Friday, March 21, 2014

ജോസഫ്

ജോസഫ് 

ചങ്കിലെയുമിത്തീയില്‍ ഓര്‍മ്മകള്‍ കരിച്ചിട്ട്
സങ്കടങ്ങളെയൊക്കെ മാറ്റിവച്ചു പോല്‍ ജോസഫ്.
സര്‍വ്വ സാക്ഷിയായ്, പാപപങ്കിലം സമൂഹത്തിന്‍
ധര്‍മ്മമീമട്ടില്‍ക്കണ്ടു ചാട്ടവാറെടുക്കുവാന്‍
കാല്‍ വരിക്കുന്നില്‍ പണ്ടു ചോരവാര്‍ന്നൊടുങ്ങിയ
പാവനം മഹാ രക്തസാക്ഷിയെ സ്മരിച്ചയാള്‍...

വന്നതോ കൂരമ്പുകള്‍, കൈവിലങ്ങുകള്‍, തുന്നി-
പ്പിഞ്ഞിയ കൈപ്പത്തിയാല്‍ എങ്ങനെ തടഞ്ഞിടാന്‍?
എങ്കിലും സമാശ്വസിപ്പിക്കുവാന്‍ സധൈര്യമാ
സങ്കടങ്ങളെയൊക്കെത്തൂത്തു മാറ്റുവാനൊരാള്‍
മുന്നില്‍ നിന്നൊടുങ്ങാത്തൊരായിരം ശരങ്ങളെ
നെഞ്ഞിലേറ്റുപോല്‍; ഇന്നു വീണിതാകിടക്കുന്നു.

ആരു തീര്‍ത്തുവോ കുരുക്ഷേത്രമിങ്ങനെ? പോരില്‍
ആര്‍ ജയിച്ചുവോ? ദൈവമമ്പരന്നു നോക്കുന്നു.
ഭൂമിയില്‍ത്തനിക്കില്ല കാര്യമീരഥം, രഥ്യാ
വേഗമീമട്ടില്‍പ്പോയാല്‍ താന്‍ തനിച്ചാവും നിജം.

പിന്നിലായ്ത്തളര്‍ന്നെഴുന്നേല്‍ക്കുവാന്‍ പണിപ്പെട്ടു
നിര്‍ന്നിമേഷമായ് ദൈവം പാളിനോക്കവേ കണ്ടൂ
വെട്ടുകത്തിയും, വാളും, കാവിയും, ത്രിശൂലവും
പച്ചയും, ചോപ്പും, കത്തിവേഷവുമൊരേമട്ടില്‍
ആര്‍ത്തലച്ചടുക്കുന്നു; രാഷ്ട്രവും, രാഷ്ട്രീയവും
നേര്‍ത്തപാടകള്‍ മൂടിക്കാത്തിടും മതങ്ങളായ്!

"നീ തനിച്ചു പോവുമോ?" തൂങ്ങിയാടിടും കയ്യില്‍
കയ്യമര്‍ത്തിയോരമ്മ മാഴ്കിടേ തടഞ്ഞയാള്‍
"ഇല്ല, ഞാനുണങ്ങാത്ത വാഴ്വിലെ വ്രണം," -അമ്മ
വല്ലപാടുമാ കത്തലാളിടാതണച്ചുവോ?

4 comments:

Cv Thankappan said...

വെട്ടുകത്തിയും, വാളും, കാവിയും, ത്രിശൂലവും
പച്ചയും, ചോപ്പും, കത്തിവേഷവുമൊരേമട്ടില്‍
ആര്‍ത്തലച്ചടുക്കുന്നു; രാഷ്ട്രവും, രാഷ്ട്രീയവും
നേര്‍ത്തപാടകള്‍ മൂടിക്കാത്തിടും മതങ്ങളായ്
ഉളളില്‍ നീറ്റലായ് മാറുന്നീകവിത!
ആശംസകള്‍

ajith said...

മനുഷ്യരില്ലാതാകുന്നു

സൗഗന്ധികം said...

രാഷ്ട്രീയമതാന്ധതകൾ!

വളരെ നല്ല കവിത

ശുഭാശംസകൾ.....

ഷാജി നായരമ്പലം said...

നന്ദി കുറിപ്പുകൾക്ക്