Wednesday, April 22, 2015

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ഇന്നലെ സായാഹ്നത്തിൽ-
ക്കണ്ടു ഞാൻ ലൂയീസിനെ
മുന്നിലായിരിക്കുന്നോർ
കൈയടിക്കവെ, മരി-
ക്കുന്നതന്നാത്മാവിനെ-
ക്കാഴ്ചയാക്കിയും, ജനം
കയ്യടിച്ചുണർത്തുന്ന
വേദി കീഴടക്കിയും.


“ കാവ്യ സായാഹ്നം” വേദി
ഗ്രാമ്യ വായനശ്ശാല
ഭാവസാന്ദ്രമാം സ്വരം
ആദ്യമേ മുഴക്കുവാൻ
മോഡറേറ്ററിൻ വിളി
കേട്ടപാടെ വേദിയിൽ
ആദ്യമൂഴമായൊരാൾ
ആടിയാടിയെത്തുന്നു!
വ്യക്തവുമവ്യക്തവുമാ-
യുരക്കുന്നാമുഖം
ശക്തമായ് വമിക്കുന്ന
മദ്യ ഗന്ധവും പേറി!

വാക്കിലും വചസ്സിലും
കാവ്യ ഗന്ധമുള്ളയാൾ
പാഴിലാക്കിയ തന്റെ
ജീവിതം കരിച്ചിട്ട
വാഴ്വിനെ നോക്കി-
പ്പതം പാടുന്നു, ജനക്കൂട്ടം
കയ്യടിച്ചുയർത്തുന്നു!
തീർച്ചയാണയാൾ നാളെ
പാതയോരത്തോ, കട-
ത്തിണ്ണയിലിരുട്ടിലോ
വീണടിഞ്ഞൊടുങ്ങിടും,
വാഴ്ത്തിടാനൊരൾ കൂടി
വന്നു പെട്ടിടും വീണ്ടും,
കാവ്യമോ ജയിപ്പത്?

തീർച്ച ഹേ, ലൂയിസ് പീറ്റർ
ഓർക്കുക സ്വയം നിങ്ങൾ
വിറ്റതും വിതച്ചതും
ആർക്കു വേണ്ടിയാണാവോ?
ഏതു പാഴ് നിലത്തിലും
പാഴ്മുളയെടുത്താർത്തു
ശാഖകൾ വിരീക്കുവാൻ
പോരുമോ വിതച്ചത്?

3 comments:

ajith said...

ലൂയിസ് പീറ്റര്‍!!

AnuRaj.Ks said...

പാവം ലൂയിസ്...അവനെ ദൈവം രക്ഷിക്കട്ടെ...

Cv Thankappan said...

ലൂയിസ് പീറ്റർ
ഓർക്കുക സ്വയം നിങ്ങൾ
വിറ്റതും വിതച്ചതും
ആർക്കു വേണ്ടിയാണാവോ?
നന്നായി ഈ രചന
ആശംസകള്‍