Thursday, November 29, 2012

കൂടെ സഞ്ചരിക്കുന്നവരെ തിരിച്ചറിയാതിരിക്കരുത്

കൂടെ സഞ്ചരിക്കുന്നവരെ
             തിരിച്ചറിയാതിരിക്കരുത്.....

(അടുത്തയിടെ കേരളത്തിലെ ഒരു പ്രമുഖ കവിയെ കുട്ടികൾക്കായുള്ള 
സാഹിത്യ ശില്പശാലയിൽ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിച്ചു. 
കൊണ്ടു വരുന്നതിനും തിരിച്ചെത്തിക്കുന്നതിനും ഒരു കാറും ഏർപ്പെടുത്തി. 
പക്ഷെ തിരിച്ചു പോയപ്പോൾ മറ്റു രണ്ടു പ്രാസംഗികരെ കൂടി
ആ കാറിൽ കയറ്റി വിട്ടിരുന്നു. അതദ്ദേഹത്തിനിഷ്ടമായില്ല. അവരിറങ്ങി-

 പ്പോകുന്നതു വരെ രണ്ടു മനുഷ്യ ജീവികളെന്ന പരിഗണനപോലുമില്ലാതെ 
ഈ സാഹിത്യ കാരനിൽ നിന്നവർക്കു ശകാരം കിട്ടി. തനിക്കായി
 ഏർപ്പെടുത്തിയ വാഹനത്തിൽ കയറിയതിനു്.
കൂടെ യാത്ര ചെയ്യുന്നവരെ ഇങ്ങനെ തിരിച്ചറിയാതിരിക്കാമോ....?
)


കടത്തു തോണിയിലൊഴുക്കിലങ്ങനെ
കുതിച്ചു പായുകയാണേ
ഇടക്കൊരാളെയുമെടുത്തിടാതെയു-
മൊഴുക്കു കാക്കുക തോണീ.

കരയ്ക്കു നിൽപ്പവരടുത്തു കൂടു, മി-
തിടയ്ക്കു നിർത്തരുതൊട്ടും
നടുക്കു പാൽക്കടലമൃതമുണ്ടതി-
ലെനിക്കടുക്കണമാദ്യം...!

കഷ്ടം  കണ്ണടവച്ചിടാത്ത ചിലരാ-
          ത്തോണിക്കു കൂട്ടായിടാൻ
തീർത്തും പ്രൗഢത മുറ്റിടുന്ന,യിരുപേ-
           രെക്കൂട്ടി വിട്ടാശ്രയം
തെറ്റിപ്പോയതുണർത്തിവിട്ടു പെരുതാം
           ധാർഷ്ട്യക്കൊടും കാറ്റതിൽ
പ്പൊട്ടിപ്പോയൊരു പാഴ്മരം, പഴമരം
            പോലാടി നിൽക്കുന്നിതാ.

എത്താനൊത്തിരി ബാക്കിയുണ്ടിതിനിയും;
         കൈത്താങ്ങിനായെത്തിടാം
ഏറ്റം മണ്ണിലമർന്നു പോയ തൃണവും
         കല്ലും കരിക്കട്ടയും
പൊട്ടിച്ചേതു മെറിഞ്ഞിടൊല്ല, കടവിൽ-
        ക്കാക്കുന്നവർക്കൊക്കെ മേൽ
തീർത്തും കണ്ണടവച്ചിടായ്ക,യവരെ-
         ക്കണ്ടാലറിഞ്ഞീടുക.

4 comments:

Unknown said...

Aksharam ariyunnavar entha ingane .... kashtam

Kavithayum ishtaayi
Aashamsakal

ajith said...

അഹന്തയുള്ളവര്‍ ഏതുകൂട്ടത്തിലുമുണ്ടാകുമല്ലോ

Cv Thankappan said...

കവിക്ക് പ്രാസംഗികരുടെ പ്രസംഗം
രുചിച്ചിട്ടുണ്ടാവില്ല.
കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...

ആശംസകള്‍ ഷാജിചേട്ടാ എന്താ ചെയ്യുകയ അല്ലെ @ PUNYAVAALAN