Sunday, June 21, 2020

ഭാവി

ഭാവി

ഭാവിയിതേവിധം നിശ്ചയമില്ലാത്ത
നോവിൻ്റെ വാതായനങ്ങൾ തുറന്നതും,
ഏതും നിനക്കാതെ ജീവയാനങ്ങൾ, തൻ
തീരത്തു തന്നെ തളർന്നിരിക്കുന്നതും
കണ്ടു ഞാൻ ! കാണുന്നതൊക്കെയും സ്വപ്നമ-
ല്ലെന്നുള്ളതാളിപ്പടർന്നുപോം ചിന്തകൾ..

ഭീതിദാവേഗം കൊടുങ്കാറ്റുലയ്ക്കുന്നൊ-
രാരവം ദൂരേയുയർന്നതും, ജീവൻ്റെ
യോരോപിടച്ചിൽ വളർന്നുവന്നിങ്ങനെ
നേരെയെൻ മുൻപിൽത്തളർന്നുവീഴുന്നതും
വിശ്വാസദുർഗ്ഗം ചമച്ചു ഞാൻ വാഴിച്ച-
തൊക്കെയും പാഴ് പെറ്റ സ്വപ്നങ്ങളെന്നതും...

കണ്ടുഞാൻ ! കാലം ചെറുത്തു തോല്പിക്കുന്ന
വാഴ് വിൻ്റെ വേറിട്ട യാത്രാപഥങ്ങളെ,
ഏറും മഹാഭോഗസംസ്കാര ഗോപുര-
മേറെയുംപൊട്ടിത്തകർന്നു പോകുന്നതും
ആടയലങ്കാരമൊക്കെയഴിച്ചിട്ടു
നാടകം മൂകം വിലാപമായ്ത്തീർന്നതും...

കണ്ടു ഞാൻ! ചുറ്റും പ്രകാശം പരത്തുന്ന-
തൊക്കെയും നിഷ്ക്കളങ്കം വന്നു നില്പതും
പൂക്കൾ, കിളിക്കൊഞ്ചൽ, തിര്യക്കിതൊക്കെയും
ഭാവഭേദങ്ങളില്ലാതെ ചരിക്കവേ
ഏതു വിഷക്കുത്തിലാണോ മനുഷ്യൻ്റെ
ചേതനയൊക്കെക്കെടുന്നപോലിങ്ങനെ?

ആതുരം ലോഭനിർലോഭമാർഗ്ഗങ്ങളി-
ലാകെ നിശൂന്യമായ്ത്തീർന്ന ശസ്ത്രങ്ങളെ
രാകിപ്പുതുക്കിപ്പണിഞ്ഞസ്ത്രരൂപമായ്
ആരെ,ന്നയച്ചിക്കൊടുംശാപഗ്രസ്ഥർ തൻ
ചാപതൂണീരം നിറയ്ക്കും? ജ്വരംകൊണ്ട
താകെയും സ്പർശിച്ചുണർത്തുമെൻ ഭാവിയെ?


No comments: