട്ടിലെപ്പൂച്ചയെ,ക്കണ്ടോ
തിട്ടമായിതിനുള്ളിനെ?


പൂച്ച ശല്യമായ്ത്തീരും,
അർച്ചനയ്ക്കു തടസ്സമാം;
പൊന്നുരുക്കുന്നതാണേലും
വന്നുരുമ്മുന്നു പൂച്ചകൾ!

കാഴ്ചവട്ടത്തു കാണാതി-
പ്പൂച്ചയെ മാറ്റുകെന്നൊരാൾ
വച്ചൊരാജ്ഞയതിൻ വണ്ണം
പൂച്ചയെ മൂടി കൊട്ടയാൽ!

പിന്നെ, പിന്നാലെ വന്നോരും
ചൊന്നു പോന്നിതു തിട്ടമായ്
“ശ്രാദ്ധമൂട്ടു തുടങ്ങുമ്പോൾ
ബദ്ധമാക്കുക പൂച്ചയെ”

ആലു പോലിഹ മാമൂലും
കാലഭേദങ്ങളാകവേ
വേരു ധാരാളമായാഴ്ത്തും
പേരിതാചാരമെന്നതാം.

കണ്ണു കെട്ടുന്നിതെല്ലാരും
മുന്നിലെപ്പാഴ് വിഴുപ്പുകൾ
ചോന്നു ചോന്നിത്ര ദൂരവും
വന്നു നിൽക്കുന്നു കാണുക.

ഇന്നിതില്ലത്തു പൂച്ചക്കോ
പഞ്ഞമായ്;പാഞ്ഞലഞ്ഞൊരാൾ
മുന്നമേ കൊണ്ടു മൂടുന്നു-
ണ്ടജ്ഞതയ്ക്കെന്തു പേരഹോ?!

Monday, December 15, 2014

നക്കീരന്‍

നക്കീരന്‍

പാണ്ഡ്യ രാജ്യത്തിലെ പേരുകേള്‍ക്കും
പാണന്റെ ജീവിതകാവ്യമെന്തോ
ഇന്നു പുലര്‍ച്ചെയെന്‍ തൂലികത്തുമ്പിനാല്‍-
ത്തുന്നാന്‍ വിളിച്ചാരുണര്‍ത്തിയാവോ?


നക്കീരനെന്നാണു നാമധേയം,
സല്‍ക്കാവ്യ സിദ്ധിതന്‍ നാമരൂപം,
സല്‍ക്കീര്‍ത്തി ദേവലോകത്തുമെത്തീ
തൃക്കണ്ണുദേവന്‍ കുനിഞ്ഞുനോക്കി.

" ഭൂമിയില്‍ ഭാവം പകര്‍ന്നു പാടും
സൗമ്യഗീതങ്ങള്‍ക്കു നേര്‍ വെളിച്ചം
ആരാണിവന്‍?" നേരു നോക്കിടാനായ്
പാരം പരീക്ഷണം ചെയ്തുപോലും.
ഭാര്യയോടൊത്തൂഴിവണ്ടി കേറി
നേരേയിറങ്ങിയപ്പാണ്ഡ്യരാജ്യ-
ക്കൊട്ടാരമേട്ടില്‍ക്കഴിച്ചു കാലം
ഒട്ടേറെ നാള്‍, കാവ്യസിദ്ധികാണാന്‍.
സന്ദേഹമായിവന്‍ സത്യമല്ലാ-
തൊന്നും രചിക്കയില്ലെന്നു കേട്ടൂ
ഒന്നു പരീക്ഷിക്കതന്നെ; തന്റെ
പാതി മെയ്യാകുന്ന പാര്‍വ്വതി തന്‍
പാര്‍വ്വണേന്ദൂ മുഖം ദീപ്തമാക്കും
കൂന്തലിൻ ഗന്ധത്തെ വാഴ്ത്തിടട്ടെ!

പാരം കവീന്ദ്രര്‍ പദം നിരത്തി
സാരസര്‍വ്വം ശൈവസിദ്ധി പാടി
നീരജ നേത്രതന്‍ കൂന്തലിന്റെ
ജാത സൗഗന്ധപ്പുകഴ്ച്ച പാടി.
നക്കീരനേകന്‍ രചിച്ചു നല്‍കി:
"എത്രയും ലേപങ്ങള്‍ നിത്യമായി
ഇത്തന്വി നന്നായ്പുരട്ടിടുന്നു,
ഇത്ര സുഗന്ധം അതിന്റെ തന്നെ!"

ശക്തം ശിവം ശൈവകോപമെന്തോ
നക്കീരനെച്ചുട്ടു നോക്കിടുന്നൂ
"തീര്‍ച്ച നീ കള്ളം പറഞ്ഞിടുന്നോ?
ഇട്ടെരീക്കും നിന്റെ കാവ്യമെല്ലാം
എന്റെ തൃക്കണ്ണാല്‍ നീ ചാമ്പലാകും
ശങ്കവേണ്ട; ചൊല്ലു സത്യമെന്തോ."

"ശങ്കയില്ലങ്ങു തീക്കണ്ണുരുട്ടി
വങ്കത്തമാണു ശഠിച്ചിടുന്നൂ
അക്കണ്ണു തീയിട്ടെരീച്ചിടുമ്പോള്‍
നില്ക്കും സ്ഫുടം ചെയ്ത സത്യമെന്നും"

തൃക്കണ്ണു തീക്ഷ്ണം ജ്വലിച്ചുയര്‍ന്നൂ
നക്കീരനും ചാമ്പലായിയെന്നാല്‍
കഷ്ടം നിരന്തരം ലേപമില്ലാ-
തക്കൂന്തല്‍ ഗന്ധം നിറഞ്ഞുമില്ലാ!!

ഇക്കണ്ണാടിയുടച്ചിടൊല്ല, കവിതാ-
           നൈവേദ്യമായ് നിത്യവും
വയ്ക്കൂ നിസ്തുല സത്യമെന്നുമൊരുപോല്‍
           തീക്കണ്ണുരുട്ടീടിലും
പൊയ്ക്കോട്ടേ കവി, കാവ്യലോകസുദിനാ-
           ഘോഷം മുഴങ്ങട്ടെ, ഞാന്‍
വയ്ക്കും കാവ്യസരിത്തുകള്‍ക്കു തെളിയാന്‍
            സത്യം ശിവം സുന്ദരം!

Friday, September 19, 2014

പാപനാശിനി

ബഹുമാന്യ മിത്രമേ,

എന്റെ നാലാമത്തെ കാവ്യസമാഹാരം “പാപനാശിനി“ സെ. 15 നു നായരമ്പലത്തുവച്ച മങ്കൊമ്പു ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.“കവിതയുടെ പാപനാശിനി“ എന്നു അവതാരികാകാരൻ കവി എൻ കെ ദേശം സാർ വിലമതിച്ചിരിക്കുന്ന ഈ കൃതിയിൽ ഭാഷാ/ സംസ്കൃത വൃത്തങ്ങളിലുള്ള 55 താളബദ്ധകവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ശ്രീമതി സരിതാ മോഹനൻ വർമ്മയുടെ അഭിപ്രായക്കുറിപ്പും, “കവിതയിലെ കരകൌശലം“ എന്ന പേരിൽ എന്റെ തന്നെ ഒരു ലേഖനവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.കേരളത്തിലെ പുതുമുളയെടുക്കുന്ന കുരുന്നുകൾക്കാണു ഈ പുസ്തകം സമർപ്പിക്കുന്നത്. ഇങ്ങനെ ഒരു പ്രതീക്ഷയും ഞാൻ പുസ്തകത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു

ഇതു പാപനാശിനി, മലയാള കവിതയുടെ
പുതുമുഖം കഴുകുവാൻ ഞാനൊഴുക്കീ
സദയമെൻ വരികളിൽ തഴുകുവാൻ ഗതകാല-
ഗരിമയുടെ തെളിനിലാവെത്തുമെങ്കിൽ
മതി, മതിനിറഞ്ഞു കവി, വിത മുളയിടുന്നതിൻ
പൊഴുതുകൾ നിനച്ചതും കാത്തിരിക്കാം.

പ്രസാധനം സംഘമിത്ര ബുക്സ് എറണാകുളം. 120 പേജുകൾ . വില 120 രൂപ. .പാപനാശിനി വായിക്കുവാൻ താത്പര്യമുണ്ടെങ്കിൽ വിലാസം അറിയിക്കുക.ഇൻഡ്യയിലെവിടെയും 100 രൂപ മാത്രം വി പി പി ചുമത്തി അയച്ചുകൊടുക്കുന്നതാണു്. വിലാസമറിയിക്കുന്ന സ്കൂൾ /കോളേജ് പൊതു ലൈബ്രറികൾക്ക് സൌജന്യമായും പുസ്തകം അയച്ചുകൊടുക്കാം.

സ്നേഹപൂർവ്വം ഷാജി നായരമ്പലം

Tuesday, September 2, 2014

തലനീർത്താനൊരു തലോടൽ

തലനീർത്താനൊരു തലോടൽ

“നിരന്തരം ചവിട്ടേറ്റു കിടക്കുന്ന പുൽക്കൊടി വളരില്ല. ഇതൊരു തലോടലായി കണക്കാക്കണം തലയുയർത്തുവാൻ, വിണ്ണിലേക്കു വളരുവാൻ...” കഴിഞ്ഞ മാസം 30 നു തിരുവനന്തപുരത്തു വച്ച് ശഹാന സാഹിത്യ അവാർഡ് ഞാനെഴുതിയ “ഗുരുദേവഗീത“യ്ക്ക് നൽകിക്കൊണ്ട് ശശിഭൂഷൻ സാർ എന്നോടു പറഞ്ഞു. ഈ തലോടൽ, ഈ കൈത്താങ്ങ് അമൂല്യമായി ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നു അവാർഡ് സ്വീകരിച്ചുകൊണ്ട് ഞാനും.

മൂന്നുപേർക്ക് നന്ദിയും പറഞ്ഞു -
1. എന്റെ വരികളിൽ വന്നു തലോടുന്ന അദൃശ്യകരസ്പർശനത്തിന് എന്റെ ഗുരുക്കന്മാർക്ക്, എനിക്കുയിരും ഉയർച്ചയും ഉരിയാടാനീ വാക്കുകളും തന്ന അമ്മയ്ക്ക്,കേരളത്തിന്റെ മഹാഗുരുവിനു്....

2. കേരളസാഹിത്യ അക്കാദമി അവാർഡുൾപ്പെടെ കേരളത്തിലെ 99% അവാർഡുകളും പ്രഹസനമായി മാറുമ്പോൾ തികച്ചും സുതാര്യമായി പരസ്പരം അറിയാത്ത മൂന്നു വിധികർത്താക്കളെക്കൊണ്ട് വിലമതിച്ച് “ഗുരുദേവഗീത“യെ തെരഞ്ഞെടുത്ത തിരുവന്തപുരത്തെ ശഹാന കലാസാഹിത്യവേദി പ്രവർത്തകർക്ക്...

3. എന്നെ ആ വേദിയിൽ നിർത്താൻ പ്രാപ്തനാക്കിയ അക്ഷരങ്ങൾക്ക്. അതിങ്ങനെ -

അക്ഷരഗംഗയിൽ അല്പനാളാ,യെന്റെ
വാക്കുകൾ മുക്കിത്തുടച്ചിടുന്നൂ
ആ പ്രമാദം പൊറുത്തക്ഷരങ്ങൾ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകൾ തെറ്റാതെ നോക്കുന്നിടത്തൊക്കെ-
ഒത്തപോൽ ചേര്ത്തുറപ്പിച്ചു വയ്ക്കാൻ
മുറ്റും കൃപാവരം തന്നു താൻ പോന്നതായ്
പെറ്റമ്മയെന്നെ വളര്ത്തിയെന്നോ!


ആദ്യാക്ഷരം ചേര്ത്തു കൈവിരൽത്തുമ്പിലാ-
യാദ്യമായാരോ പകര്ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്ദ്രമാ-
മുണ്മയെച്ചേലില്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊൻ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നിൽ
ജാലകക്കാഴ്ചയായ് അക്ഷരപ്പാല്ക്കടൽ-
ത്താളമേളങ്ങൾ പടുത്തു തന്നൂ.


ഓമനത്തിങ്കൾക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നിൽക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്ച്ചിലമ്പിൻ ഝിലം തീർത്തിടാം ഞാൻ !