Friday, September 20, 2013

1104 കന്നി5

1104 കന്നി 5
 

കന്നിമേഘം കനിഞ്ഞെങ്ങും
വെണ്മയൂഖങ്ങള്‍ തീര്‍ത്തനാള്‍
വന്നു പോവുന്ന കാര്‍മഘ-
ക്കാളിമക്കുമൊടുക്കമായ്

പശ്ചിമാകാശ സൂര്യന്‍ ഹാ !
സ്വച്ഛമായ് നോക്കി നില്‍ക്കയായ്
വൃക്ഷപക്ഷിനികുഞ്ജങ്ങള്‍
സൂക്ഷ്മഭാവമിയന്നുവോ?

ദ്യോവിലായാസമായ് വീശും
വായുവും സ്വസ്തമായിതാ
സര്‍വ്വലോകചരാചരം
നിര്‍വ്വൃതീഭവമാര്‍ന്നിതോ?

എട്ടുമാസമായ് ദേഹം
വിട്ടിടാത്ത വിഷജ്വരം
തീര്‍ത്ത വേദനയൊക്കെയും
മുക്തമായ് ഗുരു ശാന്തനായ്

ആമുഖത്തു പ്രശാന്തതാ
സീമകണ്ടതുപോല്‍ സ്ഥിരം
ഭാവ തേജോജ്വലം ജ്വാല
സാവധാനമുയര്‍ന്നിതാ

നിര്‍ന്നിമേഷരായ് ചുറ്റും
നിന്നു ശിഷ്യര്‍ വിതുമ്പിയോ
അന്തരീക്ഷത്തിലാര്‍ദ്രമായ്
തെന്നിനീങ്ങുന്നു വീചികള്‍

" ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവി വന്‍ തോണി നിന്‍പദം "
................................................................................
ഈ കഴിഞ്ഞ ഗുരുജയന്തി ദിനത്തില്‍ പ്രൊഫ. എം കെ സാനു പ്രാകാശനം ചെയ്ത
എന്റെ മൂന്നാമത്തെ കാവ്യസമാഹാരം "ഗുരുദേവഗീത"യില്‍ നിന്ന്...

5 comments:

ajith said...

ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവി വന്‍ തോണി നിന്‍പദം

ദൈവമേ!

Cv Thankappan said...

'ആഴമേറും നിന്‍ മഹസ്സാം
ആഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം'
ദൈവദശകത്തിലെ അവസാനത്തെ ഈ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കെ ഗുരുദേവന്‍റെ
യോഗനയനങ്ങള്‍ സാവധാനം അടഞ്ഞു.
നന്നായിരിക്കുന്നു കവിത
ആശംസകള്‍

ബൈജു മണിയങ്കാല said...

ഗുരു ഒരു സൂര്യനായിരുന്നു
അടച്ച കണ്ണുകൾക്ക്‌ നേരെ കണ്ണാടികൊണ്ട് പ്രകാശം കണ്ണിലെക്കടിപ്പിച്ചു കണ്ണ് തുറപ്പിച്ചു മനസ്സിലേക്ക് വെട്ടം തെളിച്ചു
സമാധിക്കു ശേഷം അത് ഇപ്പോഴും മനസ്സില് നിലാവായി പ്രകാശിക്കുന്നു
കാവ്യാ ദീപ്തം ഈ കവിത

സൗഗന്ധികം said...

നീയല്ലോ സൃഷ്ടിയും,സൃഷ്ടാവായതും,സൃഷ്ടിജാലവും
നീ തന്നെ സൃഷ്ടിക്കുള്ള സാമഗ്രിയായതും.!!


നല്ല കവിത


ശുഭാശംസകൾ.....

AnuRaj.Ks said...

ഗുരുസമര്‍പ്പണം നന്നായി....