Sunday, February 14, 2016

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായീ
തൊടുകുറിച്ചാന്തും മറഞ്ഞുപോയി
അനവദ്യസുന്ദര ഗാനമായീ
ഗഗന മാർഗ്ഗത്തിൽ പറന്നു പോയോ?
ഒരു മലർക്കുമ്പിളിറുത്തു, മണ്ണിൽ
നറുനിലാ വെട്ടം തളിച്ച പോലെ
വിരിയിച്ച കാവ്യപ്രപഞ്ചമേ ഹാ!
അരിയ വെൺ ചന്ദനചാർത്തുതാനോ?


ഒരു നവ്യ കാലപ്പുലർച്ച കാണാൻ
ഇരുളിന്റെ നാരായ വേരറുക്കാൻ
കരവാളു നാരായമാക്കി മൂവർ
വിരചിച്ച വിപ്ലവ വിചി കേട്ടൂ
പുതിയ സർഗ്ഗാശ്വമീ മണ്ണിലൂടെ
കുതികുതിച്ചെത്തിയാ നാൾ ജനിക്കാൻ
ഒരു വീണമീട്ടിയോ മൂവരെത്തീ
വയാലാർ, പി ഭാസ്കരൻ, ഒ എൻ വിയും.

കലുഷിതം കാലപ്പകർച്ച മാറ്റാൻ
പുലരി പൂഞ്ചായം പുരട്ടി നോക്കാൻ
പ്രണയിച്ച തത്വശാസ്ത്രങ്ങൾ നിങ്ങൾ
മുറുകെപിടിച്ചന്ത്യമെത്തിടുമ്പോൾ
കരളിൽക്കണക്കറ്റുയർന്നു പൊങ്ങും
തിരതല്ലലിൽ വീണുടഞ്ഞതെന്തോ,
കനവോ, ചരിത്രമോ കാത്തു വയ്ക്കും
കരുണയോ കാലം കളഞ്ഞു തീർത്തൂ?

വിട പറഞ്ഞീടട്ടെ; വിട്ടുപോകേ
തുടരുമീ കാലപ്പിടച്ചിലെന്നിൽ
മുറിവായ് തുറക്കേ, തടഞ്ഞു നിർത്താൻ
തവ വാക്കിനക്ഷരത്തേൻ തളിക്കാൻ
തരിക മഹാകവേ കൈരളിക്കായ്
കരവാൾത്തിളക്കമീ ദൈന്യമാറ്റാൻ....

Sunday, December 20, 2015

വി എസ്*

വി എസ്*

“നേരേ പടിഞ്ഞാറു വിൺപരപ്പിൽ
ചോരച്ചുവപ്പും പൊലിഞ്ഞൊടുങ്ങി-“
കേരളത്തിന്റെ മുഖപ്പിലിന്നും
നേരിൻ വെളിച്ചം തളിക്കുവാനായ്
ഏകനക്ഷത്രത്തിളക്കമാകും
വി എസ് തുറക്കുന്നു ബാല്യ പർവ്വം!
കാരണമെന്ത് നിരീശ്വരനായ്
തീരുവാനങ്ങെന്ന ചോദ്യചിഹ്നം
നേരാണയച്ചൊരാൾ വർത്തമാന-
പ്പോരിന്റെ നാരായമുന്തുകാരൻ.
കണ്ണീരു വറ്റിക്കരിഞ്ഞുണങ്ങി-
പ്പിന്നിട്ട നാളിൻ കറുത്ത ചിത്രം
മെല്ലെ മനസ്സിന്നളുക്കഴിച്ച്
അല്ലൽ മേലാപ്പിൽ വരച്ചിടുന്നു,
എണ്ണിയാൽത്തീരാത്ത നോവുനൌക
തന്നെയെത്തിച്ചയാഴിപ്പരപ്പിൽ
കർമ്മ കാണ്ഡത്തിങ്ങറ്റമെത്തേ
വന്നാ വഴിത്താര നോക്കിടുന്നൂ.
“അമ്മയെക്കാണാതെ രണ്ടു നാളായ്
എന്മനം നൊന്തു ഞാൻ കേണു വീഴേ,
പാരമിരുൾക്കയം മുങ്ങി നിൽക്കും
നേരു മായ്ക്കാനച്ഛനന്നു ചൊല്ലി-
നാളെ വെളുക്കട്ടെ; യായിരുട്ടിൻ
കോന്തലയിൽത്തന്റെ കൺ മറച്ചോ?
മാഴ്കൊല്ല നിന്നെ ഞാൻ കൊണ്ടു പോകാം
താഴെ വയൽ വക്കിലമ്മയുണ്ട്”
പിറ്റേന്നു നേരം പുലർന്നപാടേ
ഒറ്റയ്ക്കു ഞാൻ പാഞ്ഞു പാടമെത്തി
അറ്റത്തു ദൂരെ വരമ്പിലുള്ളാ
ചെറ്റയ്ക്കു കീഴിലെന്നമ്മയുണ്ട്.....
പെട്ടെന്നു പിന്നിലെൻ തോളിലായി-
ട്ടച്ഛനാശ്ലേഷിച്ചു; ഗദ്ഗദത്താൽ
കണ്ഠം വിറച്ചും കരഞ്ഞുകൊണ്ടും
എന്നെത്തടുത്തങ്ങു പോയിടാതെ…
അമ്മയ്ക്കു ദീനം വസൂരിയത്രെ,
അങ്ങോട്ടിതാരുമടുത്തുകൂട
വന്നാട്ടെ, ദീനം പതം വരുമ്പോൾ
നിന്നെ ഞാനങ്ങോട്ടു കൊണ്ടു പോകാം…
അഞ്ചാറു നാളുകൾ വീണു പോയി
നെഞ്ചിൽക്കെടാത്തീകൊളുത്തി;യങ്ങേ-
പ്പാടത്തു രാത്രിയിൽ കൂര കത്തി**
കൂടെയെന്നമ്മയും വെന്തെരിഞ്ഞു…
ഏറെഞാൻ കേണു വിളിച്ച ദൈവം
നേരേ വരാതേ മറഞ്ഞു നിന്നൂ
ആരു വിതച്ചു? മുളപ്പു പൊട്ടി-
ച്ചാരു കൊയ്തിട്ടു കളം മെതിച്ചൂ?
ആരെ ഞാൻ കൂപ്പണം? കണ്ണു പൊത്തി-
ക്രൂരം വിധിയ്ക്കും നിയന്ത്രിതാവിൻ
രീതികൾ രൂപഭാവങ്ങളെന്തോ
ഈ വിധം ലോകം മുടിച്ചിടുന്നു?“
പിന്നെപ്പടിഞ്ഞാറു താണു പോകും
ചെങ്കൽച്ചുവപ്പിന്റെ കാന്തിപൂരം
കണ്ണെടുക്കാതുറ്റു നോക്കി നിന്നും
മെല്ലെയുരയ്ക്കുന്ന പോലെ തോന്നി
“ കാരുണ്യമാണെന്റെ ദൈവരൂപം
നേരറ്റലോകത്തിനേകലേപം”
…………………………………………………………….
* ഫേസ് ബുക്കിൽക്കണ്ട ഒരു കുറിപ്പാണീ കവിതയ്ക്കാധാരം
**അക്കാലത്തുവസൂരിപിടിപെട്ടവരെ ഇത്തരം കുടുലുകൾ കെട്ടി മാറ്റിത്താമസിപ്പിക്കുമായിരുന്നു. രോഗം ജീവനെടുത്തുകഴിയുമ്പോൾ
താമസിപ്പിച്ച കൂര തന്നെ ചിതയാക്കി മാറ്റും…
വി എസിനു നാലു വയസ്സുള്ളപ്പോൾ അമ്മയും 11 വയസ്സിൽ അച്ഛനും നഷ്ടമായി

Sunday, October 25, 2015

മൂദേവി

മൂദേവി
തൂക്കു വിളക്കു കൊളുത്തിയസംഖ്യം
ദീപാവലിയിലലിഞ്ഞൊരുവൾ
കൂപ്പിയുയർന്നിരുകൈമുകുളങ്ങൾ
നിരക്കെ,വിളങ്ങിയണിഞ്ഞൊരുവൾ
ചന്ദന, കുങ്കുമലേപകളേബര
രൂപമനോഹര ബിംബമൊരാൾ
സുന്ദരി, സർവ്വ സുഖാസുഖദായിനി
നിർമ്മല കാന്തി നിറഞ്ഞൊരുവൾ!
ലക്ഷ്മി, മനസ്സുഖ ,ശാന്തി മഹാമതി
നന്മ, നിദാനമകംപൊരുളായ്
ഭക്ഷണ, വസ്ത്ര,വിഭൂഷണ രക്ഷ-
യണച്ചു തരും വര വാങ്മൊഴി നീ!
തെക്കിനി മൂലയിലൊറ്റവിളക്കു
കൊളുത്തിമയങ്ങിയിരിപ്പൊരുവൾ
ഒക്കെയുരുണ്ട് വിമൂക മുഖത്തൊടു
കത്തിയമർന്ന കരിം തിരിയോ?
ദക്ഷിണയില്ല, ജനാവലിയില്ല-
ണയാത്ത വിളക്കൊളിയില്ലവിടെ,
നിഷ്ക്രിയ,നിർമ്മമ,നിർദ്ദയരൂപിണി
നന്മ ചുടുന്ന കൊടും ചുടല
തീർച്ച! സഹോദരിമാരിവർ, മൂത്തവൾ
മുക്കിലിരിപ്പൊരു മൂദേവി
മൂർത്തി മനസ്സിനടിത്തട്ടിന്നടി
യാഴമഗാധമളന്നൊരുവൾ.
തെക്കിനി മൂലയിലല്ലിവൾ, ചിത്ര!
മിരുട്ടു തൊടുത്തു മദിപ്പതു ഹേ,
നോക്കുക! നിന്മുഖ പൊയ്മുഖ മൂടി
യെരിച്ചു കടും തുടി കൊട്ടിവരും
ദുർമുഖ, ദുഷ്ട വിചാര, വിരൂപിണി
ദേവി യകത്തു വസിപ്പിവളും!!
തീർച്ച! നിനക്കു വശംവദയാ-
യിരു മൂർത്തി വസിക്കും കോവിലു് നീ
ഓർത്തു വിളക്കു തെളിച്ചൊഴിയായിരു-
ളാട്ടിയകറ്റിയഘം കളയാം!

Wednesday, September 30, 2015

തെരുവു നായ്ക്കൾ

തെരുവു നായ്ക്കൾ
കൊന്നൊടുക്കുന്നൂ തെരു-
നായ്ക്കളെ; വിഷം തേച്ച
അമ്പുകൾ കുരയ്ക്കുന്ന
വായിലേക്കെയ്തും , പിന്നെ
കമ്പിയിൽ കുരുക്കിട്ടു
തൂക്കിലേറ്റിയും മഹത്-
കർമ്മമായ് സമൂഹത്തിൻ
രക്ഷിതാക്കളായ് വെൽവോർ.
സഞ്ചിതം മഹാധർമ്മ-
ഭാരവും വഹിച്ചിവർ
കൊന്നൊടുക്കുവാൻ പോന്നു
നായ്ക്കളെ മഹാ ഭാഗ്യം.
കണ്ണിലായ് കാരുണ്യത്തിൻ
കച്ചകെട്ടിയോർ നിജം
നെഞ്ഞിലെക്കാരുണ്യത്തിൽ
ചെന്നിണം ചാലിക്കയാം.
ഇന്നലെയാഫീസിന്റെ
താഴെയായ് വരാന്തയിൽ
കണ്ടു ഞാൻ മഹാവൃദ്ധ,-
നാവതില്ലിരിക്കുന്നു;
നേരമേറെയായെന്തു
നേടുവാനാമോ? കർമ്മ-
ഭാരമീ മട്ടിൽ വന്നു -
തേടുവാനെന്തോ കഥ!
കാരണം തിരക്കി ഞാൻ
പ്യൂൺ വശം, “മെയിന്റനൻസ്
വാങ്ങുവാനപേക്ഷയായ്
വന്നതാണു പോലച്ഛൻ“
മക്കളഞ്ചാറുണ്ടവർ
ആയകാലത്തേ സ്വന്തം
വസ്തുവൊക്കെയും ഇഷ്ട-
ദാനമായ് വശത്താക്കി.
അമ്മ കണ്ണടടച്ചിപ്പോ-
ളേകനാണൊരാശ്രയം
കയ്യിലെപ്പഴേ കാലൻ
കുടമാത്രമാണത്രേ.
“ആവതില്ലാഫീസറെ
ക്കാണണം; സ്റ്റെയർ കേസിൽ-
ക്കേറി മോളിലെത്തണം;
കാൽ വിറക്കുന്നൂ മോനേ…”
ഞാൻ വിറക്കുന്നോ? ആറ്
മക്കളെ മുളപ്പിച്ചു
വേരുറക്കുവോളവും
കാത്തകൈ കുടഞ്ഞിട്ടാ-
പേയ് പിടിച്ച മക്കളെ
നാടുകൊല്ലുമോ? നീളെ –
ത്തേടുകയിവർ കാണും
നായ്ക്കളെ വിട്ടേയ്ക്കുക!
---------------------------------------------------------------------------------
നാളെ വൃദ്ധദിനമത്രേ! അവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ കവിത

Wednesday, September 23, 2015

ബോഡി

ബോഡി

വഴിപിരിഞ്ഞിന്നൊരാൾ പോയീ, മടക്കമി-
ല്ലിനിയാത്രയെങ്ങോ നിനച്ചു നോക്കേ,
വഴി വകഞ്ഞെത്തുന്നു; ‘ബോഡി‘ കുളിപ്പിച്ചു
ധവളവസ്ത്രത്തിൽ പൊതിഞ്ഞു കെട്ടി!
എവിടെയോ പോയ്മറഞ്ഞപ്പരേതന്റെ പേർ
ശവ‘മെന്നു മാത്രമായ് തീർന്നതെന്തേ?

നിയതമായുള്ളതാരെ,ന്തെന്ന ചിന്തയിൽ
ഭയമോടെ ഞാനെന്നെയുറ്റു നോക്കീ!

ഇവിടെ ഞാനുണ്ടെന്നു പറയുവാനുള്ളതീ-
യുടലോ, വിചിത്രമീ യന്ത്രമോ ഞാൻ?
ഒരു കൊടും കാടിന്റെ വള്ളിപ്പടർപ്പു പോൽ
ധമനികൾ, സിരകൾ വരിഞ്ഞു ചുറ്റി-
പ്പടരുന്ന രക്തതുടുപ്പും കുതിപ്പുമോ-
യിവിടെയെൻ സാന്നിദ്ധ്യമായി വെൽവൂ?

ഇനിയില്ലയിങ്ങോട്ടു യാത്ര,യദ്ദേഹമോ
ചിതയിലായ്; തീയായ് വെളിച്ചമായി-
പ്പടരുന്നു; ചിന്തയിൽ കത്തിത്തെളിക്കുന്ന
പുതു നിലാ നോക്കി ഞാൻ പുഞ്ചിരിച്ചൂ!

ഇവിടെ നീയുണ്ടെന്നു പറയുവാൻ നട്ടിട്ട
പലതുമായ് വന്നു നീ പോയതത്രേ!
ദയ, വിരോധം, ധാർഷ്ട്യ, ദുരഭിമാനം,സ്നേഹ-
ഭയ,ഭക്തിരൂപം ധരിച്ചു നീയോ
മരുവുന്നു; ഹേ, നിന്റെ ചിരിയായ്, കരച്ചിലായ്
ഉരുവിടും വാക്കും, വചസ്സുമായി-
ട്ടപരന്റെ ബോധമായ് നിന്നു നീ; ബാക്കിയാ-
മുടലോ വിചിത്രമാം തോടു മാത്രം!

ഇരുളുന്ന സന്ധ്യയിൽ പൊട്ടിപ്പൊലിഞ്ഞിതാ
ചിതയൊടുങ്ങുന്നൂ, വിലാപമറ്റൂ;
വിവിധരൂപങ്ങളിൽക്കേറിയിറങ്ങി ഞാൻ
എവിടെയെൻ പ്രജ്ഞയെന്നമ്പരന്നൂ!









Tuesday, August 18, 2015

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ ചുറ്റുന്നു രണ്ടു പേ-
രൊത്തൊരുമിച്ചെന്റെ മുറ്റത്തു കാഴ്ചയായ്
എത്തിയിന്നേതോ മറന്നിട്ടയോർമ്മകൾ
തിക്കിത്തിരക്കിയുണർന്നേറ്റു വന്നപോൽ

ഒക്കെയും വെട്ടിപ്പറിച്ചു ഞാനെങ്കിലും
വിത്തുകൾ പാകിക്കിളിർപ്പിച്ചപൂ‍ർവ്വമാം
കട്ടച്ചുവപ്പാർന്ന സൂര്യകാന്തിച്ചെടി
നട്ടിട്ടുപൂക്കൾ വിരീച്ചെന്റെ ഭാര്യയും!
ചുറ്റിനും കൊച്ചുമുക്കൂറ്റിക്കുണുങ്ങുകൾ
എത്തി നോക്കുന്നു; പുൽ മാന്തിക്കിളക്കണം
ഓണമല്ലേ മുന്നിലെത്തുന്നു, വൈകാതെ
വേണം , വെടിപ്പാക്കി നിർത്താം പറമ്പിനെ.

എങ്കിലും എൻ കണ്ണുമൂടിപ്പൊതിഞ്ഞിടും
വർത്തമാനത്തിന്റെ കട്ടിക്കറുപ്പിലൂ-
ടെത്തിയാ വർണ്ണച്ചിറകട്ടടിച്ചിതാ
ചിത്ര പതംഗങ്ങൾ ! ചിത്രം മനോഹരം.!

ദൂരേ വെയിൽക്കീറു വീശി വിഭാതമി-
പ്പാരിലെ വിസ്മയക്കാഴ്ച വരച്ചതും,
ഏറെ വൈവിധ്യം, വിരുന്നുകാർ വേഷമി-
ട്ടൂരിലെത്താളവട്ടങ്ങൾ ചമപ്പതും
നേരാണു കാലം കലർപ്പിട്ടു മായ്ക്കുകിൽ
ത്തീരില്ല തിര്യക്കൊരുക്കും വിരുന്നുകൾ!

“ എത്ര നാളിത്തേൻ കുടിക്കാനിവർ വരും
ചിത്ര പതംഗങ്ങൾ?” ആരാഞ്ഞിതെൻ മകൾ

“ഒട്ടുമില്ലായുസ്സൊടുങ്ങിടാനെട്ടുനാൾ“
ചെറ്റു ദുഃഖം പൂണ്ടുരച്ചു ഞാൻ; തൽക്ഷണം
പൊട്ടിക്കരഞ്ഞവൾ  “ കഷ്ടമിന്നാവുമോ
എട്ടു നാൾ തീർത്തും തികച്ചിട്ട നാൾവഴി?”

ഞെട്ടിത്തരിച്ചുറ്റു നോക്കി ഞാൻ ചുറ്റിലും
നൃത്തം ചവിട്ടും പതംഗദ്വയങ്ങളെ,
കൊച്ചു മുക്കൂറ്റിക്കുണുങ്ങിനെ, മുന്നിലെ
കത്തിത്തിളക്കുന്ന സൂര്യനെക്കാമിച്ചു

മുഗദ്ധ സൌന്ദര്യം വിരീക്കും സുമത്തിനെ.
എത്രനാളിങ്ങിനി, ഇത്തിരിപ്പോരുന്ന
വെട്ടം സ്വരൂപിച്ചുണർത്തിടും ഭൂവിനെ?

എന്നെ,യെൻ ഹൃത്തിലെ ലോലപുടങ്ങളെ?

Monday, July 27, 2015

വിട

വിട


ഇല്ലിനിയൊരിക്കലും,
വന്നു പോവുമോ വീണ്ടും
ഞങ്ങളെയിന്നാടിന്റെ
നാഡിയെയറിഞ്ഞൊരാൾ ,
പുല്ലിനും പുഴുക്കൾക്കും
കാട്ടുപൂവിനും നേരെ
ഫുല്ലസുസ്മേരം പൊഴിച്ചി-
ങ്ങനെ സ്നേഹിച്ചൊരാൾ?


ഉള്ളിലെത്തിളക്കത്താ-
ലഗ്നിയാക്കിടും വാക്കും,
കുഞ്ഞു പൂവുകൾക്കൊക്കും
നിഷ്കളങ്കമാം നോക്കും,
കന്മഷം തീണ്ടാത്തത്തൊരാ
കണ്ണിലെക്കാരുണ്യവും
ഇങ്ങനെ സ്വയം നാടി-
ന്നർഘ്യമായ് നിവേദിച്ചോൻ!

കുന്നു കൂടിടും നാടിൻ
കൂരിരുൾ തുടയ്ക്കുവാ-
നഗ്നിയായ് പ്രൊശോഭിച്ചും
നവ്യദീപ്തികൾ നട്ടും
ഞങ്ങളിലറിവിന്റെ
നൂതന വഴിത്താര
തന്നു പോകുവാൻ വന്നു;
കണ്ണു നീർത്തിലോദകം!