Monday, June 9, 2014

വായിച്ചാല്‍ മതി!!

വായിച്ചാല്‍ മതി


     പണ്ടു പണ്ട് വളരെപ്പണ്ട് കേരളത്തിലെ രണ്ടു പ്രമുഖ സാഹിത്യകാരന്മാര്‍, ( ഒന്നു മഹാകവി, രണ്ടു നിരൂപകന്‍) അതിലൊരു സാഹിത്യകാരനെഴുതിയ പുസ്തകം എറണാകുളത്തെ ഒരു പ്രസ്സുമുതലാളിക്കു വിലക്കു നല്‍കുന്നതിനു ചെന്നു. താന്‍ പുസ്തകം വായിക്കാറില്ല എന്നായിരുന്നു മുതലാളിയുടെ പ്രതികരണം. ചെവിക്കല്പം കേള്‍ക്കുറവുള്ള കവിയെ ( അദ്ദേഹത്തിന്റെ പുസ്തകമായിരുന്നു വില്‍ക്കാന്‍ ചെന്നത്) കൂടെയുള്ള സാഹിത്യകാരന്‍ ഈ പ്രതികരണം എഴുതിക്കാണിച്ചറിയിച്ചു. മഹാകവിയുടെ ഉടനെയുള്ള പ്രതികരണമിതായിരുന്നു:

"വായിക്കണ്ട, വാങ്ങിച്ചാല്‍ മതി!!!"

അന്നു പതിനെട്ട് രൂപ വിലയുള്ള പുസ്തകം പ്രസ്സുമുതലാളി ഉടനെ വാങ്ങുക തന്നെ ചെയ്തു..... വള്ളത്തോളായിരുന്നു ആ മഹാകവി. 


കാലം ഒരുപാടുമാറി, കവിതയും. ഒരു പാടു കവിതാപുസ്തകങ്ങള്‍ ദിനം തോറുമിറങ്ങുന്നു 'വാങ്ങിച്ചാല്‍ മതി, വയിക്കേണ്ട' എന്നു പറഞ്ഞുകൊണ്ട്...!!!
പക്ഷെ വായിക്കാന്‍ വേണ്ടി അപേക്ഷിച്ചുകൊണ്ട് "ഗുരുദേവഗീത" എന്ന കാവ്യസമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഈയുള്ളവന്‍ ഈ മാസം ഇറക്കിയിരിക്കുന്നു. ആദ്യ പതിപ്പായി 2000 കോപ്പി അച്ചടിച്ച ഈ പുസ്തകത്തിനു ഒരു വര്‍ഷത്തിനുള്ളിലാണു രണ്ടാം പതിപ്പ്. വിലാസം അറിയിക്കുന്ന സ്കൂള്‍/ കോളേജ് ലൈബ്രറികള്‍ക്ക് 110 രൂപ വിലയുള്ള ഈ പുസ്തകം സൗജന്യമായി അയച്ചുകൊടുക്കാം. . മറ്റുള്ളവര്‍ക്ക് 100 രൂപ വിപി പി ചുമത്തി ഇന്‍ഡ്യയിലെവിടെയും അയച്ചുകൊടുക്കാം. email: shajitknblm@gmail.com

Friday, March 21, 2014

ജോസഫ്

ജോസഫ് 

ചങ്കിലെയുമിത്തീയില്‍ ഓര്‍മ്മകള്‍ കരിച്ചിട്ട്
സങ്കടങ്ങളെയൊക്കെ മാറ്റിവച്ചു പോല്‍ ജോസഫ്.
സര്‍വ്വ സാക്ഷിയായ്, പാപപങ്കിലം സമൂഹത്തിന്‍
ധര്‍മ്മമീമട്ടില്‍ക്കണ്ടു ചാട്ടവാറെടുക്കുവാന്‍
കാല്‍ വരിക്കുന്നില്‍ പണ്ടു ചോരവാര്‍ന്നൊടുങ്ങിയ
പാവനം മഹാ രക്തസാക്ഷിയെ സ്മരിച്ചയാള്‍...

വന്നതോ കൂരമ്പുകള്‍, കൈവിലങ്ങുകള്‍, തുന്നി-
പ്പിഞ്ഞിയ കൈപ്പത്തിയാല്‍ എങ്ങനെ തടഞ്ഞിടാന്‍?
എങ്കിലും സമാശ്വസിപ്പിക്കുവാന്‍ സധൈര്യമാ
സങ്കടങ്ങളെയൊക്കെത്തൂത്തു മാറ്റുവാനൊരാള്‍
മുന്നില്‍ നിന്നൊടുങ്ങാത്തൊരായിരം ശരങ്ങളെ
നെഞ്ഞിലേറ്റുപോല്‍; ഇന്നു വീണിതാകിടക്കുന്നു.

ആരു തീര്‍ത്തുവോ കുരുക്ഷേത്രമിങ്ങനെ? പോരില്‍
ആര്‍ ജയിച്ചുവോ? ദൈവമമ്പരന്നു നോക്കുന്നു.
ഭൂമിയില്‍ത്തനിക്കില്ല കാര്യമീരഥം, രഥ്യാ
വേഗമീമട്ടില്‍പ്പോയാല്‍ താന്‍ തനിച്ചാവും നിജം.

പിന്നിലായ്ത്തളര്‍ന്നെഴുന്നേല്‍ക്കുവാന്‍ പണിപ്പെട്ടു
നിര്‍ന്നിമേഷമായ് ദൈവം പാളിനോക്കവേ കണ്ടൂ
വെട്ടുകത്തിയും, വാളും, കാവിയും, ത്രിശൂലവും
പച്ചയും, ചോപ്പും, കത്തിവേഷവുമൊരേമട്ടില്‍
ആര്‍ത്തലച്ചടുക്കുന്നു; രാഷ്ട്രവും, രാഷ്ട്രീയവും
നേര്‍ത്തപാടകള്‍ മൂടിക്കാത്തിടും മതങ്ങളായ്!

"നീ തനിച്ചു പോവുമോ?" തൂങ്ങിയാടിടും കയ്യില്‍
കയ്യമര്‍ത്തിയോരമ്മ മാഴ്കിടേ തടഞ്ഞയാള്‍
"ഇല്ല, ഞാനുണങ്ങാത്ത വാഴ്വിലെ വ്രണം," -അമ്മ
വല്ലപാടുമാ കത്തലാളിടാതണച്ചുവോ?

Wednesday, January 22, 2014

പൊട്ടു കുത്തട്ടെ കാലം

കെട്ടിഞാൻ ഞാത്തിയിട്ട പട്ടങ്ങളിൽ
പൊട്ടുകുത്തട്ടെ കാലം പതുക്കവേ!

മാതൃഭൂമി വാർത്ത 

Friday, December 27, 2013

മൂകാംബിക

മൂകാംബിക

അക്ഷരപൂജയ്ക്കു പോയി ഞാന്‍ പുത്രിയൊ-
ത്തൊത്തിരി ദൂരെ കര്‍ണ്ണാടകത്തില്‍
പത്തിലാണിന്നവള്‍, കേട്ടുവത്രേ ദേവി
ശക്തിസ്വരൂപിണി മൂകാംബിക
ശിക്ഷയായ് നല്‍കും സ്വരം വാഗ്വിലാസവും
ഭക്തിപൂര്‍വ്വം ചെന്നു കൂപ്പി നിന്നാല്‍.

അര്‍പ്പിച്ചു പൂവും, കിനാക്കളും, ഭക്തിയും
സല്‍ക്കലാസിദ്ധിസമ്പത്തു നല്‍കും
അംബികാസന്നിധേയെന്‍ മകള്‍, ഞാന്‍ ദൂരെ
അമ്പലഭംഗി നുകര്‍ന്നു നിന്നൂ.
കാടും മലകളും കാട്ടു നീര്‍ച്ചോലയും
മാടിവിളിച്ചതാണെന്നെ; കൊല്ലൂര്‍
കാണുവാന്‍ , കണ്ടതോ നാടും നഗരവും
ചേണറ്റ സൗപര്‍ണികാ തീര്‍ത്ഥവും.

വന്നിടം കണ്ടു മടങ്ങിടും യാത്രയില്‍
നിന്നെയും കണ്ടേന്‍ കിനാവുപോലെ
ആ വഴിവക്കിലാകാശപ്പരപ്പിലെ
പൂവുപോല്‍ നീ പുഞ്ചിരിച്ചു നില്പൂ!
കയ്യില്‍ മുളങ്കോലിലക്കൊച്ചു ജീവനുള്‍-
ക്കൊള്ളുന്ന മെയ്യനക്കാതെ നിര്‍ത്തി
ചാഞ്ചാടിയാടും വടത്തില്‍പ്പദം ചേര്‍ത്തു
മുന്നോട്ടു പിന്നോട്ടു നൃത്തമാടി
അപ്പിഞ്ചുപൈതല്‍ ചലിക്കുന്നു വായുവില്‍,
അല്‍ഭുതം കണ്‍പാര്‍ത്തു നില്പു മാളോര്‍.

കൊച്ചിളം മേനി കാല്‍തെറ്റിപ്പതിക്കുമോ?
ഉല്‍ക്കടം ഞെട്ടിത്തരിച്ചുപോയ് ഞാന്‍,
പാതയോരത്തൊരു കല്ലില്‍ച്ചടഞ്ഞിരു-
ന്നാകുലം ജീവിത താളമാകാം
അമ്മ മുഴക്കുന്നു കണ്ണിമയ്ക്കാതെ തന്‍
കുഞ്ഞിന്‍ പദം മാത്രമുറ്റുനോക്കി.

പോയകാലത്തിതുപോലിവളമ്മയും
ഞാണില്‍ നടന്നിതേ പാതവക്കില്‍.
ഇത്താളവട്ടം മുടങ്ങാതെ പൈതലേ
കൊട്ടിടും നീയും വളര്‍ന്നിടുമ്പോള്‍.
തീര്‍ച്ച മുകാംബിക നിന്‍കാല്‍ത്തളിര്‍ദ്വയം
കാക്കുവാന്‍ വന്നു നില്പുണ്ടു കാണ്മൂ!

"അമ്മേ അനുഗ്രഹിക്കെ"ന്നു ഞാന്‍ ചൊല്ലിയോ?
കണ്‍ പിന്‍വലിക്കവെ, യാത്രയാകേ...

Thursday, October 31, 2013

കൈരളി..!

കൈരളി..!
(നവമ്പര്‍ ഒന്നിനു ഒരു പുനപ്രസിദ്ധീകരണം )

അക്ഷരഗംഗയിലല്‍പനാളാ,യെന്റെ
വാക്കുകള്‍ മുക്കിത്തുടച്ചിടുന്നൂ
ആ പ്രമാദം പൊറുത്തക്ഷരങ്ങള്‍ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകള്‍ തെറ്റാ‍തെ നോക്കുന്നിടത്തൊക്കെ-
യൊത്തപോല്‍ ചേര്‍ത്തുറപ്പിച്ചു വയ്ക്കാന്‍
മുറ്റും കൃപാവരം തന്നു താന്‍ പോന്നതായ്
പെറ്റമ്മയെന്നെ വളര്‍ത്തിയെന്നോ!

ആദ്യാക്ഷരം ചേര്‍ത്തു കൈവിരല്‍ത്തുമ്പിലാ-
യാദ്യമായാരോ പകര്‍ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്‍ദ്രമാ-
മുണ്മയെച്ചേലില്‍പ്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊന്‍ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നില്‍
ജാലകക്കാഴ്ച്ചയായക്ഷരപ്പാല്‍ക്കടല്‍-
ത്താളമേളങ്ങള്‍ പടുത്തു തന്നൂ.

ഓമനത്തിങ്കള്‍ക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നില്‍ക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്‍ച്ചിലമ്പിന്‍ ഝിലം തീര്‍ത്തിടാം ഞാന്‍ !

Monday, October 28, 2013

അന്യം നിന്നു പോകുന്ന പദ്യ പൈതൃകം

അന്യം നിന്നു പോകുന്ന
പദ്യ പൈതൃകം


     സ്കൂള്‍ കലോല്‍സവ വേദികളില്‍ കാവ്യാസ്വാദനത്തിന്റെയും  അവതരണത്തിന്റെയും മാറ്റുര യ്ക്കുന്ന മല്‍സര ഇനങ്ങളാണു മലയാളം പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം, കാവ്യകേളി എന്നീ കലകള്‍ . എന്റെ രണ്ടു കുട്ടികളെ അനുഗമിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ കലകളുടെ അവതരണവേദികളില്‍ പോകേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ കിട്ടിയ അനുഭവങ്ങളും അറിവുകളും പങ്കുവയ്കുന്നത് പലര്‍ക്കും ഉപകാരപ്പെടും എന്നു കരുതുന്നു.

മലയാളം പദ്യം ചൊല്ലല്‍ :
      പദ്യമെന്നാല്‍ വൃത്തനിബദ്ധമായ കവിത എന്നു വിവക്ഷിക്കാം. മലയാളത്തിന്റെ സമ്പന്നമായ പദ്യപൈതൃകം വിസ്മരിക്കുകയോ, തമസ്കരിക്കുകയോ ചെയ്തുകൊണ്ട് മല്‍സരാര്‍ത്ഥികളായ കുട്ടികള്‍ ഈ വേദികളില്‍ ഗദ്യകവിതകള്‍ അവതരിപ്പിക്കുനതുകണ്ട്,വിധികര്‍ത്താക്കള്‍ അവര്‍ക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവും അനുവദിക്കുന്നതുകണ്ട്, വിദ്യാഭ്യാസ അധികൃതരോട് ഒരിക്കല്‍ വിവരാകാശനിയമപ്രകാരം ആരാഞ്ഞു :
 "പദ്യം ചൊല്ലല്‍ മല്‍സരവേദിയില്‍ ഗദ്യ കവിതകള്‍ ചൊല്ലാമോ?":
 ഉത്തരം വിചിത്രമായിരുന്നു. കലോല്‍സവ മാനുവലില്‍   മലയാളം പദ്യംചൊല്ലല്‍ മല്‍സരവേദിയില്‍ ഗദ്യകവിതകള്‍ ചൊല്ലുന്നത് വിലക്കിയിട്ടില്ലാത്തതിനാല്‍ പദ്യംചൊല്ലല്‍ വേദിയില്‍ ഗദ്യം ചൊല്ലുന്നതില്‍ തെറ്റില്ലത്രെ! മനുവലില്‍ വിലക്കില്ലാത്തതിനാല്‍ ഭരതനാട്യം  വേദിയില്‍ ഓട്ടന്തുള്ളലും അവതരിപ്പിക്കാമെന്നു സാരം !
          ഇതു വിവരാവകാശ ചോദ്യത്തിനു ഉത്തരം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് ഗുമസ്ഥന്റെ മാത്രം വിവരക്കേടല്ല. പദ്യമെന്തെന്ന് തിരിച്ചറിവില്ലാത്ത മലയാളം അദ്ധ്യാപകരാണു നമ്മുടെ നമ്മുടെ വിദ്യാലയങ്ങളില്‍ ഇന്ന് ബഹുഭൂരിപക്ഷവും എന്ന സങ്കടകരമായ സത്യത്തെ നിഷേധിക്കുവനാവുമോ? ഈ തിരിച്ചറിവു നഷ്ടമായ അദ്ധ്യാപകര്‍ എങ്ങനെയാണു കുട്ടികളുടെ ചുണ്ടുകളിലേക്ക് പദ്യശകലങ്ങള്‍ പകര്‍ന്നു നല്‍കുന്നത്? എങ്ങനെയാണു  ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ പദ്യത്തെയും പദ്യസാഹിഹിത്യത്തെയും അറിയുന്നത്? കുട്ടികളും അദ്ധ്യാപകരും ഒരേ ബഞ്ചിലിരുന്ന് പഠിക്കേണ്ടിയിരിക്കുന്ന പാഠങ്ങള്‍ ......

പാഠം ഒന്ന് വൃത്തം:
     കവിതയെഴുത്തിന്റെ തോതാണു വൃത്തം. ഹ്രസ്വാക്ഷരങ്ങളും ദീര്‍ഘാക്ഷരങ്ങളും ഉച്ചരി ക്കുവാന്‍ വ്യത്യസ്ഥമായ സമയദൈര്‍ഘ്യം വേണ്ടിവരും. ഇതിനെ മാത്രകള്‍ എന്നു പറയുന്നു. ഈ മാത്രകള്‍ ക്രമപ്പെടുത്തി  അടുക്കിയ അക്ഷരഗണങ്ങളുപയൊഗിച്ച് പൂര്‍വ്വസൂരികള്‍കവിതകളുടെ വരികള്‍ കെട്ടി. നിയതമായ അക്ഷരക്രമം പാലിച്ച (ഛന്ദസ്) ഈ വരികള്‍ക്ക് സ്വാഭാവികമായ ഒരു താളം കൈവരും. ഈ താളബദ്ധതയെ നാം വൃത്തമെന്നു വിളിക്കുന്നു.

മലയാള പദ്യസാഹിത്യത്തില്‍ രണ്ടുതരം വൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

 ഭാഷാവൃത്തം ( ദ്രാവിഡ വൃത്തം) :  ഭാഷാവൃത്തശീലുകള്‍ ഈരടികളായാണു നിര്‍മ്മിക്കുന്നത്. രണ്ടു പാദങ്ങളിലൂന്നി അവ മുന്നേറുന്നു. എവിടെവരെ പോകുന്നതിനും സ്വാതന്ത്ര്യമുണ്ട്. ഒന്നേ നിഷ്ക്കര്‍ഷയുള്ളു. ഈരടികളാകണം അവ. നിയതമായ അക്ഷരക്രമം വരികളില്‍ അനുവര്‍ത്തി ക്കണം. രണ്ടു വരികളിലും ഒരേ അക്ഷരക്രമം സ്വീകേരിക്കുന്നവയെ  സമവൃത്തങ്ങള്‍ എന്നും , വ്യത്യസ്ഥമായ അക്ഷരക്രം സ്വീകരിക്കുന്നവയെ വിഷമവൃത്തങ്ങള്‍ എന്നും വിളിക്കുന്നു.

ഉമ്മറക്കോലായിമേല്‍ തൊട്ടുരുമ്മിയും കാറ്റില്‍
വന്‍പെഴും ശിരസ്സിലെ ശാഖകള്‍ വിടര്‍ത്തിയും...
എന്നു കേകയില്‍ പാടുമ്പോള്‍ സമവൃത്തവും ,

ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍
പോകുന്നിതാ പറന്നമ്മേ!
എന്നു താരാട്ടു വൃത്തമാലപിക്കുമ്പോള്‍ വിഷമവൃത്തവും ആകുന്നു.

സംസ്കൃത വൃത്തം:  ഭാഷാവൃത്തം ഇരുകാലികള്‍ക്കു സമമെങ്കില്‍ സംസ്കൃതവൃത്തത്തെ നാല്‍ക്കാലികളോടുപമിക്കാം . അവയ്ക്കു നാലുകാലിലേ നടക്കുവാനാവൂ. നാലു കാലുകളില്‍ നില്‍ക്കുന്ന അര്‍ത്ഥപൂര്‍ണ്ണത വരുന്ന ഈ കവിതാപാദങ്ങളെ ശ്ലോകങ്ങള്‍ എന്നു വിളിക്കുന്നു. കടുകിട വ്യതിചലിക്കുവാനാവാത്ത അക്ഷരക്രമവും, ഗണങ്ങളും ഒന്നിക്കുമ്പൊഴേ ശ്ലോക താളബദ്ധത കൈവരൂ. ഇവയിലും സമപാദങ്ങളും വിഷമപാദങ്ങളും കാണും . നാലുവരികളും ഒരേ അക്ഷരക്രമം പാലിക്കുന്നവ സമവൃത്തങ്ങള്‍ . ഒന്നും രണ്ടും വരികളില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവ  വിഷമവൃത്തങ്ങള്‍ . ഈ അക്ഷരക്രമം തന്നെ ആവര്‍ത്തിക്കണം മൂന്നും നാലും വരികളില്‍ .

ഓടിപ്പോയ ഡിസംബറിന്‍ ചുമരിലെ-
      ച്ചോരക്കറക്കെന്തു ഞാന്‍
പാടും? വറ്റി വരണ്ടുപോയ കനിവിന്‍
     കാലച്ചുമര്‍ച്ചിത്രമോ?
ഏതാ മുള്‍ മുടി? വയ്ക്കുകെന്റെ തലയില്‍,
     പ്രാണന്‍ കൊരുക്കൂ, മുറി-
പ്പാടില്‍ കുത്തിയൊഴുക്ക രക്തമിനിയും
     ഭോഗത്തൃഷാ ലോകമേ..

ഇതു വരികളില്‍ 19 അക്ഷരമുള്ള ശാര്‍ദ്ദുല വിക്രീഡിതം സമവൃത്തം

ഒളിമങ്ങിയ നിന്റെ മന്ദഹാസ-
ത്തെളിനീരില്‍ നിഴല്‍ വീഴ്ത്തിടുന്ന നോവും,
പ്രിയതോഴനറിഞ്ഞിടുന്നു; വാഴ്വി-
ന്നയവില്ലാത്തഴലാഴി നീന്തി നീയും.

വരികളില്‍ 11 , 12  എന്നു അക്ഷരക്രമം ദീക്ഷിച്ചിട്ടുള്ള വസന്തമാലിക എന്ന് വിഷമവൃത്തം.

അക്ഷരശ്ലോക സദസ്സുകള്‍
     മലായാള കാവ്യ പൈതൃകം തന്നുപോയ കേരളത്തിന്റെ തനതു കല . ശ്ലോകികള്‍ വട്ടമിട്ടിരുന്ന് സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നു. ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാമത്തെ പാദാദ്യക്ഷരത്തില്‍ തുടങ്ങണം അടുത്തയാള്‍ ശ്ലോകം. അനുഷ്ടുപ്പിനു മുകളില്‍ (എട്ടക്ഷരം) 21 അക്ഷരം വരെയുള്ള വൃത്തങ്ങളാണു ഈ സദസ്സില്‍ ചൊല്ലാവുന്നത്. അനുഷ്ടുപ്പു അനുവദിച്ചിട്ടില്ല. ഭാഷാശുദ്ധി, ഉച്ചാരണശുദ്ധി, ശൈലി, ഭാവം വൃത്തബോധം, കാവ്യ ഭംഗിയുള്ള ശ്ലോകങ്ങളുടെ തെരഞ്ഞെടുപ്പ്   എന്നിവ സമന്വയിക്കുമ്പൊഴേ ഒരാള്‍ക്ക് ഉത്തമശ്ലോകിയാകുവാനാവൂ. വര്‍ഷങ്ങളുടെ സപര്യ ഇതിനാവശ്യവുമാണു്‌.

കാവ്യകേളി
     ശ്ലോകസദസ്സുകളുടെ ചുവടു പിടിച്ച എന്നാല്‍ അത്രത്തോളം പഴക്കവും പ്രചാരവും സിദ്ധിക്കാത്ത കലയാണു കാവ്യകേളി. ഇതില്‍ ഭാഷാവൃത്ത ശീലുകള്‍ മാത്രമേ ചൊല്ലാവൂ.
നാലു ഈരടികളില്‍ ( എട്ടു വരികകള്‍  ) അര്‍ത്ഥപൂര്‍ണ്ണത വരുന്ന കവിതാ ശകലങ്ങളേ തെരഞ്ഞെടുക്കാവൂ. ഒരാള്‍ ചൊല്ലുന്ന കവിതാ ശകലത്തിന്റെ അഞ്ചാമത്തെ വരിയിലെ ആദ്യാക്ഷ രത്തിലാണു അടുത്തയാള്‍ ചൊല്ലിത്തുടങ്ങേണ്ടത്. അക്ഷരശുദ്ധി കാവ്യഭംഗി, ഭാവം, വൃത്തബോധം എന്നിവ ഇതിന്റെ അതരണത്തില്‍ കണക്കിലെടുക്കെണ്ടതുണ്ട്. സംഗീതത്തിനു പ്രാധാന്യം നല്‍കേണ്ടതില്ല.

 സമസ്യാ പുരണം

     സംസ്കൃതവൃത്തത്തിലുള്ള ഒരു ശ്ലോകത്തിന്റെ അവസാനപാദം സമസ്യയായി നൽകുന്നു. വൃത്തമേതെന്നും അതിന്റെ ലക്ഷണമേതെന്നും സമസ്യയോടൊപ്പം അറിയിച്ചിരിക്കും . ഇത് ഇതേ വൃത്തത്തിലുള്ള മറ്റു മൂന്ന് പാദങ്ങൾ ചമച്ച് അര്ത്ഥപൂർണ്ണമായി പൂരിപ്പിക്കണം. കവിതാ രചന്യുടെ കരകൗശലം വർദ്ധിപ്പിക്കുന്ന ഒരു കാവ്യ വിനോദമായി ഇതിനെ കണക്കാക്കാം.
       ദ്രാവിഡവൃത്തത്തിലുള്ള ശീലുകളും സമസ്യാ പൂരണത്തിനായി നൽകി ഈ കല കുറച്ചു കൂടി ജനകീയമാക്കാവുന്നതാണു്. സമസ്യ ഈരടിയായി നൽകുകയാവും ഉചിതം. പൂരണം നാലു ഈരടികളിലാക്കുകയുമാവാം. മറ്റു നിയമങ്ങളെല്ലാം സംസ്കൃത വൃത്തത്തിന്റെ തന്നെയാവണം.

     ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും അക്ഷരശ്ലോകസമിതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സമിതികള്‍ കുട്ടികള്‍ക്കായി കളരികള്‍ നടത്തുകയും അതില്‍ ധാരാളം കുട്ടികള്‍ ഈ കലകള്‍ താല്പ്പര്യത്തോടെ ശീലിച്ചുവരികയും ചെയ്യുന്നുണ്ട്.  എന്നാല്‍ ഇത് ഒരു ന്യൂനപക്ഷം മാത്രമാണു്‌. നമ്മുടെ സ്കൂളുകളോടനുബന്ധിച്ച് ഇത്തരം കളരികള്‍ തുടങ്ങുന്നതായാല്‍ തമസ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ കാവ്യപൈതൃകം നമ്മുടെ കുട്ടികള്‍ കണ്ടെത്തി കൊണ്ടുനടക്കുക തന്നെ ചെയ്യും.
      പുതുകവികള്‍ കുഴിച്ചു മൂടാന്‍ ശ്രമിക്കുന്ന കവിതയെ കൈപിടിച്ചുയര്‍ത്തുവാനവര്‍ക്കാവട്ടെ.

Friday, September 20, 2013

1104 കന്നി5

1104 കന്നി 5
 

കന്നിമേഘം കനിഞ്ഞെങ്ങും
വെണ്മയൂഖങ്ങള്‍ തീര്‍ത്തനാള്‍
വന്നു പോവുന്ന കാര്‍മഘ-
ക്കാളിമക്കുമൊടുക്കമായ്

പശ്ചിമാകാശ സൂര്യന്‍ ഹാ !
സ്വച്ഛമായ് നോക്കി നില്‍ക്കയായ്
വൃക്ഷപക്ഷിനികുഞ്ജങ്ങള്‍
സൂക്ഷ്മഭാവമിയന്നുവോ?

ദ്യോവിലായാസമായ് വീശും
വായുവും സ്വസ്തമായിതാ
സര്‍വ്വലോകചരാചരം
നിര്‍വ്വൃതീഭവമാര്‍ന്നിതോ?

എട്ടുമാസമായ് ദേഹം
വിട്ടിടാത്ത വിഷജ്വരം
തീര്‍ത്ത വേദനയൊക്കെയും
മുക്തമായ് ഗുരു ശാന്തനായ്

ആമുഖത്തു പ്രശാന്തതാ
സീമകണ്ടതുപോല്‍ സ്ഥിരം
ഭാവ തേജോജ്വലം ജ്വാല
സാവധാനമുയര്‍ന്നിതാ

നിര്‍ന്നിമേഷരായ് ചുറ്റും
നിന്നു ശിഷ്യര്‍ വിതുമ്പിയോ
അന്തരീക്ഷത്തിലാര്‍ദ്രമായ്
തെന്നിനീങ്ങുന്നു വീചികള്‍

" ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവി വന്‍ തോണി നിന്‍പദം "
................................................................................
ഈ കഴിഞ്ഞ ഗുരുജയന്തി ദിനത്തില്‍ പ്രൊഫ. എം കെ സാനു പ്രാകാശനം ചെയ്ത
എന്റെ മൂന്നാമത്തെ കാവ്യസമാഹാരം "ഗുരുദേവഗീത"യില്‍ നിന്ന്...