Sunday, December 2, 2018

ഗീതാകാവ്യം 1. രണാരവം

ഗീതാകാവ്യം
1.രണാരവം


കേൾക്കാൻ കൊതിക്കുന്നു സഞ്ജയ! മാമക
മക്കൾ യുദ്ധത്തിൽത്തിളങ്ങിയോ? പാണ്ഡുവിൻ
മക്കളെന്താണു ഹേ ചെയ്തത്? വിസ്തരി-
ച്ചൊക്കെയും കേൾക്കാൻ നിരൂപിപ്പു ഞാനെടോ!


വ്യാസപുത്രൻ തൻ്റെ യന്തരംഗത്തെ സ-
വിസ്തരം നഗ്നം വരച്ചിട്ടു ഗീതയിൽ;
ഒട്ടുദുരത്തായൊതുങ്ങി, മനോഗതം
നിശ്ചയം തന്നെ; നിരക്കുന്നു പോർക്കളം.

സഞ്ജയൻ നൽകുന്നു ചിത്രണം: കൗരവൻ
ദുര്യോധനൻ തൻ്റെയാചാര്യ ദ്രോണനോ-
ദ്വേഗമോടെ മൊഴിഞ്ഞു, "മഹാമതേ,
അപ്പുറത്തെത്തും രിപുക്കളെക്കണ്ടുവോ?
താവക ശിഷ്യൻ മഹാബുദ്ധിമാൻ ധൃഷ്ട-
ദ്യുമ്നൻ വിതാനിച്ച വ്യൂഹക്കരുത്തുമായ്
പാണ്ഡവസൈന്യം നിരക്കുന്നഗമ്യമാ-
മൗന്നത്യമോടെ വൻ പോർമുഖം തീർത്തിതാ.
വില്ലാളികൾക്കില്ല പഞ്ഞം, മഹാബലർ
ഭീമാർജ്ജുനന്മാർ സമം ശൂരരായവർ
ധാരാളമുണ്ട്; നമുക്കോ മഹാരഥർ
ഭീഷ്മൻ, ഭവാൻ പിന്നെ കർണ്ണൻ, വികർണനും
സൂക്ഷ്മം വിചിത്രമാം ശസ്ത്രം പ്രയോഗിച്ചു
നിഷ്പ്രയാസം പോർനിലം കൈയടക്കുവോർ.

വേറെയുമേറെയുണ്ടെങ്കിലും സാമർത്ഥ്യ-
മേറുന്ന പാണ്ഡവൻ ഭീമൻ, സുരക്ഷിതം
പോരടിക്കാനായ് പടച്ചിട്ട സേനയെ
നേരിടാൻ പര്യാപ്തമാമോ യഥോചിതം?
ഭീഷ്മരാണാരൂഢമെന്നതിന്നേവരും
സൂക്ഷ്മം മനസ്സിൽ നിരൂപിക്കണം; ദൃഢം
നിൽക്കൂ യഥാസ്ഥാന,മേതുമാർഗ്ഗങ്ങളും
കാക്കും വിധം രണാന്ത്യത്തിന്നിടം വരെ..."

ഇത്ഥമക്കൗരവരാജൻ്റെ വേപഥു-
ചിത്തത്തിലെച്ചിന്ത തൊട്ടറിഞ്ഞെന്നപോൽ
സിംഹനാദംകൊണ്ടു ഭീഷ്മർ, തുടർന്നതാ
ശംഖാരവം തീർത്തു; വൻ രണാരംഭമായ്!

കേൾപ്പൂ ശംഖ്, പെരുമ്പറ,ത്തുടിതിമിർ-
      ത്തപ്പട്ടകൾ, ഗോമുഖം
ദിക്കെട്ടും ദിവി മുട്ടുമാറിതുയരും
     വാദ്യപ്രഘോഷങ്ങളും
ഒക്കെച്ചേർന്ന രണാരവം പെരുകിടും
     ഭൂമിക്കുമേൽ, കാലമായ്
തീർക്കുന്നാ കുരുയുദ്ധരംഗപടമി-
     ട്ടാരംഭമായ്, നാടകം....

No comments: