Saturday, October 6, 2018

മുദ്രാവാക്യങ്ങൾ!

മുദ്രാവാക്യങ്ങൾ!


ഈ വല്ലിയിൽ നിന്നു വീണ്ടും പൂക്കൾ
ആവിർഭവിക്കുന്നു; പണ്ട്
ആകാശമാർഗ്ഗേ പറക്കാൻ നട്ട
മോഹക്കുരുന്നിനെക്കാട്ടാൻ!


കത്തും കനൽത്താപമേറ്റും ടൈൽ
ചുറ്റും വിരിച്ചിട്ട മുറ്റ-
ത്തെത്തുന്ന പച്ചപ്പൊടിപ്പിൽ തല
നീർത്തുന്ന മുക്കുറ്റിയിൽ പൂ!

ഒത്തിരി നാൾ കാത്തു വച്ചും, മഴ-
യെത്തുന്ന വട്ടം മുളച്ചും
തെറ്റിയില്ലെല്ലാം തെഴുക്കും; വിത്ത്
മുറ്റം മുഴുക്കെത്തളിർക്കും.

ഓർത്തുവച്ചെല്ലാം പുതുക്കും ചിത്ര-
വൈചിത്ര്യമെങ്ങും പുതയ്ക്കും.

"ഇന്നു ജൂണഞ്ചാണു ചൊല്ലൂ മുദ്രാ-
വാക്യങ്ങൾ കുട്ട്യോൾക്ക് ചൊല്ലാൻ"
ഭാര്യയിമ്മട്ടിലായ് കാലേ, തന്നു
കാര്യമായിന്നൊരു ജോലി.
ഇത്ഥം കുറിച്ചു ഞാൻ നൽകി , ടീച്ച-
റദ്ധ്യാപനത്തിന്നു പോകെ,
മുറ്റത്തു ചൂണ്ടുന്നു: "നോക്കൂ, പുല്ലു
ചെത്തുവാനേർപ്പടതാക്കൂ...."
-----------------------------------------------------------------
അനുബന്ധം: പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം രേഖപ്പെടുത്തിയ കുറച്ചു ബാഡ്ജുകൾ സ്കൂളിലെ കുട്ടികൾക്കണിയാൻ തയ്യാറാക്കണമെന്നു ഭാര്യ ആവശ്യ്പ്പെട്ടിരുന്നു. കുട്ടികൾ അതിന്നണിഞ്ഞു കാണും. " പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാടുക"

No comments: