Friday, October 11, 2019

ബുദ്ധൻ

ബുദ്ധൻ

ഇവിടെ മഹാബോധി-
ത്തണലിലിതാ വീണ്ടും
ഉപവിഷ്ടനായ് ബുദ്ധൻ
ജാന*ത്തിലിരിക്കുന്നു.


കൊടിയ വിഷലിപ്തം
വീഥികൾ,വിഹാരങ്ങൾ
വിവിധ ജനപഥം;
മേദുര മതാന്ധത,
വേദമന്ത്രണം വീണ്ടും
രാമരാജ്യ നിർമ്മിതി;
രാജശാസനം കൊത്തി-
വയ്ക്കുവാൻ മനുസ്മൃതി.


ആര്യസംസ്കാരത്തിൻ്റെ
വിഴുപ്പും ചുമന്നിന്ത്യ
നേരിനെത്തിരക്കാതെ
മൗഢ്യമാണ്ടിരിക്കുന്നു.

ഇവിടെ, ലോകോത്തര
സ്മ്സ്കൃതി, അഭ്യുന്നതി
വിളഞ്ഞ കാലത്തിൻ്റെ
ചരിത്രം മറച്ചതാർ?
എവിടെ, ഹാരപ്പയിൽ,
മോഹഞ്ചദാരോയിലെ
സുവർണ്ണകാലത്തിൻ്റെ
അവകാശികൾ? ആരാ-
ണതിർത്തിപ്പുറത്തിട്ട്
അന്യവൽക്കരിക്കുവാൻ
തിടുക്കം പൂണ്ടിന്ത്യയെ
ആഴത്തിൽ മുറിച്ചവർ?

എവിടെ, യശോധര
നീയൊഴുക്കിയാക്കണ്ണീ-
രുറവ കടം കൊണ്ടു
ഞാൻ ചമച്ച മന്ത്രങ്ങൾ?

സൈന്ധവസംസ്കാരത്തി-
ന്നീടടുക്കുകൾ പൊട്ടി-
ച്ചന്ധത നിക്ഷേപിച്ചു
മായ്ച സംസ്കൃതി, സ്വത്വം
വീണ്ടെടുക്കുവാൻ പ്രിയ -
രാഹുലാ, നിനക്കൊക്കും
കാലവും വെളിച്ചവും
തെളിക്കാൻ തുനിഞ്ഞു ഞാൻ...

ഹിംസയിലധിഷ്ഠിതം
ഭോഗസംസ്കാരത്തിൻ്റെ
ചങ്ങലക്കെട്ടിൽപ്പെട്ടു
പട്ടുപോം ജനതയിൽ,
യാഗയജ്ഞങ്ങൾ, ബലി,
ഹോമകുണ്ഠങ്ങൾ നിറ-
ഞ്ഞാകവേയഴുകിയ
വേദകാലത്തിൻ ച്യുതി-
യെങ്ങനെ തുടച്ചെടു-
ത്തെൻ്റെ രാജ്യത്തെ വീണ്ടും
വൻ നുകക്കീഴിൽനിന്നു
പുനരുദ്ധരിക്കുമോ?

ചിന്തകൾ സ്വരൂപിച്ചി-
ട്ടേറെനാൾ രാജ്യത്തിൻ്റെ
അന്തരംഗത്തെത്തൊട്ടു
തേറി ഞാൻ, അനന്തരം
ആര്യതത്വത്തെത്തകർ-
ത്തുടയ്ക്കാനൊരായുധം
പുർവ്വികർ സ്വരൂപിച്ച
സംസ്കൃതിയറിഞ്ഞു ഞാൻ.

ഒടുവിൽ ജ്ഞാനത്തിൻ്റെ
അകനീർ ചുരത്തവേ
തുറന്നു വിമോചന-
പ്പാത ഹാ! നഷ്ടപെട്ട
സ്വതസിദ്ധമാം നന്മ-
യൊക്കെയും പുനർജ്ജനി-
ച്ചടരാടുവാൻ പോന്ന
മതസംഹിതാസാരം.

ആരെയുമുപേക്ഷിച്ചു
പോയതല്ല ഞാൻ, നാടിൻ
നാഡിയിൽ, ഞരമ്പിലെ
ചേറൊഴുക്കൊഴിക്കുവാൻ
ഈടെഴും സംസ്കാരത്തിൻ
വേരുകൾ വലിച്ചൂരി
ഭൂമിയിൽ സ്നേഹത്തിൻ്റെ
ആരൂഢമുയർത്തി ഞാൻ.

എവിടെ യശോധര,
നീയൊഴുക്കിയാക്കണ്ണീ-
രുറവ കടം കൊണ്ടു
ഞാൻ ചമച്ച മന്ത്രങ്ങൾ?
എവിടെ വെളിച്ചത്തിൻ
ലാഞ്ഛന? സമസ്നേഹ-
മൊഴുക്കി സ്ഫുടം ചെയ്തൊ-
രിന്ത്യതൻ യുവത്വമേ ...?
*ധ്യാനം

No comments: